Niyatham books

Niyatham books വാക്ക് പൂക്കുമിടം

പ്രകൃതത്തിന്റെ ആന്തരികപ്രഭ തേടിയുള്ള യാത്രയാണ് ഓരോ ജീവിതവും. മഞ്ഞു വീണ പ്രഭാതങ്ങൾ പൊൻവെയിലേറ്റ് പൊട്ടിവിരിയുന്നത് കാണാൻ ...
09/02/2019

പ്രകൃതത്തിന്റെ ആന്തരികപ്രഭ തേടിയുള്ള യാത്രയാണ് ഓരോ ജീവിതവും. മഞ്ഞു വീണ പ്രഭാതങ്ങൾ പൊൻവെയിലേറ്റ് പൊട്ടിവിരിയുന്നത് കാണാൻ ആഹ്ലാദത്തോടെ ഉണർന്നെഴുന്നേൽക്കുന്നപോലെയാണത്. ഇടറിയും മുറിഞ്ഞും നാമറിയാതെ ചില സന്ദേഹങ്ങൾക്കിടയിൽക്കൂടി സഞ്ചരിക്കുമ്പോഴാണ് ജീവിതത്തെ സ്നേഹിക്കാനാവുക. ഇരുണ്ട ആകാശത്തിന്റെ കണ്ണീർപ്പൂക്കൾ ആത്മാവിന്റെ ആവരണമാകുന്നപോലെ, പ്രണയത്തെ ഒന്നാകെ ഇലക്കുമ്പിളിൽ ചേർത്തെടുക്കുന്നപോലെയൊക്കെ ചിലതിലേക്ക് ജീവിതം വല്ലപ്പോഴുമൊന്ന് ചിതറി വീഴേണ്ടതുണ്ട്‌.

നക്ഷത്രങ്ങൾ കാവൽ നിൽക്കുന്ന ആകാശത്തിനു കീഴിൽ ഏകാന്തമായ മരുഭൂമിയിൽ തനിച്ച് യാത്ര ചെയ്യാനിറങ്ങുന്ന സഞ്ചാരിയുടെ ഉള്ളിൽ വിരിയുന്നൊരു പ്രാർത്ഥനയുണ്ട്, ജീവിതമേ, നീ എനിക്ക് മുന്നിലൊരു പാത തെളിച്ചു തരൂ...
ആ പ്രാർത്ഥനയാണ് അവനിലെ ആത്മാന്വേഷിയെ കണ്ടെടുക്കുന്നത്.

യുക്തിഭംഗം കൊണ്ട് ചില യുക്തികളെ കൊയ്തെടുക്കാനാവുമെന്ന് മനസ്സ് പറയുന്നുണ്ട്‌. എന്നിട്ടും നിരാശാഭരിതമായ ഹൃദയം ആകാശം നോക്കി വിലപിക്കുന്നുണ്ട്. മണ്ണിനും മരത്തിനും ജലത്തിനുമൊക്കെ മുകളിലായി തങ്ങിനിൽക്കുന്ന കനമുള്ള ജീവവായുവിനായി പ്രാണൻ പിടയുന്നുണ്ട്. ഒടുക്കം എന്തിനെന്നറിയാതെ മുറിച്ചുകടക്കാനാകാത്തൊരു ആന്തരിക നിശ്ശബ്ദതയിലേക്ക് മനസ്സ് ആണ്ടു പോകുന്നു.

ഒറ്റ ഒഴുക്കല്ല ജീവിതം. അനേകം ഒഴുക്കുകൾ ചേർന്ന് ഒറ്റയ്ക്ക് ഒഴുകുന്ന വലിയൊരു നദിയാണത്. അതറിയുന്ന നിമിഷം ആ മരുഭൂവൊന്നാകെ പൂക്കൾകൊണ്ട് നിറയും.

വരിക, വരിക, ആരാണെങ്കിലും വരിക
നീ അലഞ്ഞു തിരിയുന്നവനോ, ദൈവനിന്ദകനോ ആകട്ടെ
നീ അഗ്നിയേയോ, വിഗ്രഹങ്ങളേയോ ആരാധിക്കുന്നവനാകട്ടെ
വരിക
ഈ പാത നൈരാശ്യത്തിന്റെ പാതയല്ല
ഒരായിരം തവണ പ്രതിജ്ഞകൾ ലംഘിച്ചവനെങ്കിലും
വീണ്ടും വീണ്ടും വരിക.

പുസ്തകങ്ങൾക്ക്: 9037 75 1965

31/01/2019

മാസക്കാലങ്ങളുടെ അലച്ചിലുകൾക്കും ആധികൾക്കും വിരാമമാവുന്നു..

നെഞ്ചോട് ചേർത്തുപണിത പുസ്തകങ്ങൾക്ക് ജീവൻ വെച്ചുവരുന്ന ധന്യനിമിഷങ്ങളെ പുൽകാനൊരുങ്ങി നിൽക്കുകയാണിവിടം..

ജീവിതം തൊടുന്ന പുസ്തകങ്ങളുമായി യാത്ര തുടരുമ്പോൾ പിന്നിട്ട വഴികളിൽ താങ്ങും തണലുമായവരോട് എന്നുമെന്നും സ്നേഹം..

നിറവിന്റെ പുതിയ വഴികൾക്കും യാത്രികർക്കും എപ്പോഴും വാക്കു പൂക്കുമിടത്തിലേക്ക് സ്വാഗതം..

ഒരുമിച്ചിത്തിരി നേരം നമുക്ക് മിണ്ടിപ്പറഞ്ഞിരിക്കാം..
യാത്ര തുടരാം..

സ്നേഹം..💙

ഇതായിരുന്നു ഞങ്ങളുടെ ആദ്യ പുസ്തകം. അറിവില്ലായ്മയുടെ നട്ടംതിരിച്ചലിൽപ്പെട്ട് ഒത്തിരി വൈകിപ്പോയി. ക്ഷമിക്കുക.ആത്മാവിന്റെ ന...
01/01/2019

ഇതായിരുന്നു ഞങ്ങളുടെ ആദ്യ പുസ്തകം. അറിവില്ലായ്മയുടെ നട്ടംതിരിച്ചലിൽപ്പെട്ട് ഒത്തിരി വൈകിപ്പോയി. ക്ഷമിക്കുക.

ആത്മാവിന്റെ നേർത്ത ഇഴകൾ ചേർത്ത് തുന്നിയെടുത്ത തോണിയിൽ അവനവന്റെ ആഴം തേടിയുള്ള ഏകാന്ത യാത്രയാണ് ജീവിതം. അനേക ജന്മങ്ങളിലേക്കുള്ള സ്വയം ഉരുകിചേരൽ.

ആത്മജ്ഞാനത്തിന്റെ അഗാധമായ വിരൽത്തുമ്പുകൊണ്ട് ഭൂമിയെ തൊടുന്ന ചിലരുണ്ട്, ജ്ഞാന ദേവനെപോലെ. പ്രപഞ്ചസത്തയുടെ ഉൾപ്പൊരുൾ തേടി അവർ അലയുന്നത് നമ്മുടെ ഹൃദയങ്ങളിലും കൂടിയാണ്.

ഒരു കാലൊച്ച പോലും കേൾപ്പിക്കാതെ ഭൂമിയെന്ന ദേവാലയവാതിലിന്റെ പടി കടന്നു പോയ ഗുരു നിത്യചൈതന്യയതിയും മലയാളത്തിന്റെ പ്രിയ എഴുത്തുകാരി അഷിതയും ചേർന്ന് വിവർത്തനം ചെയ്ത അമൃതാനുഭവം പതിനെട്ടു വർഷങ്ങൾക്കു ശേഷം വെളിച്ചം കാണുന്നു. ഒരു പിറവിയുടെ അത്യാകാംക്ഷ നമ്മളെ ചേർത്തു പിടിക്കുന്നുണ്ട്.

യുക്തിയുടെ രസച്ചരടുകൊണ്ട് ലോകത്തെ അളക്കാം. പുതിയ വഴികൾ തെളിച്ചെടുക്കാം. തുറന്ന വഴികളിൽ കൂടി സഞ്ചരിക്കാം. പ്രാണനിലമർന്ന് മൗനത്തെ പുൽകാം. സമ്മാനിതമായ ജീവന്റെ പൊരുളുകൾ തേടി ആത്മജ്ഞാനികളാവാം. ചിന്തകളുടെ ഈ നദിയിൽ മുങ്ങിനിവർന്ന് നമുക്കും ആർദ്രചിന്തകരാവാം.

പതിനെട്ടു വർഷം കാത്തുവെച്ച ഗുരുകാരുണ്യത്തിനു മുമ്പിൽ കണ്ണീർ പ്രണാമം...

കവർ: രാജേഷ് ചാലോടിന്റെ ധ്യാനാത്മക നിമിഷങ്ങളിൽ ഉയിർകൊണ്ടത്.

ജീവിതഗന്ധങ്ങൾ മാഞ്ഞു പോയ ആശയമാണ് ഫാസിസം. കറുത്ത സ്വപ്നങ്ങൾ കാണുന്നവന്റെ ദുരന്തത്തിലേക്കുള്ള വഴി നടത്തം. ജീവിതത്തിന്റെ, ച...
01/01/2019

ജീവിതഗന്ധങ്ങൾ മാഞ്ഞു പോയ ആശയമാണ് ഫാസിസം. കറുത്ത സ്വപ്നങ്ങൾ കാണുന്നവന്റെ ദുരന്തത്തിലേക്കുള്ള വഴി നടത്തം. ജീവിതത്തിന്റെ, ചരിത്രത്തിന്റെ രഥവേഗങ്ങൾക്ക് ഗതിവേഗം നഷ്ടപ്പെട്ട് ഓർമ്മകൾ മരിച്ചുള്ള യാത്ര. കറുത്ത വിഷമഴകൊണ്ട് ലോകം ഇരുണ്ട് പൊള്ളുന്ന പോലെ. കറുത്ത ജാലകക്കാഴ്ചകൾ കുറെക്കൂടി കറുത്തിരുണ്ട് പോകുന്നു. മധുര സംഗീതം ശ്രവിക്കേണ്ട കാതുകൾ അശാന്തിയുടെ ഇരുണ്ട ഖനികളിലേക്ക് ഏകാന്ത സഞ്ചാരം നടത്തുന്നു.

ചരിത്രത്തെ വെല്ലുവിളിക്കുന്ന കറുത്ത ചായം പുരണ്ട മനസ്സുകൾ. മനുഷ്യ കാമനകളുടെ ഭയാനകമായ സഞ്ചാര വഴികൾ. ചരിത്രത്തെ ഇരുണ്ട വിനാഴികകളിൽക്കൂടി നടത്തി, ആൾക്കൂട്ടത്തെ അശാന്തിയിലേക്കു നയിച്ച് ഹൃദയത്തെ ഛിന്നഭിന്നമാക്കി സമൂഹത്തിന്റെ കൂട്ടായ സ്വപ്നങ്ങൾ വേരറ്റ് കരിച്ചു കളയുന്നു.

വിശപ്പു തിന്നവന്റെ സഹനസമരങ്ങളിൽക്കൂടി വികസിച്ചു വന്ന ദേശത്തിന്റെ രാഷ്ട്രീയ സാംസ്കാരിക ചരിത്രം നാളെ സാമൂഹിക മിത്തുകളായി മാറിയേക്കാം. കറുത്തിരുണ്ട കാലത്ത് ഈ അക്ഷരങ്ങൾ കരിങ്കല്ലുകളാവും. അതു പെറുക്കി അവർ നിങ്ങൾക്കു നേരെ എറിയും. അവരിൽ പാപം ചെയ്തവരും ചെയ്യാത്തവരുമുണ്ടാകും, നിങ്ങളോളം പാപം ചെയ്തവർ ആരുമില്ലെന്ന തിരിച്ചറിവോടെ.

പേനയിലെ മഷി ഉണങ്ങിത്തുടങ്ങും മുമ്പ് മാറ്റിയോ തിരുത്തിയോ എഴുതപ്പെടുന്ന ചരിത്രമാണ് ഫാസിസത്തിന്റേതെന്ന് ഈ പുസ്തകം ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തുന്നു.

വർത്തമാനകാല ജീവിതത്തിന്റെ അവസ്ഥാന്തരങ്ങളെ തീവ്രമായി വരച്ചിടുന്നു ഏ.കെ. അബ്ദുൽ മജീദിന്റെ നിറശ്രദ്ധയാർന്ന ഈ പരിഭാഷ.

അപാരമായ സമുദ്രവിശാലതയിൽ ഭീതിയുണർത്തി നീങ്ങുന്ന പായക്കപ്പൽ. രൗദ്രഭാവം പൂണ്ട് ആർത്തിരമ്പുന്ന തിരമാലകൾ. ചെസ്സ് ബോർഡിൽ സ്വയം ചലിക്കുന്ന കരുക്കൾ. നോവൽ വായന തീർത്ത വിഭ്രമാത്മക സ്വപ്നങ്ങളിൽ രാജേഷ് ചാലോട് തീർത്ത മുഖപടം.

മരുഭൂമിയിലെ നീണ്ടു നീണ്ട കാത്തിരിപ്പുകൾക്കുശേഷം മണ്ണിനെ നനയിക്കുന്ന ഒരിറ്റ് ജലത്താൽ ആ മരുഭൂവാകെ പൂക്കൾ വിടരുന്നപോലെ കാത്...
01/01/2019

മരുഭൂമിയിലെ നീണ്ടു നീണ്ട കാത്തിരിപ്പുകൾക്കുശേഷം മണ്ണിനെ നനയിക്കുന്ന ഒരിറ്റ് ജലത്താൽ ആ മരുഭൂവാകെ പൂക്കൾ വിടരുന്നപോലെ കാത്തിരിപ്പിന്റെ അനേക കാതങ്ങൾ താണ്ടിയായിരുന്നു അവൻ കടന്നു വന്നത്. ഒരു പൂവിനെ നോക്കി നോക്കി കാത്തിരുന്ന് വിരിയിച്ചെടുക്കുന്ന ഉന്മാദിയെപോലൊരു മനുഷ്യൻ. കാലം നീക്കി വെച്ച പ്രതിസന്ധികൾക്ക് അവൻ സ്വയമൊരു പരിഹാരമായി മാറി. മനുഷ്യജീവിതത്തിന്റെ അകത്തും പുറത്തും അയാൾ നിരന്തരം സഞ്ചരിച്ചു. പുതിയ പാതകൾ കണ്ടെടുത്തു. ചിന്നിപ്പോയവ വീണ്ടും പുതുക്കി പണിതു. ഒരു നിയോഗം പോലെ മനസ്സുകൾക്ക് പുതിയ ചാലുകൾ തീർത്ത് നിഗൂഢ സ്ഥലികളിലേക്ക് ഒഴുകി നീണ്ട വഴികളെ വെളിച്ചത്തിലേക്ക് വീണ്ടെടുത്തു. നിഗൂഢമായ മനുഷ്യോന്മാദങ്ങൾക്ക് അവൻ സുഗന്ധമായി മാറി. ജീവിതം അവർക്ക് വേറിട്ടൊരു സഞ്ചാര പഥമാണ്. കാലങ്ങൾക്കിപ്പുറം ആ പഥസഞ്ചലനം ഇടിമുഴക്കമായി ഉരുവം കൊള്ളും. ഉന്മാദം പൂത്തുലഞ്ഞ കടലാഴമുള്ള മനസ്സുകളിൽ നിന്ന് ഹൃദയത്തെ കണ്ടെടുത്ത മാന്ത്രികൻ സിഗ്മണ്ട് ഫ്രോയിഡ്. ചരിത്രം ഇന്നുവരെ മുറിച്ചു കടക്കാത്ത വിസ്മയം. കാലത്തിനുള്ളിൽ അനിവാര്യമായി രൂപപ്പെട്ട ദാർശനിക സമസ്യകൾക്ക് ഫ്രോയിഡ് സ്വയമൊരു പ്രതിവിധിയാവുകയായിരുന്നു. അതുവരെ കാലം തിരിച്ചറിയാതെ പോയ അദൃശ്യമായ ചില യാത്രകളുടെ, അപാരമായ മനുഷ്യമനസ്സിന്റെ തീരങ്ങളിലേക്കുള്ള യാത്ര. പറഞ്ഞതും തിരിച്ചറിഞ്ഞതുമെല്ലാം അന്നുവരെ ആരും പറയാതെ പോയത്. മനുഷ്യജീവിത ചക്രവാളം അതിവേഗം വികസ്വരമാകുന്നതിന്റെ ചരിത്രവേഗതയാണ് പിന്നീടുണ്ടായത്. മനുഷ്യമനസ്സായിരുന്നു അയാൾക്കു മതം.

നിശ്ചലമായ ജലകണ്ണാടിയിൽ നോക്കി സ്വയം മറന്ന മനുഷ്യകുലത്തെ, ആ നിശ്ചല ജലരാശിയിലേക്കൊരു കല്ലെറിഞ്ഞ് വിഭ്രാന്തിയിലേക്കു നടത്തിച്ച വഴികാട്ടി സിഗ്മണ്ട് ഫ്രോയിഡിന്റെ ജീവിത വായന.

ഓർമ്മകളുടെ കരിമ്പടപ്പുതപ്പുകൾ അഴിഞ്ഞു വീഴുമ്പോൾ ചങ്ക് പിടയുന്ന വേദനകളുടെ കുത്തൊഴുക്കാണ്. കാലങ്ങളിങ്ങനെ കടന്നു പോയിട്ടും ...
01/01/2019

ഓർമ്മകളുടെ കരിമ്പടപ്പുതപ്പുകൾ അഴിഞ്ഞു വീഴുമ്പോൾ ചങ്ക് പിടയുന്ന വേദനകളുടെ കുത്തൊഴുക്കാണ്. കാലങ്ങളിങ്ങനെ കടന്നു പോയിട്ടും നെരിപ്പോടുകളിന്നും എരിഞ്ഞുതന്നെയിരിക്കുന്നു. ഇരുട്ടിന്റെ കനത്ത ചരൽ വഴികളിൽ ഒറ്റയ്ക്കലഞ്ഞവന്റെ പിടച്ചിലെന്തെന്ന് എനിക്കറിയാം. ഇരുട്ടിൽ വഴിയറിയാതുഴറി തൊടുന്ന ഇടത്തെല്ലാം എന്തോ കൊത്തിവെച്ചതു പോലെ തടയുന്നുണ്ട്. മുന്നേ കടന്നു പോയവന്റെ യാത്രാമൊഴികളാവാം. മിന്നാമിനുങ്ങിന്റെ ഇത്തിരി വെട്ടം പോലുമില്ലാതെ ചങ്കലച്ച് കരഞ്ഞതിന്റെ മുറിപ്പാടുകൾ ഞാനും കൊത്തിവെച്ചിട്ടുണ്ടവിടെ.

ഒരിക്കലും കാണാത്തൊരു സ്വപ്നത്തിന്റെ ഒടുക്കത്തെ പടവുകളിലാണിപ്പോൾ. മുമ്പിലുള്ള അഗാധ ഗർത്തത്തിലേക്ക് ഇരുട്ടും പുതച്ച് പറന്നിറങ്ങണം, പിന്നെ ഛിന്നിചിതറണം. ചിതറി തെറിച്ച ഇടങ്ങളിലെല്ലാം ജീവന്റെ പുതിയ വേരുകളുമായി മുളച്ചു പൊന്തണം. ജീവിതം ഒരു കോപ്പ വിഷമാണെങ്കിലും ഞാനതിനെ സ്നേഹിക്കുന്നു. ക്ലാവു പിടിക്കാതിരിക്കാൻ ഓർമ്മകളൊക്കെയും നിന്റെ ഇടനെഞ്ചിൽ ഞാൻ കൊത്തി വെയ്ക്കാം. നിന്റെ ഓർമ്മകളും പച്ചപ്പാർന്ന് മായാതിരിക്കട്ടെ.

ഹൃദയം വിതുമ്പി നേർത്ത വിലാപത്തോടെ മണ്ണിലേക്കടർന്നു വീഴുമ്പോഴും ഓരോ പൂവും ബാക്കി വെച്ചത് നാളേകൾക്കുള്ള വിത്തുകളായിരുന്നു. ആ പൂക്കളെ തഴുകിയെത്തുന്ന കാറ്റിൽ വേദനകളുടെ നിലവിളികളുണ്ട്. തണുത്തുറഞ്ഞ കാലം വരാനിരിക്കുന്ന നിലവിളികൾക്ക് കാതോർക്കുന്നതറിയും.

പച്ചയിൽ തൊടുമ്പോൾ പൊട്ടി വിടരുന്ന ഓർമ്മകളാണ് എന്റെ ജീവിതം, സ്വപ്നം എന്നൊക്കെ ആരോ തൊട്ടരുകിലിരുന്ന് മിണ്ടിപ്പറയുന്നുണ്ട്, ആകാശവും ഭൂമിയും തൊട്ടുഴിഞ്ഞ് ഈ പ്രപഞ്ച സത്തയുടെ ഉണ്മയിൽ അലിയുമെന്ന് പറയും പോലെ.

ഒച്ചുകൾ സ്വന്തം വീടും പേറി ഒരു കാലത്തിൽ നിന്ന് മറ്റൊരു കാലത്തിലേക്ക് യാതൊരു തിടുക്കങ്ങളുമില്ലാതെ അതിന്റെ യാത്ര തുടരുന്നു. ഈ പുസ്തകം ഒരു ഓർമ്മപ്പെടുത്തലാണ്.

ഓർമ്മകൾക്ക് ചിതലരിച്ചു തുടങ്ങിയപ്പോൾ ചിലതൊക്കെ കാലവും നേരവും തെറ്റി കടന്നു വന്നിട്ടുണ്ടാവാം. ക്രമമില്ലായ്മയുടെ ക്രമത്തെ ചാരുതയോടെ ചേർത്തു വെച്ച് രാജേഷ് ചാലോട് തീർത്ത മുഖപടം.

എത്ര ദൂരം നടന്നുവെന്നോ, എത്ര കാലം തന്നിൽനിന്ന് അടർന്നു വീണുവെന്നോ അറിയാതെ നീർമണികൾപോലെ ഉതിർന്നു വീഴുന്നൊരു ജന്മം. അതിവേഗ...
01/01/2019

എത്ര ദൂരം നടന്നുവെന്നോ, എത്ര കാലം തന്നിൽനിന്ന് അടർന്നു വീണുവെന്നോ അറിയാതെ നീർമണികൾപോലെ ഉതിർന്നു വീഴുന്നൊരു ജന്മം. അതിവേഗമാർന്നൊരു അന്വേഷണത്തിന്റെ ക്ഷണിക വേഗതയിൽ ഇമ്പമാർന്നൊഴുകുന്ന പുഴപോലെ ജലനഭസ്സുകളിലേക്ക് മിഴി ഉയർത്തി നിർമമതയോടെ അവൻ ഉറ്റു നോക്കുകയാണീ ജീവിതത്തെ.

കേൾക്കാതെ പോയ ചില ഒച്ചകൾ അവന്റെ ആഴങ്ങളിൽ ഉണ്ടായിരുന്നുവോ? കാണാതെ പോയ കാഴ്ചകളുടെ നിറഭംഗിയും? ജീവിതത്തിന്റെ നാനാർത്ഥങ്ങൾ തേടിയുള്ള ഈ യാത്രയിൽ വസന്തങ്ങളും ദേശാടനകിളികളും ഇനിയും വിരുന്നു വരും. പുഴ വിരിച്ചിട്ട മണൽത്തിട്ടകളിൽ അന്നവൻ ഹൃദയരഹസ്യങ്ങൾ എഴുതി വെയ്ക്കും. മൗനം കൊണ്ടും ഉണ്മ കൊണ്ടും അവൻ എഴുതിയതത്രയും കാലം ഏറ്റെടുക്കും.

എഴുതിയതത്രയും സ്വപ്നമോ, യാഥാർത്ഥ്യമോ? ജീവിതത്തിന്റെ ആകസ്മികതകളിൽ നിന്ന് എന്നാണ് എഴുതി തുടങ്ങിയത്? വാക്കുകളിലെ നിർഭയത്വം, യാത്രകളുടെ അനിശ്ചിതത്വങ്ങൾ, ജീവിതത്തിന്റെ വേരാഴങ്ങളോളം ഇറങ്ങി നടന്നൊരു സഞ്ചാരി.

പ്രകമ്പനം കൊള്ളുന്ന ദൈവമല്ലാതെ ഇവിടെ വേറൊന്നും തന്നെയില്ല. പിന്നെ ആരാണ് ഇവിടെ കാണാനായി ഉള്ളത്. ആരെയാണ് കാണാനുള്ളത്. എങ്കിലും അവൻ ഹൃദയംകൊണ്ട് പെയ്യുകയാണ് ഈ ആൾക്കൂട്ടത്തിനിടയിലും അവന്റെ ഉള്ളിൽത്തന്നെയും. ഇതിലെ വരികൾ അർദ്ധവിരാമങ്ങളാണ്; പൂർണ്ണവിരാമങ്ങളില്ലെന്നു കൂടിയുള്ള യാത്രികന്റെ ഓർമ്മപ്പെടുത്തലുകൾ.

മരണം നിഴൽപോലെ എന്നും കൂടെയുണ്ട്. കാലമേ, ഒട്ടും തിടുക്കമില്ലാതെ വരൂ. ഈ ജീവിതം എനിക്കിഷ്ടമാണ്.

പരുപരുത്ത പാറ മേലോ, നനവാർന്ന മണ്ണിടങ്ങളിലോ എന്നറിയാതെ കാറ്റിന്റെ വിളിപ്പുറങ്ങളാൽ ആകാശത്തിന്റെ തുറവികളിലേക്ക് പുറപ്പെട്ടു പോകുന്ന അപ്പൂപ്പൻ താടികളിൽ വിസ്മയം പൂണ്ട് രാജേഷ് ചാലോട് തീർത്ത മുഖപടം.

മരിച്ചവന്റെ ശവക്കല്ലറയിലെ എഴുത്തുപോലെ ആശങ്കപ്പെടുത്തുന്ന ഒന്ന് ജീവിതത്തിൽ വേറെയില്ല. ജീവിച്ചിരുന്നതിന്റെ ഓർമ്മകളെ മരണമാണ...
01/01/2019

മരിച്ചവന്റെ ശവക്കല്ലറയിലെ എഴുത്തുപോലെ ആശങ്കപ്പെടുത്തുന്ന ഒന്ന് ജീവിതത്തിൽ വേറെയില്ല. ജീവിച്ചിരുന്നതിന്റെ ഓർമ്മകളെ മരണമാണ് അടയാളപ്പെടുത്തുന്നത്.

എനിക്കും നിനക്കും മാത്രമറിയാൻ കഴിയുന്നൊരു ഇടവഴിയുണ്ട്. നമുക്കു മാത്രം സഞ്ചരിക്കാൻ കഴിയുന്നത്. അന്യോന്യം ഏൽപ്പിക്കാവുന്ന പരിക്കുകളുടെ, ആശ്ലേഷങ്ങളുടെ ഇടവഴി. തെളിഞ്ഞ നീരാഴങ്ങളിൽ വീണുപോയ ഹൃദയത്തെ ചെന്നു തൊടാൻ കഴിയാതെ ഉഴറിയ രണ്ടുപേർ കണ്ടെടുത്ത പൂർണ്ണാശ്രമം.

ഇനിയുള്ള ജന്മങ്ങളിലും ഇതുമതി, ഈ വേദനകൾ മാത്രം. ജീവവായു തീക്കാറ്റായി മാറുമ്പോഴും കണ്ണുകളിൽ അമാവാസിയുടെ ഇരുട്ട് നിറയുമ്പോഴും ഇടനെഞ്ചിൽ ഒറ്റച്ചുമരുള്ള ഒരു നീലാകാശമുണ്ടാവും. അനേക ജന്മങ്ങളുടെ തുടർച്ചകൾ എന്നെ ഞാനാക്കിയതിന്റെ പരിഭവങ്ങൾ നിന്നിൽ എഴുതി തീർക്കുമ്പോൾ ഒപ്പമെഴുതപ്പെടുന്നത് നീ കൂടിയാണ്.

അജ്ഞാതമായ കാലത്തിന്റെ വിപത്തുകളെ മറികടക്കാനുള്ള ജാലവിദ്യ തേടിയാണ് ഓരോ മനുഷ്യനും യാത്ര തുടരുന്നത്. ആകാശത്തിന്റേയും ഭൂമിയുടേയുമൊക്കെ അതിരുകളെ ഭേദിച്ച് അത് സഞ്ചരിക്കും. കാലപ്രവാഹത്തിന്റെ അനുസ്യൂതമായ പ്രവാഹങ്ങളെ അത് തൊട്ടുണർത്തും. എത്രമാത്രം നിസ്സഹായമാണ് ഓരോ മനുഷ്യജീവിതവുമെന്ന് ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തുന്നു ഈ പുസ്തകം.

ആത്മാവിലേറ്റ മുറിവുകളുടെ സങ്കീർത്തനങ്ങളെ ഹൃദയത്തിലാവഹിച്ച് രാജേഷ് ചാലോട് തീർത്ത ശില്പചാരുത.

കുയിലിന് മറുപാട്ട് പാടിയിരുന്ന ബാല്യം കാല്പനികമായ ഒരു ഓർമ്മ മാത്രമല്ല, ഭൂമിയിലെ മനുഷ്യർക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന അപച...
01/01/2019

കുയിലിന് മറുപാട്ട് പാടിയിരുന്ന ബാല്യം കാല്പനികമായ ഒരു ഓർമ്മ മാത്രമല്ല, ഭൂമിയിലെ മനുഷ്യർക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയത്തെക്കൂടി അതോർമ്മിപ്പിക്കുന്നുണ്ട്‌. മഞ്ഞു വീണ പ്രഭാതങ്ങളിൽ പക്ഷികൾ പാടുന്നതും ഇളംവെയിലിൽ കുഞ്ഞുറുമ്പുകൾ മണ്ണിൽ ചുംബിക്കുന്നതും അണ്ണാറക്കണ്ണനും പാമ്പും പഴുതാരയും ആർദ്രമായലയുന്നതും കാല്പനിക കാഴ്ചകളായിരുന്നില്ല. അനാദിയായ പ്രകൃതിയുടെ സംഗീതം കൂടിയായിരുന്നു. മരണത്തിലേക്ക് നിസ്സംഗമായി കടന്നു പോകേണ്ട മനുഷ്യൻ ഭൂമിയിലെ പച്ചപ്പുകളുടെ ഘാതകനാവുന്നു. വെറും ആകുലതകൾക്കപ്പുറം ഇത് യാഥാർത്ഥ്യത്തിന്റെ തരിശുനിലങ്ങളാണ്. ചവിട്ടി നില്ക്കാൻ പശിമയുള്ള ഒരിത്തിരി മണ്ണ്, സ്വപ്നം കാണാൻ പച്ചയുടെ നിഗൂഢ സ്ഥലികൾ. പ്രകൃതിയുടെ ഒരീണവും കേൾക്കാതെ കോൺക്രീറ്റ് കാടുകളിൽ കുടുങ്ങിക്കിടക്കുന്ന മനുഷ്യനിലെ മനുഷ്യത്വങ്ങൾ മാഞ്ഞുതീരുന്നതിന്റെ ദുരന്തകാഴ്ചകൾ കൺമുമ്പിലുണ്ട്. ഇലകളിലെ പച്ചയും മണ്ണിലെ നീരൊഴുക്കും ആകാശത്തിന്റെ തുറവികളും കവർന്നെടുക്കുന്ന സ്വാർത്ഥത. മണ്ണും മരങ്ങളും മഴയും മറഞ്ഞു തീരുന്ന ഒരു കാലത്തിലിരുന്ന് ചില ചോദ്യങ്ങൾ കുട്ടികൾ നമ്മളോട് ചോദിക്കുന്നുണ്ട്.

മനുഷ്യനിലെ നന്മകളുടെ ഉറവിടം പച്ചയായ ഭൂമിയാണ്. പ്രകൃതിയുടെ വിലോലഭാവങ്ങൾ ആസുരതയകന്നൊരു മനുഷ്യകുലത്തെ രൂപപ്പെടുത്തുമെന്ന മോഹമാണ് ഈ പുസ്തകം. മനുഷ്യനിൽ ബാക്കിയാവുന്ന യഥാർത്ഥ നന്മ സ്നേഹം മാത്രമാണെന്നു കാണിച്ചു തരാൻ ഈ പുസ്തകം ചുമരിലെ പുസ്തക അലമാരയിൽ നിന്നിറങ്ങി നമ്മുടെ കുഞ്ഞുങ്ങളുമായി സൗഹൃദം പങ്കുവെയ്ക്കും. മുതിർന്നവരല്ല, കുട്ടികളും അവരുടെ ജീവിതവുമാണ് ഇനി പ്രധാനം എന്ന തിരിച്ചറിവോടെ,

കുട്ടികളുടെ ഹൃദയം തൊട്ട രാജീവൻ കാസിമോയുടെ പെയിന്റിംഗിന് ദൃശ്യചാരുത പകർന്നത് രാജേഷ് ചാലോട്. ഉള്ളറിഞ്ഞ ഉള്ളിലെ ചിത്രങ്ങളുമായി കൂടെ അഭിലാഷ് തിരുവോത്തും.

2018 കരുതിവെച്ച ആദ്യ സമ്മാനം..സമകാലിക മലയാളത്തിനു വേണ്ടി 2017-ലെ പ്രിയപുസ്തകമായി ദിനു വെയിൽ തിരഞ്ഞെടുത്തത് ഷീബ അമീറിന്റെ...
16/01/2018

2018 കരുതിവെച്ച ആദ്യ സമ്മാനം..

സമകാലിക മലയാളത്തിനു വേണ്ടി 2017-ലെ പ്രിയപുസ്തകമായി ദിനു വെയിൽ തിരഞ്ഞെടുത്തത് ഷീബ അമീറിന്റെ 'കൂടെ കുറച്ചുദൂരം'..
അസാധാരണ അനുഭവങ്ങളുടെ ഹൃദയം കൊണ്ടുള്ള വരച്ചിടിലിനുള്ള സ്നേഹമാണ് ഈ തിരഞ്ഞെടുപ്പ് എന്നു ഞങ്ങളറിയുന്നു..
ഷീബേച്ചിയോടും ദിനുവിനോടും പ്രിയപ്പെട്ട വായനക്കാരോടും വാക്കുകൾ കൊണ്ടറിയിക്കുവാനാകാത്ത നന്ദിയും സ്നേഹവും എന്നും..

വേദനകളുടെ സമാഹാരമാണ് തന്റെ ജീവിതമെന്ന് ചിലപ്പോഴെങ്കിലും അവൾ ഓർക്കാതിരുന്നില്ല. നിരന്തരമായ വേദനകൾ തന്ന് നിയതി തന്നെ സമ്മാ...
14/01/2018

വേദനകളുടെ സമാഹാരമാണ് തന്റെ ജീവിതമെന്ന് ചിലപ്പോഴെങ്കിലും അവൾ ഓർക്കാതിരുന്നില്ല. നിരന്തരമായ വേദനകൾ തന്ന് നിയതി തന്നെ സമ്മാനിതയാക്കുന്നു. ഇരുണ്ട് ചൂഴ്ന്ന വഴികളിൽക്കൂടി സഞ്ചരിക്കാൻ പ്രാപ്തയാക്കുന്നു. ജീവിതത്തിന്റെ വഴികോണുകളിൽ കാത്തിരിക്കുന്ന വേദനകളിലൂടെയല്ലാതെ ഈ യാത്ര തുടരാനാവില്ല.

അക്ഷരങ്ങളാണ് ആത്മവേദനകളുടെ വേലിപ്പടർപ്പിൽ ഒരു കുഞ്ഞു കിളിക്കൂട് പണിയാൻ അവളെ ഓർമ്മിപ്പിച്ചത്. വരാം അരികിലിരിക്കാം. പാടാം പറയാം. നിലാവ് കോരികുടിച്ച് ചകോരമാകാം. മഴയേറ്റ്, വെയിലേറ്റ്, നിലാവേറ്റ് അവളിവിടെ തനിച്ചുണ്ട്.

അവൾ മണലിൽ വിരലുകൊണ്ട് കുത്തിക്കുറിച്ചു കൊണ്ടേയിരുന്നു. വാക്കുകൾകൊണ്ട് പെയ്തു തീരുന്നവൾ. ജീവിതത്തിന്റെ അഗ്നി പടർന്ന ഏടുകളാണിത്. മുറുകെ പിടിച്ചാൽ വക്കുകൾ പൊടിഞ്ഞു പോകും. ഇനിയിത് പ്രിയ സുഹൃത്തെ നിനക്കു സ്വന്തം.

മണ്ണിൽ കാലൂന്നാൻ കൊതിച്ച സ്വപ്നങ്ങളെ വേരുകളിൽ ആവഹിച്ച് പ്രിയ സുഹൃത്ത് രാജേഷ് ചാലോടും.

പുസ്തകങ്ങൾക്കായി വിളിക്കുക: 9037751965, 9656323030

അസുഖകരമായ കാഴ്ചകളിലേക്ക് തുറന്നു വെയ്ക്കുന്നൊരു ജാലകം ജീവിതത്തിലുണ്ട്. അനേക വസന്തങ്ങളുടെ തനിയാവർത്തനങ്ങളല്ല ഒരു ജീവിതവും...
14/01/2018

അസുഖകരമായ കാഴ്ചകളിലേക്ക് തുറന്നു വെയ്ക്കുന്നൊരു ജാലകം ജീവിതത്തിലുണ്ട്. അനേക വസന്തങ്ങളുടെ തനിയാവർത്തനങ്ങളല്ല ഒരു ജീവിതവും. മഞ്ഞിലും മഴയിലും അത് നനച്ചെടുക്കുന്നുണ്ട്. ഇരുട്ടിലും വേരുകൾ തേടി യാത്ര തിരിക്കുന്നുണ്ട്. ഒറ്റയ്ക്ക് നടന്നു തീർക്കാനാവുന്ന ദൂരങ്ങളൊക്കെയും ഓടി തീർക്കുന്നുണ്ട്. കടം കൊണ്ട ജന്മങ്ങൾക്ക് പിഴയായി തനിച്ച് കരഞ്ഞു തീർക്കുന്നുണ്ട്. വിഫലമെങ്കിലും ജീവിത യാഥാർത്ഥ്യങ്ങളുടെ പരിക്കുകളിൽക്കൂടി നടക്കാതെ വയ്യ.

ജീവിതത്തിലെ അപൂർണ്ണതകളെ കുറിച്ചുളളതാണ് ഓരോ എഴുത്തും. വാക്കും വഴികളും മറന്നു പോയ സഞ്ചാരി പറയാതെ പോയതൊക്കെ ഓർമ്മയിൽ നിന്ന് ചികഞ്ഞെടുത്ത് ആത്മാവിലെരിയുന്ന തീക്കാറ്റിൽ എറിയുന്നു. മാഞ്ഞ കാലടിപ്പാടുകളിൽ നിന്ന് മണ്ണിന്റെ കണ്ണ് തുരന്നാകാശം തേടുന്ന നിനവിന്റെ, ഉന്മാദത്തിന്റെ വാക്കുകൾ പൂത്ത് വൻ മരങ്ങളാകുന്ന വിസ്മയം. ആരോ ഒറ്റയ്ക്ക് നടക്കുന്ന ശബ്ദത്തിന് രാത്രി കാതോർക്കുന്ന പോലെ, ജീവിതമേ എനിക്ക് നിന്നെ ഏറെ ഇഷ്ടമാണെന്ന് നിലവിളിക്കുന്ന മുഹൂർത്തം. ഭാഷകൊണ്ട് ആവിഷ്കരിക്കാനാവാത്ത ജീവിതത്തിന്റെ ദുരിതക്കാഴ്ചകളുടെ ഉൾപരപ്പിലൂടെ മനുഷ്യജീവിതം പട്ടടയോളം ചുമക്കേണ്ട ഭാരവും പേറി യാത്ര തുടരുന്നു. പ്രിയ സുഹൃത്തെ ഈ കനലുകൾ നിന്നിലും അഗ്നിയായി പടരും.

ഹൃദയം തൊട്ട മുഖപടവുമായി രാജേഷ് ചാലോടും ഈ യാത്രയിൽ ഒപ്പമുണ്ട്, സ്നേഹം പ്രിയപ്പെട്ടവനെ

പുസ്തകങ്ങൾക്കായി വിളിക്കുക: 9037751965, 9656323030

Address

Meppadi
673577

Alerts

Be the first to know and let us send you an email when Niyatham books posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Niyatham books:

Share

Category