06/04/2020
റാപിഡ് ടെസ്റ്റ് കിറ്റുകൾ ബുധനാഴ്ചയെത്തും; കേരളത്തിൽ 7 ജില്ലകളിൽ അതിവേഗ ടെസ്റ്റിങ്
കേന്ദ്രസര്ക്കാര് നല്കുന്ന കൊവിഡ് 19 റാപിഡ് ടെസ്റ്റ് കിറ്റുകള് എത്തുന്നതോടെ സംസ്ഥാനത്ത് പരിശോധന കൂടുതല് ഊര്ജിതമാകും. കൊവിഡ് ഹോട്സ്പോട്ടുകളായി കണ്ടെത്തിയ ഏഴു ജില്ലകളിലായിരിക്കും കിറ്റ് തുടക്കത്തില് എത്തുക.
കൊച്ചി: കൊവിഡ് 19 സമൂഹവ്യാപനം കണ്ടെത്തി തടയുന്നതില് നിര്ണായകമായ റാപിഡ് ടെസ്റ്റ് കിറ്റുകള് ബുധനാഴ്ച എത്തുമെന്ന് ഐസിഎംആര്. വലിയ തോതില് കൊവിഡ് 19 പോസിറ്റീവ് കേസുകള് കണ്ടെത്തുകയും ഉയര്ന്ന ജനസാന്ദ്രതയുമുള്ള കൊവിഡ് 19 ഹോട്സ്പോട്ടുകളിലായിരിക്കും റാപിഡ് ടെസ്റ്റ് കിറ്റുകള് തുടക്കത്തില് എത്തിക്കുക. കേരളത്തില് കൊവിഡ് 19 ഹോട്സ്പോട്ടുകളായി കണ്ടെത്തിയ 7 ജില്ലകളിലാണ് റാപിഡ് ടെസ്റ്റ് സൗകര്യമെത്തുക.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, എറണാകുളം തൃശൂർ, തിരുവനന്തപുരം ജില്ലകളാണ് സംസ്ഥാനത്തെ കൊവിഡ് ഹോട്സ്പോട്ടുകൾ. രോഗബാധിതരുടെ എണ്ണം കുറഞ്ഞതിനെ തുടര്ന്ന് പത്തനംതിട്ട ജില്ലയെ പട്ടികയില് നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റാപിഡ് ടെസ്റ്റ് കിറ്റുകള് ബുധനാഴ്ചയോടെ എത്തുമെന്നും പ്രവര്ത്തനം തുടങ്ങുമെന്നും ഐസിഎംആറിലെ പകര്ച്ചവ്യാധി വിഭാഗം തലവൻ രമൺ ഡി ഗംഗാഘഡേക്കര് വ്യക്തമാക്കി. കൊവിഡ് 19 ബാധ കണ്ടെത്തിയ ക്ലസ്റ്ററുകളിലും വലിയ തോതില് കുടിയേറ്റവും പലായനവും നടന്ന മേഖലകളിലുമായിരിക്കും തുടക്കത്തില് റാപിഡ് ടെസ്റ്റ് നടത്തുകയെന്നും അദ്ദേഹം അറിയിച്ചു. ഇതോടൊപ്പം തന്നെ നിലവില് നടത്തുന്ന ആര്ടി - പിസിആര് സ്രവപരിശോധന വര്ധിപ്പിക്കാനുള്ള നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.