02/05/2026
കൈക്കൂലി കേസിൽ പാലക്കാട് മണ്ണാർക്കാട് മുൻ അസിസ്റ്റന്റ് ലേബർ ഓഫീസറെ വിജിലൻസ് കോടതി നാല് വർഷം കഠിന തടവിനും രണ്ട് ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു...
പരാതിക്കാരന്റെ ഉടമസ്ഥതയിൽ പാലക്കാട് മണ്ണാർക്കാട് പ്രവർത്തിച്ചിരുന്ന ഫുട്‌വെയർ & ഫാൻസി ഷോപ്പിലെ തൊഴിലാളികൾക്ക് മിനിമം വേതനം നൽകാതിരുന്നതിന് മണ്ണാർക്കാട് അസിസ്റ്റന്റ് ലേബർ ഓഫീസിൽ നിന്നും സ്വീകരിച്ച നടപടിയിൽ തുടർ നടപടികൾ സ്വീകരിക്കാതിരിക്കാൻ 6,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ, പാലക്കാട് മണ്ണാർക്കാട് മുൻ അസിസ്റ്റന്റ് ലേബർ ഓഫീസറും തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയുമായ കെ. കൃഷ്ണകുമാർ (വയസ്-62) നെ കുറ്റക്കാരനായി കണ്ടെത്തി തൃശ്ശൂർ വിജിലൻസ് കോടതി 4 വർഷം കഠിന തടവിനും രണ്ട് ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു.
പരാതിക്കാരനും, സുഹൃത്തും ചേർന്ന് പാലക്കാട് മണ്ണാർക്കാട് നടത്തിയിരുന്ന ഫുട്‌വെയർ & ഫാൻസി ഷോപ്പിൽ, മണ്ണാർക്കാട് അസിസ്റ്റന്റ് ലേബർ ഓഫീസിൽ നിന്ന് 2012 ജനുവരി മാസം പരിശോധന നടത്തുകയും, തൊഴിലാളികൾക്ക് മിനിമം വേതനം നൽകുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് തൊഴിലാളികൾക്കുള്ള കുടിശിക ശമ്പളം അടയ്ക്കുന്നതിനായി പരാതിക്കാരന് നോട്ടീസ് നൽകുകയും ചെയ്തുിരുന്നു. നോട്ടീസ് പ്രകാരമുള്ള തുക അടയ്ക്കുന്നതിനായി രണ്ട് മാസത്തിന് ശേഷം മണ്ണാർക്കാട് അസിസ്റ്റന്റ് ലേബർ ഓഫീസിൽ എത്തിയ പരാതിക്കാരനോട്, ആ സമയം അസിസ്റ്റന്റ് ലേബർ ഓഫീസറായി പുതുതായി ജോയിൻ ചെയ്ത കെ. കൃഷ്ണകുമാർ, ഈ തുക അടയ്ക്കേണ്ടതില്ലായെന്നും, പകരം വിഷയം തീർപ്പാക്കി നൽകുന്നതിന് തനിക്ക് കൈക്കൂലിയായി 6,000 രൂപ നൽകിയാൽ മതിയെന്നും പറഞ്ഞു. തുടർന്ന്, കൈക്കൂലി തുകയായ 6,000 രൂപ പരാതിക്കാരനിൽ നിന്ന് കൈപ്പറ്റുന്നതിനിടെ പാലക്കാട് വിജിലൻസ് യൂണിറ്റ് കൈയ്യോടെ പിടികൂടിയ കേസിലാണ് മണ്ണാർക്കാട് മുൻ അസിസ്റ്റന്റ് ലേബർ ഓഫീസറും തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയുമായ കെ. കൃഷ്ണകുമാർ (62) നെ കുറ്റക്കാരനായി കണ്ടെത്തി തൃശ്ശൂർ വിജിലൻസ് കോടതി വിവിധ വകുപ്പുകളിലായി 4 വർഷം കഠിന തടവിനും, രണ്ട് ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്. തൃശ്ശൂർ വിജിലൻസ് കോടതി ജഡ്‌ജ് ശ്രീ. കെ.എം രതീഷ് കുമാർ ആണ് വിധി പുറപ്പെടുവിച്ചത്. പാലക്കാട് വിജിലൻസ് യൂണിറ്റിലെ, മുൻ ഡി.വൈ.എസ്.പി മാരായ ശ്രീ.സതീശൻ കെ, ശ്രീ. സുകുമാരൻ, മുൻ ഇൻസ്‌പെക്ടർ ശ്രീ.ഫിറോസ്.എം.ഷെഫീഖ് എന്നിവരാണ് ഈ കേസിന്റെ അന്വേഷണം നടത്തിയത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ശ്രീ.വി.കെ ഷൈലജൻ ഹാജരായി.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു.