26/09/2025
പ്രതിപക്ഷ നേതാവേ,
സേട്ട് സാഹിബിന് മാർക്കിടാൻ മാത്രം താങ്കൾ വളർന്നിട്ടില്ല. സംഘപരിവാർ തിട്ടൂരങ്ങൾക്ക് മുമ്പിൽ മുട്ടിലിഴയുന്നതാണോ താങ്കളുടെ മതേതരത്വം? സംഘികൾക്ക് നാരങ്ങാവെള്ളം കലക്കാൻ ഞങ്ങളെ കിട്ടില്ല !!
ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി മണ്ഡൽ കമ്മീഷൻ നിർദ്ദേശങ്ങൾ നടപ്പാക്കാൻ തീരുമാനിച്ച വിപി സിംഗ് സർക്കാരിനെതിരെ ഉത്തരേന്ത്യയിൽ നടന്ന വ്യാപക പ്രതിഷേധത്തിന്റെ മുൻനിരയിൽ ഒരു വിഭാഗം കോൺഗ്രസ് നേതാക്കളായിരുന്നു. കോണ്ഗ്രസ്സിന്റെ ഈ ഇരട്ടത്താപ്പിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു സേട്ട് സാഹിബ്, എന്നാൽ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കാൾ വലുത് അധികാരമാണെന്ന ഒരു വിഭാഗം ലീഗ് നേതാക്കളുടെ അഴകൊഴമ്പൻ നിലപാട് സേട്ട് സാഹിബിനെ ഇരുത്തി ചിന്തിപ്പിച്ചു.
അതോടൊപ്പം ബാബരി മസ്ജിദ് ഉയർത്തിക്കാട്ടി വ്യാപകമായ കലാപങ്ങളും വർഗീയ ധ്രുവീകരണവും രഥയാത്രകളും സംഘടിപ്പിച്ച സംഘപരിവാറിനോട് മൃദുനിലപാട് സ്വീകരിച്ച കോൺഗ്രസ്സിനെ സേട്ട് സാഹിബ് ചോദ്യം ചെയ്തു. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം മസ്ജിദ് തകർക്കാൻ ആയിരക്കണക്കിന് കർസേവകർ അയോധ്യയിലെത്തുന്നതിന് ദിവസങ്ങൾക്ക് മുൻപ് തന്നെ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു ഉൾപ്പെടെയുള്ള കോൺഗ്രസ്സ് നേതാക്കളെ നേരിൽ കണ്ട് ആശങ്ക അറിയിക്കുകയും, പ്രശ്നങ്ങൾ ഉണ്ടാവില്ലെന്നും മസ്ജിദിന്റെ സംരക്ഷണം ഉറപ്പാക്കുകയും ചെയ്തു സേട്ട് സാഹിബ്.
പ്രധാനമന്ത്രി നരസിംഹറാവുവും വലിയൊരു വിഭാഗം കോൺഗ്രസ്സ് നേതാക്കളും ബാബറി മസ്ജിദ് തകർക്കാൻ സംഘപരിവാറിന് മൗനാനുവാദം നൽകി, എല്ലാ ഒത്താശയും ചെയ്തുകൊടുത്ത് ഈ രാജ്യത്തെ അവർ ഒറ്റുകൊടുത്തു. ഈ കൊടും വഞ്ചനയിൽ പ്രതിഷേധിച്ച് കോൺഗ്രസ്സുമായുള്ള ബന്ധം അവസാനിപ്പിക്കാൻ സേട്ട് സാഹിബ് തീരുമാനിച്ചു. അധികാരമോഹികളായ ലീഗിലെ കച്ചവട സംഘം CongRss കൂട്ടുകെട്ടിനൊപ്പം നിലകൊണ്ടതോടെ ഖയിദെ മില്ലത്ത് കൾച്ചറൽ ഫോറവും പിന്നീട് നാഷണൽ ലീഗും പിറവികൊണ്ടു. ഈ രാജ്യത്തെ സംഘപരിവാറിന് ഒറ്റുകൊടുത്ത, ന്യൂനപക്ഷങ്ങളെ വഞ്ചിച്ച കോൺഗ്രസ്സിനെതിരെ നിലപാടെടുത്തതിന് സേട്ട്സാഹിബിനെ ഉടുമുണ്ട് പൊക്കിക്കാണിച്ചവരാണ് മുസ്ലിംലീഗ്. വരാനിരിക്കുന്ന നാളുകളിലെ സംഘപരിവാർ ഭീകരതയെ കുറിച്ച് സേട്ട് സാഹിബ് പറഞ്ഞ മുന്നറിയിപ്പുകൾ ഇന്ന് സംജാതമായിരിക്കുന്നു. മോദിയെ അധികാരത്തിൽ എത്തിച്ചത് പോലും ബാബരിയാണെന്ന് തുറന്ന് സമ്മതിച്ച് നിരവധി കോൺഗ്രസ് നേതാക്കൾ മാപ്പു പറഞ്ഞു, ആ പാപക്കറയിൽ നിന്ന് ലീഗ് ഇന്നും മുക്തരായിട്ടില്ല.
കൊടും വഞ്ചനയുടെ ചരിത്രങ്ങൾ വിഡി സതീശൻ ഉൾപ്പെടെയുള്ള കോൺഗ്രസ്സ് നേതാക്കൾ ചോദിച്ചു മനസ്സിലാക്കണം. ഇന്ത്യയുടെ മതേതരത്വത്തിൻ്റെ പ്രതീകമായിരുന്ന ബാബരിയുടെ തകർച്ചയിൽ ജനാധിപത്യ - മതേതര വിശ്വാസികൾ അന്നും ഇന്നും പ്രതിഷേധവും വേദനയും ഉള്ളവരാണ്. രാജ്യത്തിൻ്റെ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ ഭരണകൂടത്തിൻ്റെ ഒത്താശയിൽ തകർക്കപ്പെടുമ്പോൾ, വർഗീയവാദികൾക്ക് അതിന് സൗകര്യം ചെയ്തു കൊടുക്കുന്നവർക്ക് ഓശാന പാടാൻ മനുഷ്യരായി പിറന്നവർക്ക് കഴിയില്ല. അതൊക്കെ തീവ്രവാദമാണെന്ന വ്യാഖ്യാനം താങ്കളുടെ ഉള്ളിലുള്ള RSS വിധേയത്വം കൊണ്ടാണ്, ലളിതമായി പറഞ്ഞാൽ നരസിംഹ റാവുവിൻ്റെ അരുമ ശിഷ്യനായതു കൊണ്ടാണ്. സംഘപരിവാറിൻ്റെ തിട്ടൂരങ്ങൾക്ക് മുമ്പിൽ മുട്ടിലിഴയുന്നതാണ് മതേതരത്വം എന്ന് സതീശൻ പറഞ്ഞാൽ അതൊക്കെ തലകുലുക്കി സമ്മതിച്ച് സംഘികൾക്ക് നാരങ്ങാ വെള്ളം കലക്കാൻ ലീഗുകാരെ കിട്ടുമായിരിക്കും, അതുകൊണ്ടാണല്ലൊ ഗോൾവാൾക്കറുടെ ചിത്രത്തിനു മുമ്പിൽ കുമ്പിട്ടു നിന്ന പ്രതിപക്ഷ നേതാവും, നരസിംഹ റാവുവിന് ഓശാന പാടിയ ലീഗും ഒക്കചങ്ങാതിമാരായത്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി ജനങ്ങളെ കബളിപ്പിക്കാമെന്നത് നിങ്ങളുടെയൊക്കെ വ്യാമോഹം മാത്രമാണെന്ന് എത്രയും വേഗം തിരിച്ചറിഞ്ഞാൽ അത്രയും നന്ന്. സേട്ട് സാഹിബിന് മാർക്കിടാൻ മാത്രം താങ്കൾ വളർന്നിട്ടില്ല.
RSS സ്ഥാപക നേതാക്കളുടെ ഫോട്ടോ കാണുമ്പോൾ നട്ടെല്ല് വളക്കുന്ന VD സതീശൻ്റെ മതേതര സർട്ടിഫിക്കറ്റ് ഞങ്ങൾക്ക് ആവശ്യമില്ല. മൂന്നര പതിറ്റാണ്ടോളമായി ഇന്ത്യൻ രാഷ്ട്രീയത്തിലും സാമൂഹ്യ രംഗത്തും സജീവമായി പ്രവർത്തിക്കുന്ന ഞങ്ങളെ അടുത്തറിഞ്ഞവരാണ് കേരളീയ പൊതു സമൂഹം, അവരോടുള്ള താങ്കളുടെ ഉണ്ടയില്ലാ വെടി സ്വന്തം ആസനത്തിലാണ് തറക്കുന്നതെന്ന ഓർമ്മ വേണം. സംഘപരിവാറിനെതിരെ സന്ധിയില്ലാസമരം നയിച്ച സേട്ട് സാഹിബിനെ വർഗീയവാദിയാക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷ നേതാവിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു, താങ്കളുടെ വർഗീയ മനസ്സിന് മാപ്പില്ല.