22/10/2025
“പിഎം ശ്രീ” ആണ് ഇപ്പോഴത്തെ വിവാദം. സിപിഐ(എം) മാപ്പ് പറയണമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ ഡിമാന്റ്. എന്തിന്? പാർടി പുത്തൻ വിദ്യാഭ്യാസ നയത്തെക്കുറിച്ചുള്ള നിലപാടിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. അതുസംബന്ധിച്ച വിമർശനം നാട്ടിൽ പ്രചരിപ്പിച്ചുകൊണ്ടേയിരിക്കും. കോൺഗ്രസും വിമർശനവുമായി ഇറങ്ങിയിട്ടുണ്ട്. പിഎം ശ്രീ ഒപ്പ് ഇടുന്നത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തർധാരയുടെ തെളിവാണെന്നാണ് അവരുടെപക്ഷം. സകല കോൺഗ്രസ് സർക്കാരുകളും ഈ പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. എന്നിട്ടാണ് കേരള സർക്കാരിനുമേൽ കുതിര കയറാൻ വരുന്നത്.
ഇന്ത്യയിലെ ഫെഡറൽ സംവിധാനത്തിനുള്ളിൽ പ്രവർത്തിക്കുന്ന ഒരു സംസ്ഥാന സർക്കാരാണ് കേരളത്തിലേത്. കോൺഗ്രസാണ് സംസ്ഥാന വിഷയമായിരുന്ന വിദ്യാഭ്യാസത്തിൽ കേന്ദ്രത്തിനുകൂടി കൈകടത്താനുള്ള അവസരമുണ്ടാക്കിയത്. ഇത് ഉപയോഗപ്പെടുത്തി ബിജെപി വർഗീയ വിദ്യാഭ്യാസ നയം ആവിഷ്കരിച്ചിരിക്കുകയാണ്. ഈ നയം നടപ്പിലാക്കില്ലായെന്ന് തീരുമാനമെടുത്ത സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. നമ്മുടെ ബദൽ എന്തെന്ന് മനസിലാക്കുന്നതിന് കഴിഞ്ഞ പതിറ്റാണ്ടിനിടയിൽ കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസത്തിൽവന്ന മാറ്റങ്ങളെയൊന്ന് കണ്ണോടിച്ചാൽ മതി.
ഇതിനിടെയാണ് പിഎം ശ്രീ എന്ന കേന്ദ്രാവിഷ്കൃത പദ്ധതിയുമായി ബിജെപി സർക്കാർ വരുന്നത്. ഒരു ബ്ലോക്കിൽ രണ്ട് വീതം സ്കൂളുകൾ തെരഞ്ഞെടുത്ത്, മാതൃകാ വിദ്യാലയങ്ങളാക്കി മാറ്റുന്നതിനാണത്രേ ഈ പദ്ധതി. അങ്ങനെ രാജ്യത്തുടനീളം 14500 പിഎം ശ്രീ സ്കൂളുകളുണ്ടാകും. ഇതിനുവേണ്ടി 18128 കോടി രൂപ കേന്ദ്ര സർക്കാർ അഞ്ച് വർഷത്തേക്കായി വകയിരുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാരുകൾ 9232 കോടി രൂപ (40%) ചെലവഴിക്കണം.
ഒരു പിഎം ശ്രീ സ്കൂളിന് 5 വർഷംകൊണ്ട് സംസ്ഥാന വിഹിതമടക്കം ഏതാണ്ട് 2 കോടി രൂപ കിട്ടിയേക്കാം. ഇത് കിഫ്ബി വഴി നമ്മുടെ പല സ്കൂളുകളിലും ചെലവഴിച്ച തുകയുമായി താരതമ്യപ്പെടുത്തുമ്പോൾ എത്ര ചെറുതാണെന്നു മനസിലാക്കാൻ പ്രയാസമില്ല. ഇത് കിട്ടിയില്ലെങ്കിൽ കേരളത്തിൽ വലിയ പ്രശ്നമൊന്നും ഉണ്ടാകില്ല. പക്ഷേ, പിഎം ശ്രീയിൽ ഒപ്പുവച്ചില്ലെങ്കിൽ സർവ്വശിക്ഷാ അഭിയാന്റെ പണം നൽകില്ലായെന്ന് ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ നിലപാട്.
2023-24-ൽ കേരളത്തിന് 1031 കോടി രൂപ എസ്എസ്എയിൽ നിന്നും ലഭിച്ചു. എന്നാൽ 2024-25 പിഎം ശ്രീയിൽ ഒപ്പുവച്ചില്ലായെന്നു പറഞ്ഞ് നമുക്ക് ഒരു പണവും അനുവദിച്ചില്ല. 37,000-38,000 കോടി രൂപ എസ്എസ്എ ഫണ്ട് ഉള്ളപ്പോൾ കേരളത്തിന്റെ വിഹിതം 0.8-2.5 ശതമാനം മാത്രമാണെന്നും ഈ സന്ദർഭത്തിൽ പറയേണ്ടതുണ്ട്. എന്നിരുന്നാൽ തന്നെയും അടുത്ത അഞ്ച് വർഷത്തെ എസ്എസ്എ ഫണ്ട് നഷ്ടപ്പെട്ടാൽ ഏതാണ്ട് 5000 കോടി രൂപ നമുക്ക് നഷ്ടപ്പെടും. അഞ്ച് വർഷത്തേക്കാണല്ലോ പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നത്.
ഇത്രയും ഭീമമായ തുക വേണ്ടെന്നുവയ്ക്കാൻ പറ്റിയ സാമ്പത്തിക സ്ഥിതിയിലാണോ കേരളം? ഇപ്പോൾ എസ്എസ്എയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് അധ്യാപകരുടെ ഭാവി എന്താകും? ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്ന സേവനങ്ങൾ വേണ്ടെന്നുവച്ചാൽ നമ്മുടെ വിദ്യാഭ്യാസത്തെ അത് എങ്ങനെ ബാധിക്കും?
ഇത്തരത്തിൽ സംസ്ഥാനങ്ങളെ വരുതിയിലാക്കുന്നതിന് കീഴോട്ടുള്ള ധനവിന്യാസത്തെ ഉപയോഗപ്പെടുത്തുന്നത് ഭരണഘടനയിൽ വിഭാവനം ചെയ്യാത്ത ഒരു കാര്യമാണ്. കേന്ദ്ര ബിജെപി സർക്കാർ എല്ലാവിധ കീഴ്വഴക്കങ്ങളും ഫെഡറൽ തത്വങ്ങളും തള്ളിക്കളഞ്ഞുകൊണ്ട് പ്രതിപക്ഷ സംസ്ഥാനങ്ങളെ ഞെരുക്കിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വർഷക്കാലത്തിനിടയിൽ കേന്ദ്രം കേരളത്തിന് അനുവദിക്കുന്ന തുകയിൽ ഒരു വർദ്ധനവ് ഉണ്ടായിട്ടില്ലായെന്നു മാത്രമല്ല, 25 ശതമാനം കുറവാണ് ഉണ്ടായിട്ടുള്ളത്.
ഇതിനെയൊക്കെ കൈയടിച്ച് അംഗീകരിക്കുന്നവരാണ് ബിജെപിയും കോൺഗ്രസും. കേരള സർക്കാർ ഇക്കാര്യം സംബന്ധിച്ച് കേന്ദ്രത്തിനെതിരെ കോടതിയിൽ കേസ് കൊടുത്തിരിക്കുകയാണ്. കഴിയുന്നരീതിയിൽ ഈ നയങ്ങളെ തുറന്നുകാണിക്കുന്നുമുണ്ട്. പക്ഷേ, അവയൊക്കെ പൊതുമണ്ഡലത്തിൽ ചർച്ചയാക്കുന്നതിൽ വേണ്ടത്ര വിജയിച്ചിട്ടില്ല. പ്രതിപക്ഷവും മാധ്യമങ്ങളുമാണ് അതിനു കാരണം.
ഈ പശ്ചാത്തലത്തിൽ പിഎം ശ്രീയിൽ ഒപ്പുവയ്ക്കുന്നതിന് നമ്മൾ നിർബന്ധിതരാകുമ്പോൾ ഉണ്ടാകാവുന്ന പ്രശ്നങ്ങളെക്കുറിച്ച് പൂർണ്ണ ജാഗ്രത പുലർത്തേണ്ടതുണ്ട്.
ഒന്നാമത്തേത്, ഓരോ ബ്ലോക്കിലും രണ്ട് വീതം സ്കൂളുകളെ പിഎം ശ്രീ സ്കൂളുകൾ എന്ന് നാമകരണം ചെയ്യേണ്ടിവരും. പിഎം ശ്രീക്കുശേഷം നമ്മുടെ നവോത്ഥാനനായകരുടെ പേര് ആ സ്കൂളുകൾക്ക് നൽകാൻ ഒരു നിയമതടസ്സവുമില്ല.
രണ്ടാമത്തേത്, കേന്ദ്ര സർക്കാരിന്റെ ബോർഡിനു കീഴിൽ വരുന്ന സെൽഫ് ഫിനാൻസിംഗ് സ്കൂളുകളെ കേന്ദ്രം തെരഞ്ഞെടുക്കുമോ എന്നുള്ളതാണ്. ഇതുവരെ തെരഞ്ഞെടുത്ത 10,000-ത്തോളം സ്കൂളുകളിൽ ഒന്നുപോലും ഇത്തരം സ്കൂളുകൾ ഇല്ലായെന്നാണ് മനസിലാക്കാനാകുന്നത്. ഇങ്ങനെ എന്തെങ്കിലും നീക്കമുണ്ടായാൽ അതിനെതിരെ ശക്തമായി പ്രതിരോധിക്കുകയും വേണം.
മൂന്നാമത്തേത്, ദേശീയ ഫ്രെയിംവർക്കിലുള്ള കരിക്കുലം സ്വീകരിക്കണമെന്നുള്ളതാണ്. ഇതിൽ ചില ഒഴിവുകിഴിവുകൾ വിദ്യാഭ്യാസ നയത്തിലും മാർഗ്ഗനിർദ്ദേശങ്ങളിലുമുണ്ട്. അവ ഉപയോഗപ്പെടുത്തണം. ഉദാഹരണത്തിന് പാഠപുസ്തകങ്ങളിൽ “ലോക്കൽ ഫ്ലേവർ” അനുവദനീയമാണ്. ഏകീകൃതമായ ദേശീയ സിലബസ് നിർബന്ധമാക്കുന്നില്ല. ഈ സ്കൂളുകൾ കേരളത്തിൽ അല്ലേ? അവിടെ എന്ത് കുത്തിത്തിരിപ്പ് കേന്ദ്രം സൃഷ്ടിച്ചാലും പഠിപ്പിക്കുന്നവർ നമ്മുടെ അധ്യാപകരാണ്. മേൽനോട്ടം വഹിക്കുന്ന പിടിഎ നമ്മുടേതാണ്. അങ്ങനെയൊന്നും സ്കൂളുകളെ വിഴുങ്ങാൻ ബിജെപിക്കാവില്ല.
നാലാമത്തേത്, ഹിന്ദി ഭാഷ സംബന്ധിച്ചാണ്. തമിഴ്നാട്ടിൽ ഇതാണ് ഏറ്റവും വലിയ പ്രശ്നം. കേരളം എത്രയോ നാളുകളായി സ്കൂളുകളിൽ യുപിതലം മുതൽ ഹിന്ദി പഠിപ്പിക്കുന്നുണ്ട്. അതുകൊണ്ട് നമുക്ക് അതൊരു വലിയ പ്രശ്നമല്ല.
പിഎം ശ്രീ ഒപ്പുവയ്ക്കുന്നൂവെന്നതുകൊണ്ട് ബിജെപിയുടെ വർഗീയ വിദ്യാഭ്യാസത്തിനെതിരായ പോരാട്ടത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. ഇന്ത്യൻ ഫെഡറൽ സംവിധാനത്തിനുള്ളിലെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടാണ് ബദൽ നയങ്ങൾ ആവിഷ്കരിച്ചു നടപ്പിലാക്കാൻ നമ്മൾ ശ്രമിക്കുന്നത് എന്നത് ഭൂപരിഷ്കരണം മുതലുള്ള ഏറ്റവും പ്രശസ്തമായ ബദൽ പരിഷ്കാരങ്ങൾ പരിശോധിച്ചാൽ തിരിച്ചറിയാനാകും.