Nadodi Live

Nadodi Live Online News Letter

നടുവണ്ണൂർ: ഫോർമർ സ്കൗട്ട് ഫോറം നടപ്പിലാക്കുന്ന ഹാപ്പി ഹോം പദ്ധതിയുടെ  ഭാഗമായി നടുവണ്ണൂർ മന്ദങ്കാവിൽ നിർമിക്കുന്ന സ്നേഹഭവ...
14/11/2021

നടുവണ്ണൂർ: ഫോർമർ സ്കൗട്ട് ഫോറം
നടപ്പിലാക്കുന്ന ഹാപ്പി ഹോം പദ്ധതിയുടെ ഭാഗമായി നടുവണ്ണൂർ മന്ദങ്കാവിൽ നിർമിക്കുന്ന സ്നേഹഭവനത്തിൻ്റെ തറക്കല്ലിടൽ ബാലുശ്ശേരി എം എൽ എ അഡ്വ. കെ എം സച്ചിൻ ദേവ് നിർവഹിച്ചു. നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ടിപി ദാമോദരൻ മാസ്റ്റർ വീടിൻ്റെ പ്ലാൻ കൈമാറി. ഫോർമർ സ്കൗട്ട് ഫോറം
വൈസ് പ്രസിഡൻ്റ് സി. സത്യപാലൻ
പ്ലാൻ ഏറ്റുവാങ്ങി.
ഗ്രാമ പഞ്ചായത്ത് അംഗം പി. സുജ അധ്യക്ഷയായി. ആദ്യ സംഭാവന ടികെ കുഞ്ഞായിയിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം കെ ജലീൽ ഏറ്റുവാങ്ങി. ഫോറം രക്ഷാധികാരി ബാലചന്ദ്രൻ പാറച്ചോട്ടിൽ ഹാപ്പി ഹോം സന്ദേശം നൽകി.

ഫോർമർ സ്കൗട്ട് ഫോറം സെക്രട്ടറി
ഡോ. എം.എം സുബീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ജോയിൻ്റ് സെക്രട്ടറി കെ.കെ സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ
സുധീഷ് ചെറുവത്ത്, ടി നിസാർ മാസ്റ്റർ ,
എക്സിക്യൂട്ടീവ് അംഗം എം. പ്രദോഷ്
യു.കെ ബബിത
നിസാർ മഠത്തിൽ
ആഷിഫ് മാസ്റ്റർ
ബബീഷ്
എൻ കെ മഹേഷ്
എ വി ബിജു
ബാലൻ കണ്ണാട്ട്
പി. സുധൻ
എന്നിവർ സംസാരിച്ചു.

നടുവണ്ണൂർ ഗ്രാമ പഞ്ചായത്തിലെ
വീടില്ലാത്ത സാമ്പത്തികമായും മറ്റും പ്രയാസം അനുഭവിക്കുന്ന ഒരു കുടുംബത്തെ കണ്ടെത്തിയാണ് നടുവണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പൂർവ്വ സ്‌കൗട്ടുകളുടെ സംഘടനയായ ഫോർമർ സ്കൗട്ട് ഫോറം വീട് വെച്ച് നൽകുന്നത്.
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഷൻ 2021-26 പദ്ധതിയോട് സഹകരിച്ച് കൊണ്ടാണ് വീട് നിർമാണം.
ലഭിച്ച അപേക്ഷകളിൽ നിന്നും മന്ദങ്കാവ് കേരഫെഡിന് സമീപം താമസിക്കുന്ന ഒരു കുടുംബത്തെ സ്നേഹഭവനം മാനദണ്ഡങ്ങൾ പ്രകാരം വിദഗ്ധ സമിതി തെരെഞ്ഞെടുക്കുകയായിരുന്നു.
Naduvannur

20/10/2021

സ്കൗട്ടിംഗും
ജൈവകൃഷിയും
ബാപ്പുജി ഓപ്പൺ റോവർ സ്കൗട്ട് ഗ്രൂപ്പ്
നടുവണ്ണൂർ

22/09/2021

നടുവണ്ണൂരിൽ സ്നേഹഭവനവുമായി
ഫോർമർ സ്കൗട്ട് ഫോറം

18/09/2021

ഉദ്ഘാടനം...

"നാനാർത്ഥങ്ങൾ " -
ജല -കാർഷിക- സഞ്ചാര - നൈപുണ്യ പദ്ധതി -
ബാപ്പുജി ഓപ്പൺ റോവർ സ്കൗട്ട് ഗ്രൂപ്പ്
നടുവണ്ണൂർ

നടുവണ്ണൂരിലെ സ്കൗട്ടിംഗ് ഓർമ്മകൾ.....1907 ലെ സ്കൗട്ട് പരീക്ഷണ ക്യാമ്പിന്റെ ഓർമ്മ പുതുക്കുന്ന ഈ വാരത്തിൽ നടുവണ്ണൂരിലെ സ്ക...
07/08/2021

നടുവണ്ണൂരിലെ സ്കൗട്ടിംഗ് ഓർമ്മകൾ.....

1907 ലെ സ്കൗട്ട് പരീക്ഷണ ക്യാമ്പിന്റെ ഓർമ്മ പുതുക്കുന്ന ഈ വാരത്തിൽ നടുവണ്ണൂരിലെ സ്കൗട്ടിംഗ് ഓർമ്മകളുമായി രാഷ്‌ട്രപതി സ്കൗട്ട് സിദ്ധാർത്ഥ്. ബി നാടോടിയിൽ
# # # # # # # # # # # # # # # # # # #

"വലുതാവുമ്പോൾ എനിക്ക് സ്കൗട്ടിനു ചേരണം". ഒന്നാം ക്ലാസ്സിലെ ആദ്യ ദിവസം ക്ലാസ്സിലേക്ക് വന്ന ബാലചന്ദ്രൻ മാഷിന്റെ ചോദ്യത്തിന് നിഖിലിന്റെ മറുപടി ആയിരുന്നു.
സ്കൂളിൽ പോകാൻ തുടങ്ങുന്നതിനു മുൻപേ ഏട്ടന് ക്യാപ് വെച്ച് കൊടുക്കുന്നതും സ്കാർഫ് കെട്ടി കൊടുക്കുന്നതും ആവേശത്തോടെ ചെയ്യുന്ന എന്റെ ആഗ്രഹവും അതായിരുന്നു.
അന്ന് നടുവണ്ണൂർ സ്കൂളിൽ ആദ്യമായി വരുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്കൂളിനെ കുറിച്ച് അറിയില്ലെങ്കിലും സ്കൂളിലെ സ്കൗട്ടുകളെ അറിയാമായിരുന്നു. പ്രവേശനോത്സവത്തിന് ബാന്റിന്റെ അകമ്പടിയോടെ, ആദ്യമായി വിദ്യാലയത്തിലെത്തുന്ന ഓരോ കുട്ടിയേയും സ്വാഗതം ചെയ്യുന്നതു മുതൽ ദേശീയഗാനം ആരംഭിക്കുന്നതിന് മുൻപേ ഗേറ്റിന് മുന്നിൽ ഓടിയെത്തി നിരയായി നിന്ന്, റോഡിലേക്ക് ഓടിവരുന്ന കുട്ടികളെ റോഡ് കടത്തി വീട്ടിലേക്കയക്കുന്നതു വരെ എല്ലാ മേഖലകളിലും അവരുടെ സാന്നിധ്യമുണ്ടായിരുന്നു .
ഇതിനൊക്കെ ഓരോ സ്കൗട്ടുകളെയും പ്രാപ്തരാക്കിയത് ബേഡൻ പൗവ്വൽ ആരംഭിച്ച സ്കൗട്ട് പ്രസ്ഥാനമായിരുന്നു. അദ്ദേഹം കുട്ടികൾക്കായി നടത്തിയ പരീക്ഷണ ക്യാമ്പിന്റെ ചരിത്രവും എൻ്റെ സ്കൗട്ടിംഗ് ഓർമ്മകളും സന്തോഷപൂർവം പങ്കുവെയ്ക്കുന്നു.

ബ്രിട്ടീഷ് ലഫ്. ജനറൽ ആയിരുന്ന സർ റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പൗവ്വൽ മേഫ്കിംഗ് ബാലസംഘത്തിലെ കുട്ടികളുടെ പ്രവർത്തനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നടത്തിയ പരീക്ഷണക്യാമ്പോടെ സ്കൗട്ട് പ്രസ്ഥാനത്തിന് രൂപം നൽകുകയുണ്ടായി. ഓരോ രാജ്യങ്ങളെയും കീഴടക്കി കോളനികളായി ലോകരാജ്യങ്ങൾ ഭരിച്ചിരുന്ന ബ്രിട്ടന്റെ നിലപാടിൽ നിന്ന് വ്യത്യസ്തമായി കുട്ടികളിലൂടെ മഹത്തായൊരു ലോകം കെട്ടിപ്പടുക്കാനായി അദ്ദേഹം ആരംഭിച്ച സ്കൗട്ട് പ്രസ്ഥാനം താമസിയാതെ തന്നെ ലോകരാജ്യങ്ങളിലുടനീളം വളർന്നു .

1907 ജൂലൈ 31 ന് ബ്രൗൺ സീ ദ്വീപിൽ ഇരുപതിയൊന്ന് കുട്ടികളെ ഉൾപ്പെടുത്തി ബേഡൻ പൗവ്വൽ ആരംഭിച്ച പരീക്ഷണ ക്യാമ്പ് കുട്ടികളിൽ പുതുമായർന്ന ഒരു അനുഭവമാണ് സമ്മാനിച്ചത്..
ആദ്യദിനം ക്യാമ്പ്ഫയറോട് കൂടിയുള്ള കലാപരിപാടികളും കഥകൾ പങ്കുവെയ്ക്കലുമായി കടന്നുപോയി .. അടുത്ത ദിവസം രാവിലെ പതാക ഉയർത്തി ഓരോ കുട്ടിയെയും സ്കാർഫ് അണിയിച്ചു .
അഞ്ചു പട്രോളു(ഗ്രൂപ്പുകൾ )കളായി തിരിച്ച് നീന്തൽ, തോണി തുഴയൽ, ഹൈക്കിങ്, തുടങ്ങി മറ്റു കായികപരമായ മത്സരങ്ങളിലൂടെ ക്യാമ്പ് കുട്ടികളെയകെ ആവേശത്തിലാഴ്ത്തി. കുട്ടികളിലെ നേതൃപാടവവും സ്വഭാവശുദ്ധീകരണവും മെച്ചപ്പെടുത്താനായി അദ്ദേഹം നടത്തിയ ശ്രമങ്ങൾ പൂർണമായും ഫലം കണ്ടു.
ഓഗസ്റ്റ് 8ന് ക്യാമ്പിൽ എത്തിയ രക്ഷിതാക്കൾക്ക് കുട്ടികൾ സ്വന്തമായി പാകം ചെയ്ത വിഭവങ്ങൾ കൊടുക്കുകയും ക്യാമ്പ് ഫയറിൽ പങ്കെടുപ്പിക്കുകയും ചെയ്തപ്പോൾ ഒൻപത് ദിവസം കൊണ്ട് കുട്ടികളിലുണ്ടായ മാറ്റം അവരെ അത്ഭുതപ്പെടുത്തി. ക്യാമ്പിലെ അനുഭവങ്ങൾ ഉൾപ്പെടുത്തി 1908 ൽ ബേഡൻ പൗവ്വൽ 'സ്കൗട്ടിംഗ് കുട്ടികൾക്ക് (Scouting for Boys) എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.അതിനുശേഷം കുട്ടികൾ തന്നെ ലോകത്തിന്റെ നാനാഭാഗത്തും സ്കൗട്ടിംഗ് പ്രചരിപ്പിച്ചു.

പരീക്ഷണക്യാമ്പിന്റെ ഓർമ്മയ്ക്കായി എല്ലാവർഷവും ജൂലൈ 31 മുതൽ ഓഗസ്റ്റ് 8 വരെ ഓരോ സ്കൗട്ട് ട്രൂപ്പുകളിലും വിവിധതരം പരിപാടികൾ സംഘടിപ്പിക്കുന്നു.
നടുവണ്ണൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട് ട്രൂപ്പ് ഈ ദിവസങ്ങളിൽ ക്യാമ്പുകളും ,പുതിയ അംഗങ്ങളെ സ്വാഗതം ചെയ്യുന്നതിനായി 'ഇൻവസ്റ്റിച്ചർ സെറിമണി' യും സംഘടിപ്പിക്കുന്നു. ഓരോ പട്രോളുകളും സ്കൗട്ടിംഗിന്റെ പ്രാധാന്യം ഉൾപ്പെടുത്തിക്കൊണ്ട് മാഗസിൻ നിർമാണവും, നോട്ടീസ് ബോർഡുകളിലൂടെ ബ്രൗൺസീ ദ്വീപ് ക്യാമ്പിന്റെ ചിത്രകഥ പോലെ ഓരോ ദിവസവും തയ്യാറാക്കുമായിരുന്നു. ഈ ദിവസങ്ങളിൽ അത് വായിക്കാനായി വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും തടിച്ചുകൂടുമായിരുന്നു. ഒരിക്കൽ സ്കൂളിലെ ഹയർ സെക്കന്ററി ബ്ലോക്കിനു മുൻപിലുള്ള പറമ്പിൽ ടെൻറ്റുകളും മറ്റു ക്യാമ്പ് സാമഗ്രികളും തയ്യാറാക്കി ബേഡൻ പൗവ്വലിന്റെയും ഇരുപതിയൊന്ന് കുട്ടികളുടെയും വേഷത്തിൽ സ്കൗട്ടുകൾ അണിനിരന്നു ബ്രൗൺ സീ ദ്വീപ് ക്യാമ്പിനെ പുനരാവിഷ്കരിക്കുകയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പ്രശംസ നേടിയെടുക്കുകയും ചെയ്തത് സ്കൗട്ടിങ്ങിലെ മധുരമാർന്ന ഓർമകളാണ്.
മാത്രമല്ല,ഒക്ടോബർ 2 മുതൽ 8 വരെയുള്ള സാനിറ്റേഷൻ വാരവും നവംബർ 7 മുതൽ 14 വരെ ആചരിക്കുന്ന സ്കൗട്ട്- ഗൈഡ് വാരവും മറ്റു വിശേഷ ദിവസങ്ങളും ട്രൂപ്പിൽ ആചരിക്കാറുണ്ടായിരുന്നു.

ഞാൻ മനസ്സിലാക്കിയെടുത്തോളം ഇത്തരം ദിവസങ്ങൾ അതിന്റെ അന്തസ്സത്ത ഉൾക്കൊണ്ട് ആഘോഷിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്കൗട്ട് ട്രൂപ്പ് ആയിരുന്നു നടുവണ്ണൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിലെ സ്കൗട്ട് ട്രൂപ്പ്. സ്കൗട്ടുകളിലൂടെ ഇത്തരം പരിപാടികൾ മികച്ച രീതിയിൽ സംഘടിപ്പിക്കാൻ സ്കൗട്ട് അധ്യാപകരായിരുന്ന ശ്രീ.രാമർ ഗുരുക്കൾ സർ , ശ്രീ.ബാലചന്ദ്രൻ മാസ്റ്റർ തുടങ്ങിയ അധ്യാപകരുടെ പരിശ്രമം വിസ്മരിക്കാൻ കഴിയില്ല . അവരുടെ പ്രചോദനവും പൂർണ പിന്തുണയും ഇന്ത്യയിലെ തന്നെ മികച്ച സ്കൗട്ട് ഗ്രൂപ്പുകളിൽ ഒന്നായി നടുവണ്ണൂരിനെ മാറ്റിയെടുക്കാൻ സാധിച്ചിട്ടുണ്ട് .ഇവയെല്ലാം 'നാടോടി ' എന്ന പ്രസിദ്ധീകരണത്തിലൂടെ എഴുതി ചേർക്കാനും കഴിഞ്ഞിരുന്നു. നടുവണ്ണൂർ ഗവ.ഹൈസ്കൂൾ സ്കൗട്ട് ട്രൂപ്പിൻ്റെ കയ്യെഴുത്ത് പത്രമായി തുടങ്ങിയ 'നാടോടി' ഇന്ന് ഓൺലൈൻ മാസികയായി ജൈത്രയാത്ര തുടരുകയാണ്. തലമുറകളായിവരുന്ന നടുവണ്ണൂരിലെ 'സ്കൗട്ടിംഗ് സ്പിരിറ്റ്‌ ' ഓരോ സ്കൗട്ടിലും ഉണ്ടായതിന്റെ ഫലമായിരുന്നു അത്.
സ്കൗട്ടുകളോട് നടുവണ്ണൂരിലെ ഗ്രാമവാസികളുടെയും രക്ഷിതാക്കളുടെയും സമീപനം ഈ വളർച്ചയുടെ പ്രധാനഘടകമായിരുന്നു. നാട്ടിലെ ഏതൊരു സേവന പ്രവർത്തനങ്ങളിലും പൂർണപങ്കാളിത്തം ഉറപ്പു വരുത്താൻ എല്ലായ്‌പ്പോഴും അവർക്ക് കഴിഞ്ഞിരുന്നു. ആ സ്കൗട്ട് ട്രൂപ്പിൽ പ്രവർത്തിക്കാനും എന്നും ഓർമയിൽ നിൽക്കുന്ന അനുഭവങ്ങളുടെ ഭാഗമായി തീരാനും കഴിഞ്ഞതിൽ എന്നെ പോലെ തന്നെ സ്കൗട്ടിംഗിന്റെ ഭാഗമായ ഓരോ സ്കൗട്ട് സഹോദരനും അഭിമാനമായി കരുതുന്നു.

ബേഡൻ പൗവ്വൽ പ്രഭു നൽകിയ സന്ദേശം പോലെ സ്കൗട്ടിംഗ് എന്നത് ആർക്കും പഠിപ്പിച്ചു കൊടുക്കാൻ സാധിക്കില്ല. അത് അനുഭവത്തിലൂടെ നേടിയെടുക്കാനേ സാധിക്കുകയുള്ളൂ എന്ന് ബ്രൗൺ സീ ദ്വീപിലെ പരീക്ഷണ ക്യാമ്പിന് 114 വർഷങ്ങൾ പിന്നിടുമ്പോഴും ഓർത്തു പോവുകയാണ്.
നേതൃത്വപാടവവും രാഷ്ട്രബോധവും ജീവിതത്തിന്റെ ഭാഗമാക്കാനും അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ എത്തിപ്പെടുന്ന ഓരോ മേഖലകളിലും കാഴ്ചവെക്കാനും എനിക്ക് ഇന്നും കഴിയുന്നതിന്റെ കാരണം സ്കൗട്ട് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നതിന്റെ ഫലമായിരുന്നതാണെന്നു മറ്റു സ്കൗട്ട് സഹോദരങ്ങളെ പോലെ ഞാനും ഇന്ന് വിശ്വസിക്കുന്നു. ഏത് മേഖലകളിൽ പ്രവർത്തിക്കുമ്പോഴും സമൂഹത്തോടുള്ള പ്രതിബദ്ധതയും സേവനമനോഭാവവും കൈവിടാതെ കർമങ്ങൾ നിറവേറ്റുകയെന്നത് സ്കൗട്ടിംഗിലൂടെ നേടിയെടുത്ത ഏറ്റവും മഹത്തായ ഗുണങ്ങളിലൊന്നാണ്.

ഗ്രേസ് മാർക്കിനും മറ്റു ആനുകൂല്യങ്ങൾക്കുമായി വിദ്യാലയങ്ങളിലും കലാലയങ്ങളിലുമുള്ള പല സംഘടനകളും ഒതുങ്ങിപ്പോകുമ്പോഴും അതിലുപരി ഒരു പ്രസ്ഥാനം കൊണ്ട് സ്വായത്തമാക്കേണ്ട അനുഭവങ്ങളും വ്യക്തിത്വബോധവും എന്താണെന്നു സ്കൗട്ട് പ്രസ്ഥാനം എനിക്ക് കാണിച്ചു തന്നു. കൂട്ടായ പ്രവർത്തനത്തിലൂടെ നേടിയെടുക്കാൻ കഴിയാത്തതായി പ്രപഞ്ചത്തിൽ ഒന്നും തന്നെ ഇല്ലെന്നു സ്കൗട്ടിംഗിലെ പട്രോൾ സിസ്റ്റത്തിലൂടെ ആർജിച്ചെടുത്ത കഴിവുകളിൽ ഒന്നാണ്.

'Once a scout always a scout' എന്ന നിർവചനം, ബേഡൻ പൗവ്വൽ പ്രഭു ഉദ്ദേശിച്ചത് പോലെ പ്രവർത്തികമാക്കാൻ എന്നെ പോലെ തന്നെ ഓരോ സ്കൗട്ട് സഹോദരനും സാധിച്ചിട്ടുണ്ട്. സ്കൗട്ടിങ് ലോകത്തിന് നൽകിയ മഹത്തായ സന്ദേശവും അതായിരുന്നു.

സിദ്ധാർത്ഥ്. ബി

24/07/2021

ഇ. പദ്മനാഭൻ മാസ്റ്റർ...
നടുവണ്ണൂരിൻ്റെ
പ്രിയപ്പെട്ട അധ്യാപകൻ,
നടുവണ്ണൂർ ഗവ. ഹൈസ്കൂളിൻ്റെ
പ്രഥമ ഹെഡ്മാസ്റ്റർ,
പരിസ്ഥിതി പ്രവർത്തകൻ...

# നാടോടി- അനുസ്മരണം
-Live

21/06/2021

പരിസ്ഥിതി പ്രവർത്തനത്തിന് ഒരു ആമുഖം : ജല- കാർഷിക- സഞ്ചാര - നൈപുണ്യ പദ്ധതി (2021-24 ) "നാനാർഥങ്ങൾ"...

05/06/2021

ഇന്ന് (ജൂൺ 5) ശബ്ദ ചക്രവർത്തി
ഖാൻ കാവിലിൻ്റെ ഓർമ്മ ദിനം...
പ്രക്ഷേപണ കലയുടെ കുലപതിയെക്കുറിച്ചുള്ള ഓർമ്മകളുമായി
ആകാശവാണി കോഴിക്കോട് നിലയം
സ്റ്റാഫ് അനൗൺസർ
ബോബി സി. മാത്യു
Naduvannur

31/05/2021

ലഹരി വിമുക്ത ജീവിതം...

Live..
പുതിയ Episode

📒ഔട്ട് ഓഫ് സിലബസ്...✒️ഷിജീഷ് യു.കെ ലക്കം.1  ബയോളജി മാഷ്.......................................കുടപ്പനക്കണ്ടി അമ്മാൻ്റെ വ...
07/05/2021

📒ഔട്ട് ഓഫ് സിലബസ്...
✒️ഷിജീഷ് യു.കെ

ലക്കം.1 ബയോളജി മാഷ്.......................................

കുടപ്പനക്കണ്ടി അമ്മാൻ്റെ വീട്ടിൽ രാവിലെ എന്നും മൈദപ്പത്തിരിയാണ്. അമ്മാന് കലവും കൊണ്ട് പോകലാണ് തൊഴിൽ. വൈകുന്നേരം അമ്മാൻ എത്തുമ്പോൾ വിൽക്കാതെ ശേഷിച്ച ഏതെങ്കിലുമൊരു കലത്തിൻ്റെ കഴുത്തോളം മൈദപ്പൊടിയും വേറൊന്നിൽ ഈർക്കിലിയിൽ കൊരുത്തിട്ട മത്തിക്കൂട്ടവും ഉണ്ടാവും .. ഞങ്ങളുടെ വീട്ടിലേക്കന്ന് മൈദ വലതുകാലെടുത്ത് വച്ചിട്ടില്ല.. അത് കൊണ്ട് ഞാനിങ്ങനെ അനുമാനിച്ചു: മൈദ പണക്കാരുടെ ആഹാരമാണ്.കുടപ്പനക്കണ്ടിയിലെ അമ്മാൻ ധനികനാണ്.അത് കൊണ്ട് അമ്മാൻ്റെ പെണ്ണുങ്ങൾക്കെന്നും മൈദപ്പത്തിരി ഉണ്ടാക്കാം. മത്തിക്കറി കൊണ്ട് എന്നും ചാട്ടടിക്കാം.. നമ്മളതൊന്നും ശ്രദ്ധിക്കാനേ പോകരുത്. പക്ഷേ ചൂടു ചട്ടിയിൽ മൈദമാവ് വെളിച്ചണ്ണയോട് ചേരുമ്പോൾ ഉണ്ടാകുന്ന മണം രാവിലെത്തന്നെ ഉളുപ്പില്ലാതെ കിടക്കപ്പായിലേക്ക് നൂണ്ടു കയറും.പിന്നെ അമ്മാൻ്റെ വീട്ടിലേക്ക് ചായക്കെന്താ കൂട്ടാൻ എന്ന ക്ലീഷേ ചോദ്യത്തോടെ ഒരൊറ്റ കയറിച്ചെല്ലലാണ്...കുരിപ്പിന് കൊടുക്കാൻ പത്തിരിയുണ്ടോമ്മാ... ?അമ്മാൻ്റെ മോള് ശൈലക്കൻ അടുക്കളയുടെ മേപ്പടിയിൽ ബയോളജി പുസ്തകം നിക്ഷേപിച്ചിട്ട് വസ്സിയിലെ പത്തിരിയുടെ സെൻസസ് എടുക്കാൻ തുടങ്ങും. ഉള്ളതിൽ ചെറിയ കഷണമേ എനിക്ക് തരൂ.വസ്സിയിൽ വലിപ്പക്കുറവ് കൊണ്ട് ആകെ ഉളുത്ത് കിടക്കുന്ന പത്തിരിക്കഷണത്തിനു മീതേ പല്ലി കാഷ്ടിച്ചതു പോലെ ഇത്തിരി മത്തിച്ചാറുമൊഴിക്കും.... ഒരു ദിവസം ഉറിയിലെ മീൻ ചട്ടിയിൽ കൂറ വീണു. ശൈലക്കൻ സൂത്രത്തിൽ അതിനെ എടുത്തുമാറ്റി. അന്ന് എൻ്റെ വസ്സിയിൽ മീൻചാറ് വീണ് പത്തിരി നനഞ്ഞുകുളിച്ചു... മഞ്ഞയും ചോപ്പിലും ഒരു നവവധുവിനെപ്പോലെ അണിഞ്ഞൊരുങ്ങിയ തുടുത്തൊരു മത്തിയും അന്ന് പാത്രത്തിൽ വീണു.
കുരിപ്പേ ഞ്ഞി മാൽപീജിയൻ നാളി എന്നു കേട്ടിട്ടുണ്ടോ? ഓർക്കാപ്പുറത്ത് ശൈലക്കൻ്റെ ചോദ്യം. ഇല്ലെന്ന് പറഞ്ഞപ്പോൾ ശൈലക്കൻ വിശദീകരിച്ചു: സൈലം, ഫ്ളോയം, പാരൻ കൈമ, കോളൻകൈമ, അങ്ങനെ തോന സംഭവങ്ങളുണ്ട് കുരിപ്പേ.. അതൊക്കെ പഠിക്കാൻ മഠപ്പുര മുത്തപ്പനാണേ മ്മക്ക് കൂട്ട്യാൽക്കൂടില്ല. ന്നാലോ അതൊക്കെ പഠിപ്പിച്ചിട്ടേ അടങ്ങൂ എന്ന മട്ടിലാ ബയോളജീൻ്റെ മാഷെ വരവ്. ക്ലാസിൽ വന്നാലോ കളിയില്ല, ചിരിയില്ല, ന്തിന് പെങ്കുട്ട്യോളുടെ ഭാഗത്തേക്ക് ഒരു നോട്ടം.ഏഹേ..! അടി കിട്ടിക്കിട്ടി ഇൻ്റെ കൈയ്യിൻ്റെ മൊഞ്ച് ഒക്കെ പോയി. ഞ്ഞിപ്പോ നാലിൽ അല്ലേ. ആറ് കൊല്ലം കഴിഞ്ഞാ എണക്കും ആ മാഷുണ്ടാവും.
(1994)

ശൈലക്കൻ മോളുടെ പഠനത്തിന് നടുവണ്ണൂർ സ്കൂളാണ് തെരെഞ്ഞെടുത്തത്.
ഈടത്തെ പഠിപ്പ് വേറെവിടെയും ഞാൻ കണ്ടിട്ടില്ല എന്നും പറഞ്ഞ്.
ശൈലക്കൻ അതിന് വേറെവിടെയും പഠിച്ചിട്ടില്ലാലോ. പത്തിലാണെങ്കിൽ തോറ്റ് തൊപ്പിയിടുകയും ചെയ്തു... പിന്നെങ്ങനാ
എന്നൊന്നും ശൈലക്കനോട് ചോദിച്ചൂടാ. അക്കൻ്റെ നഖങ്ങൾക്കിടയിൽ സ്ക്രൂ ഉണ്ട്.അത് കക്ഷത്തിൽ തുളച്ചുകയറുമ്പോഴുള്ള വേദന പലതവണ അനുഭവിച്ചതാണ്. അല്ല, ഞ്ഞി ഇക്കൊല്ലം പത്തിലല്ലേ. ബയോളജിക്ക് ആരാ...?
ശൈലക്കൻ്റെ സ്വരത്തിൽ ആകാംക്ഷ.
അതു പറയാൻ മറന്നു
ബയോളജി ഇങ്ങനെയും പഠിപ്പിക്കാൻ കഴിയുമെന്ന് ഞാൻ തിരിച്ചറിഞ്ഞത് പത്താം ക്ലാസിൽ വച്ചാണ്.. പുഷ്പകുമാരി ടീച്ചർ പഠിപ്പിച്ചതൊന്നുമല്ല ജീവശാസ്ത്രമെന്ന് ആദ്യത്തെ ക്ലാസിൽ തന്നെ മാഷ് മനസ്സിലാക്കി തന്നു .... ടെക്സ്റ്റിലുള്ള ഒരു വാചകം പോലും മാഷിൽ നിന്ന് ക്ലാസ്സിൽ വീഴില്ല.. പാഠപുസ്തകത്തിലെ ഭാഷയുടെ ക്രിത്രിമത്വം അദ്ദേഹം എന്നോ മനസിലാക്കിയിട്ടുണ്ടാകാം. ക്ലാസ് നോട്ട് ബുക്കിലേക്ക് വഴിമാറുമ്പോൾ ഇനിയൊരു ഭാഷ.. അതിനാണ് മധുരം കൂടുതൽ...പരീക്ഷാത്തലേന്ന് എടുത്ത് വച്ച് വെറുതെയൊന്ന് വായിച്ചാൽ മതി പരീക്ഷാ ഹാളിൽ ഓരോ ചോദ്യത്തിനും മാഷ് അടുത്ത് വന്ന് കാറ്റൂതുന്ന ഒച്ചയിൽ ഉത്തരം പറഞ്ഞു തരുന്നതുപോലെ തോന്നുമായിരുന്നു.....
ക്വാർട്ടർലി എക്സാമിന് അമ്പതിൽ അമ്പത് വാങ്ങിയപ്പോൾ കൊല്ലപ്പരീക്ഷയ്ക്കും ഫുൾ മാർക്ക് വാങ്ങണം എന്ന് മാഷ് ഓർമപ്പെടുത്തിയിരുന്നു...
മിസ് ലിൻഡ പ്രശ്നത്തിൽ സ്കൂളിൽ നിന്ന് താൽക്കാലികമായി പുറത്താക്കിയപ്പോൾ ബയോളജിയുടെ സ്പെഷ്യൽ ക്ലാസ്സുകൾ മിസ്സായതിൽ മാത്രമായിരുന്നു ഏറെ പ്രയാസം.. ലോകത്തിലെ ഏറ്റവും ലളിതമായ വാക്കുകൾ കൊണ്ട് ഗഹനമായൊരു ശാസ്ത്ര വിഷയം ആയിരത്തൊന്ന് രാവുകളിലെ കഥകൾ പോലെ രസകരമായി അവതരിപ്പിക്കുന്ന ആ മാന്ത്രികത്വം നഷ്ടപ്പെട്ട സങ്കടം.. മിസ് ലിൻഡ ക്കേസിൽ സ്റ്റാഫ് റൂമിൽ നിന്ന് വിചാരണ നേരിട്ടപ്പോൾ പ്രതികൾക്കെതിരെ,
ചെയ്ത തെറ്റെന്താണ് എന്ന് അറിയാത്ത അധ്യാപകർ വരെ വാദിച്ചു വാദിച്ച് ഏറെ ദൂരം പോയി. മാഷ് മാത്രം മൗനം ദീക്ഷlച്ചു... മാഷിൻ്റെ മൗനം ഒരർഥത്തിൽ ശിക്ഷയായിരുന്നു.യഥാർഥ ശിക്ഷ പിന്നെക്കിട്ടി.. കൊല്ലപ്പരീക്ഷയിൽ
ബയോളജിക്ക് അമ്പതിൽ മുപ്പത്തഞ്ച്.
അന്നു തീരുമാനിച്ചു ഇനി ജീവിതത്തിലൊരിക്കലും മാഷെ കാണില്ല.. സ്കൂൾ പോയിട്ട് ആ പരിസരത്തുകൂടി പോലും ഇനി സഞ്ചാരവുമില്ല....
(2000)

ആഹാരംകഴിക്കുന്നത് നിർത്തിയിരുന്നെങ്കിലും ദിവസം ഒരു നേരമെങ്കിലും കുടപ്പനക്കണ്ടി അമ്മാൻ്റെ വീട്ടിൽ പോകും. ഒരു ദിവസം അമ്മാൻ ചോദിച്ചു: എണക്കെന്തെങ്കിലും പണിക്ക് പോയിക്കൂടെ.. ഒന്നൂല്ലേ, കുട്ട്യോൾക്ക് ടൂഷൻ എടുക്കാലോ..
ശൈലക്കൻ അന്നേരം വാചാലയാവുകയും ചെയ്തു: എണക്കറിയോ മദിരാശിക്ക് നാടുവിടുമ്പോ സുകുവണ്ണന് വയസ്സ് പന്ത്രണ്ടാ. ഇൻ്റെ പ്രായമെത്തുമ്പോൾ വില്യാപ്പള്ളീല് എട്ടേമുക്കാൽ സെൻറും മൂന്നുത്തരപേഷൻ വീടും ഉണ്ടാക്കീനും നൂപ്പര് ...
അങ്ങനെ അക്ഷരയിൽ ട്യൂഷൻ എടുക്കാൻ കയറി.
ഇംഗ്ലീഷ്..
പാഠപുസ്തകം വെറുതെ വായിക്കാനല്ലാതെ ഒറ്റ വാചകം തെറ്റില്ലാതെ പറയാൻ പറ്റുന്നില്ല.. പയ്യെപ്പയ്യെ എൻ്റെ ദയനീയത കുട്ടികളും തിരിച്ചറിഞ്ഞു തുടങ്ങി. ക്ലാസ് റൂമിൻ്റെ മുക്കിനും മൂലയിലും ചെറുചിരികൾ വിരിഞ്ഞ് പൊട്ടിച്ചിരികളായി വളർന്നു. എണക്ക് ബയോളജി എടുക്കാൻ പറ്റോ. അത് എളുപ്പമാ.
പ്രിൻസിപ്പാൾ ഒരു ദിവസം ചോദിച്ചു.
അന്നു മുഴുവൻ മനസ്സിൽ മാഷിൻ്റെ ക്ലാസായിരുന്നു....
വീട്ടിലെത്തി, തക്കാളിപ്പെട്ടിയിൽ പൊടിപിടിച്ചു കിടന്ന പത്തിലെ ബയോളജി നോട്ട് എടുത്തു വിടർത്തി...
പിറ്റേന്ന് ബയോളജി അധ്യാപകനായി രൂപാന്തരം... മാഷിൻ്റെ ക്ലാസ് വികൃതമായി അനുകരിക്കുന്നതിൻ്റെ കുറ്റബോധം അന്നേറെ വേട്ടയാടി... ആ വേഷം പിന്നീട് ഇന്നുവരെ അഴിച്ചു വെക്കേണ്ടി വന്നിട്ടില്ല... പലപ്പോഴും കുട്ടികൾ വന്നു പറഞ്ഞിട്ടുണ്ട്: പരീക്ഷയെഴുതുമ്പോൾ സാർ അടുത്ത് വന്ന് ഉത്തരം പറഞ്ഞുതരുന്ന പോലെ തോന്നാറുണ്ട് ഞങ്ങൾക്ക്....ഞാനപ്പോൾ ചിരിക്കും. അനുകരണത്തിനും ആരാധകർ.... പൊന്നില്ലെങ്കിൽ ചിലർ കാക്കപ്പൊന്നും ഉപയോഗിക്കും.
(2006)

മകൾ ശ്രീക്കുട്ടിയുടെ പി.ടി.എ മീറ്റിംഗിന് പോയി വന്ന ശൈലക്കന് അതിരറ്റ സന്തോഷം:
മഴ പെയ്തപ്പോൾ ഞാൻ ഓഫീസിൻ്റെ എറേച്ചിയിൽ കയറി നിന്നു.അന്നേരം മാഷ് പുറത്തേക്ക് ഇറങ്ങിവരുന്നു.കുട നിവർത്തുമ്പോൾ ഇന്നെയൊരു നോട്ടം, പിശുക്കിയൊരു ചിരീം ചോദ്യവും:
-ഈട പഠിച്ച ആളല്ലേ എന്ന് .ശ്രീക്കുട്ട്യേ ഇൻ്റെ പേര് മാഷ് ചോയിച്ചിരിക്ക്ണ്. ഞ്ഞിനി പഠിക്കാണ്ടൊന്നും നിക്കല്ലേ...
മുമ്പ്, സുകുവണ്ണൻ്റെ അമ്മ കുളിമുറിയിൽ കാലുതെറ്റി വീണപ്പോഴാണ് ഇതുപോലെ ശൈലക്കനെ സന്തോഷിച്ചു കണ്ടത്.
അന്ന് മാഷെ ഒരിക്കൽ ക്കൂടി കാണാൻ ആത്മാർഥമായി കൊതിച്ചു...
തൊട്ടടുത്ത് എങ്കിലും എത്ര അകലത്താണ് ആ സ്കൂൾ..!
മാർക്ക് ലിസ്റ്റ് അറ്റസ്റ്റ് ചെയ്യേണ്ട ആവശ്യം വന്നു.
ഉച്ചയ്ക്കു ശേഷമാണ് അന്ന് സ്കൂളിലെ ഓഫീസിലെത്തിയത്. ഹെഡ്മാസ്റ്ററുടെ കസേരയിൽ മാഷ് ഇരിക്കുന്നു. പരിചയഭാവമോ എന്തിനാ വന്നത് എന്നത് എന്ന ചോദ്യമോ ഇല്ല.
യാന്ത്രികമായി കോപ്പി നീട്ടി.ഒറിജനൽ പരിശോധിച്ചതിനു ശേഷം മാഷ് ഒപ്പിട്ടു തന്നു. തിരികെയിറങ്ങുമ്പോൾ പിന്നിൽ മാഷിൻ്റെ ഒച്ച കേട്ടു:
നീ ഇങ്ങനെയാവുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല.
ഞാൻ ഞെട്ടി. നോക്കുമ്പോൾ മാഷ് എന്തോ എഴുതുന്നു.
എന്നോട് പറഞ്ഞതാണോ...?
സ്വയം പറഞ്ഞതാണോ ...?
അന്ന് രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല.എവിടെയോ ഒരു മുള്ള് തറച്ച് ചോര പൊടിഞ്ഞു കൊണ്ടിരിക്കുന്നു.. പിറ്റേന്ന് കയ്യുമ്മുവിൻ്റെ പെട്ടിപ്പീടികയിൽ പോയി ജീവിതത്തിലാദ്യമായി ഒരു തൊഴിൽ വാർത്ത വാങ്ങി..
അയാൾ അന്നേരം ചോദിക്കുന്നുണ്ടായിരുന്നു:
പുതിയ തീ വന്നിട്ടുണ്ട്, വേണോ?
(2008)

കുടപ്പനക്കണ്ടിയിലെ അമ്മാൻ്റെ ആണ്ടായിരുന്നു... കുടുംബാംഗങ്ങളെല്ലാം വന്നിട്ടുണ്ട്.
ശൈലക്കൻ്റെ സംസാരം കറങ്ങിത്തിരിഞ്ഞ് മാഷിലെത്തി.. അമ്പലത്തിന് മാഷ് സലം കൊടുത്തൂന്ന് ഈട സുകു വണ്ണൻ പറയുന്ന കേട്ടു.. ഞ്ഞി അറിഞ്ഞോ...?
സത്യത്തിൽ നാട്ടിലെ ഒരു കാര്യവും ഞാനറിയാറില്ല... അല്ലെങ്കിലും ഈ നാട്ടുകാരനായി എന്നെ ഞാനോ മറ്റുള്ളവരോ എന്നെങ്കിലും പരിഗണിച്ചിരുന്നോ....?
സംശയമാണ്.
ശ്രീക്കുട്ടീൻ്റെ കല്യാണത്തിന് മാഷെ വിളിക്കണം ,ഓളെക്കൊണ്ട് മാഷെ കാല് പിടിപ്പിക്കണം എന്നൊക്കെ വിചാരിച്ചിരുന്നു..
ശൈലക്കന് നഷ്ടബോധം.
ഞാൻ പെട്ടെന്ന് സിദ്ധാർഥിനെ വിളിച്ച് മാഷെ വീട്ടിലേക്ക് നമുക്ക് നാളെ പോയാലോ എന്നു ചോദിച്ചു... റെഡിയെന്ന് പറഞ്ഞ് അവൻ
എനിക്ക് മാഷിൻ്റെ നമ്പർ അയച്ചു തന്നു...
അന്നു മുതൽ പല തവണ ഞാൻ ആ നമ്പർ കോണ്ടാക്ട്സിൽ നിന്ന് എടുത്ത് ഡയൽ ചെയ്യും..പക്ഷേ എല്ലാ വിളിയും പകുതിയിൽ നിലയ്ക്കും.. മാഷെ വിളിക്കാനും കാണാനുള്ള ധൈര്യം ഇതുവരെയും എനിക്ക് വന്നിട്ടില്ലല്ലോ....
(2021)

ദേഷ്യം പിടിച്ച് മാഷൊരുദിവസം അവനെ കഠിനമായി ശകാരിച്ചു. ഞാൻ വീട്ടിൽ പോകൂല ചാവാൻ പോകുകയാണെന്ന് അവൻ. ലോകത്തിലവന് ആകെ സ്നേഹവും ബഹുമാനവുമൊക്കെ മാഷോടാണ്.. അതു കൊണ്ടാണ് സങ്കടം.. ഞാൻ ആഫീസിൽ നിന്ന് അന്ന് വീട്ടിലെത്തുമ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു. നോക്കുമ്പോൾ കോലായിൽ മങ്ങിയ വെളിച്ചത്തിൽ മാഷ് ഇരിക്കുന്നു..
മനപ്രയാസത്തോടെ മാഷ് പറഞ്ഞു .ഞാനിന്ന് മോനെ ചീത്ത പറഞ്ഞിരുന്നു... അവനത് ഭയങ്കര വിഷമമായി.ഞാൻ അവനെ കാണാൻ വന്നതാ.
അന്നേരം അവനുണ്ട് വരുന്നു.ഞാൻ ചാവൊന്നും ഇല്ല മാഷേ... വെറുതെ പറഞ്ഞതാ എന്ന് അവൻ..
മാഷും അവനും അപ്പോൾ ഒരേ മനസ്സുള്ള സ്കൂൾകുട്ടികളെപ്പോലെ പൊട്ടിച്ചിരിച്ചു...
- എപ്പോളോ ഒരിക്കൽ, അന്ന് വികൃതി ക്കൊട്ടയും ഇപ്പോൾ ആർമിയിൽ ഉയർന്ന ഉദ്യോഗം വഹിക്കുന്നവനുമായ മകനെക്കുറിച്ച് അമ്മ പറഞ്ഞ കഥയിങ്ങനെ. അങ്ങനെ പലരുടെയും ജീവിതങ്ങൾ മാഷിലൂടെ മാറിമറിഞ്ഞ സത്യകഥകളെത്രയുണ്ടാവും....!

അണുവിലും അനന്തമായ ഭൂവിലും അരുണ ദീപ്തിയിൽ വിടർന്ന പൂവിലും
ആഴി തൻ പരപ്പിലും അലകൾ തൻ തിമർപ്പിലുമൊക്കെ ദൈവത്തെ കാണാൻ ഒന്നാം ക്ലാസ് മുതൽ ഞങ്ങളെ പഠിപ്പിച്ച ബാലചന്ദ്രൻ മാഷ്...,
തിരിച്ചറിവായതിനു ശേഷം പക്ഷേ ഞങ്ങൾ ആദ്യമായി ദൈവത്തെ കണ്ടത് അങ്ങയിലായിരുന്നു...

✍️Shijeesh UK

16/04/2021

കുടിവെള്ള ക്ഷാമമില്ലാത്ത "വീട് "
എപ്പിസോഡ് - 2

11/02/2021

ഗ്രാമഭംഗി നിറഞ്ഞു തുളുമ്പുന്ന തോണിക്കടവ്..
One of the best tourist destinations in Kozhikode, Kerala.

Address

Naduvannur

Alerts

Be the first to know and let us send you an email when Nadodi Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nadodi Live:

Share