22/09/2025                                                                            
                                    
                                                                            
                                            നെൽകൃഷി ഇല്ലാതാകുന്നു 
കനാലുകളും ഹെക്ടറുകളോളം വരുന്ന പുറമ്പോക്കുകളും കൈയ്യേറ്റത്തിനിരയായി 
✍️സന്തോഷ് കുന്നത്ത് 
വടക്കഞ്ചേരി : നെല്‍പ്പാടങ്ങള്‍ മണ്ണിട്ട് നികത്തിയും, മറ്റു വിളകള്‍ കൃഷിചെയ്തും, അനധികൃത നിലംനികത്തലും കെട്ടിടനിർമാണവുമെല്ലാം ചേര്‍ന്ന് നെല്‍കൃഷിക്ക് ഗുരുതരമായി തിരിച്ചടിയാണ് മംഗലം ഡാമിൽ നിന്നുള്ള കനാൽ ആയപ്രദേശങ്ങളിൽ ഉണ്ടായിരിക്കുന്നത്.
അഞ്ചുമൂർത്തി മംഗലത്ത് ഫയർസ്റ്റേഷന്‍ പിറകിലായി വലതുകര മെയിന്‍ കനാലില്‍ നിന്നുള്ള സബ് കനാല്‍ വര്‍ഷങ്ങളായി വെള്ളം ലഭിക്കാതെ കിടക്കുകയാണ്. വെള്ളം വിട്ടാലും വാലറ്റത്ത് കൃഷിയില്ല. പല സ്ഥലങ്ങളിലും കനാലുകളും പുറമ്പോക്കുകളും സ്വകാര്യ വ്യക്തികളുടെ കൈയേറ്റത്തിനിരയായി. കനാല്‍ മൂടി വഴികളാക്കി, വീടുകളും വ്യാപാരസ്ഥാപനങ്ങളും നിര്‍മിച്ച സ്ഥിതിയാണ് നിലവില്‍.
ചില കനാലുകള്‍ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. വടക്കഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ നിന്നുള്ള നിരവധി റോഡുകള്‍ തന്നെ പഴയ കനാല്‍ പാതകള്‍ നികത്തിയാണ് നിര്‍മിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.
നെൽകൃഷി ഇല്ലാതാക്കികൊണ്ട് കനാലുകളും ഹെക്ടറുകളോളം വരുന്ന പുറമ്പോക്കുകളുമാണ് കൈയ്യേറ്റത്തിനിരയായിരിക്കുന്നത്.
 അനധികൃത ഭൂ ഉപയോഗം കാരണം ഹെക്ടറുകളോളം കൃഷിഭൂമി തരിശിടുകയും പിന്നീട് പറമ്പുകളായും താമസസ്ഥലങ്ങളായും മാറുകയെന്ന തന്ത്രമാണ് അധികൃതരുടെ ഒത്താശയോടെ നടക്കുന്നത്.
ഇതോടെ ഡാമില്‍നിന്ന് പോകുന്ന മെയിന്‍ കനാലുകളും പല ഇടങ്ങളില്‍ ഉപയോഗശൂന്യമായി.
നെൽകൃഷി ഭീമമായി ചുരുങ്ങി, കനാലുകൾ കൈയേറ്റത്തിനിരയായി.
ഇതുമൂലം മംഗലംഡാമിന്റെ ആയക്കെട്ട് പ്രദേശങ്ങളിലെ നെല്‍കൃഷി ഭൂമി വ്യാപകമായി നഷ്ടപ്പെട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 1956-ൽ ഡാം കമ്മീഷൻ ചെയ്ത സമയത്ത് ഉണ്ടായിരുന്ന ആയക്കെട്ട് പ്രദേശത്തിന്റെ ഏകദേശം മൂന്നിലൊന്നിലധികം ഭാഗം ഇപ്പോള്‍ ഇല്ലാതായെന്നാണ് വിലയിരുത്തല്‍.
 
മംഗലംഡാമില്‍നിന്ന് ഇടതു, വലതുകര മെയിന്‍ കനാലുകള്‍ ചേർന്ന് ഏകദേശം 45 കിലോമീറ്റര്‍ ദൂരമാണ്. വലതുകര കനാല്‍ വണ്ടാഴി, വടക്കഞ്ചേരി, കാവശേരി പഞ്ചായത്തുകളിലൂടെ കടന്നുപോകുമ്പോള്‍, ഇടതു കര കനാല്‍ കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട് പഞ്ചായത്തുകളിലൂടെ കടന്നു പോകുന്നു.
മെയിന്‍റനന്‍സ് പ്രവര്‍ത്തനങ്ങളില്ലാത്തതിനാല്‍ വെള്ളം വാലറ്റങ്ങളിലേക്ക് എത്താതെ നെല്‍കൃഷി ചുരുങ്ങി. കൂര്‍ക്ക, ഇഞ്ചി തുടങ്ങിയ മറ്റുവിളകളിലേക്ക് കർഷകർ മാറിയതും നെല്‍കൃഷിക്ക് തിരിച്ചടിയായി.
ഒരുകാലത്ത് 73.2 കിലോമീറ്ററോളം ദൈർഘ്യമുണ്ടായിരുന്ന ഫീല്‍ഡ് കനാലുകളുടെ നിലയിലും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കനാലുകളും ഹെക്ടറുകളോളം വരുന്ന പുറമ്പോക്കുകളും സംരക്ഷിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ നടപടി സ്വീകരിക്കാത്തതിനാൽ സ്ഥിതി ഗുരുതരമാകുന്നുവെന്നാണ് നാട്ടുകാരുടെ ആശങ്ക.