13/04/2026
മുഖ്യമന്ത്രി കസേരയ്ക്കായി വി.ഡി സതീശനും കെ.സി വേണുഗോപാലും നടത്തുന്ന ഏറ്റുമുട്ടൽ നിയന്ത്രണാതീതമായതോടെ ഹൈക്കമാൻഡ് അടിയന്തരമായി ഇടപെടുന്നു. മാധ്യമങ്ങളെ സ്വാധീനിച്ചും കോടികൾ ഒഴുക്കിയും നടത്തുന്ന ഈ പിആർ യുദ്ധം കേരളത്തിലെ കോൺഗ്രസിനും യുഡിഎഫിനും വലിയ ക്ഷീണമുണ്ടാക്കിയെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. സതീശൻ പക്ഷം തുടങ്ങിവെച്ച നീക്കങ്ങൾ കെ.സി വിഭാഗം ഏറ്റുപിടിച്ചതോടെ സൈബർ ഇടങ്ങളിലും മാധ്യമങ്ങളിലും പരസ്യമായ ചേരിതിരിവ് പ്രകടമായി. ഭരണം കിട്ടാൻ പോകുന്ന നിർണ്ണായക ഘട്ടത്തിൽ മുതിർന്ന നേതാക്കൾ നടത്തുന്ന ഈ പക്വതയില്ലാത്ത പെരുമാറ്റം ജനങ്ങൾക്കിടയിൽ വലിയ അവമതിപ്പുണ്ടാക്കുന്നതായി ഘടകകക്ഷിയായ മുസ്ലിം ലീഗും ഹൈക്കമാൻഡിനെ അറിയിച്ചു. ഇതോടെ ദീപാ ദാസ് മുൻഷിയോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്ര നേതൃത്വം. നേതാക്കൾ പരിധി ലംഘിച്ചാൽ കർശന നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.