05/05/2026
സന്ദീപ് വാര്യരും കുഞ്ഞികൃഷ്ണനും
ബിജെപിയുടെ തീപ്പൊരിയായിരുന്ന സന്ദീപ് വാര്യർ ചാനൽ ചർച്ചകൾക്കിടയിൽ സിപിഎം, കോൺഗ്രസ് പ്രതിനിധികളുമായി വ്യക്തിപരമായി പോലും കൊമ്പുകോർക്കുമായിരുന്നു. പാർട്ടിനേതൃത്വം അവഗണിക്കുന്നുവെന്ന് ആരോപിച്ച് തീവ്രഹിന്ദുത്വവാദിയിരുന്ന വാര്യർ ഒരു ദിവസം ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു.
ചാനലുകളിൽ ബിജെപിയുടെ അഗ്രസീവ് മുഖമായിരുന്ന സന്ദീപ് വാര്യർ വളരെ പെട്ടെന്ന് തന്നെ മതേതര തീവ്രവാദിയായി മാറി, ഹിന്ദുത്വ ബ്രിഗേഡിനെ ആശയപരമായി കടന്നാക്രമിച്ചു. സംഘപരിവാർ സൈബർ ഹാൻഡിലുകൾ തിരിച്ച് സന്ദീപിനെ കഠിനമായി വിമർശിക്കുകയും ട്രോളുകയും ചെയ്തു. അവിടെത്തീർന്നു അവർ തമ്മിലുള്ള സംഘട്ടനം.
പാർട്ടി വിട്ട സന്ദീപ് വാര്യരെ ആരും ശാരീരികമായി ആക്രമിച്ചില്ല. അദ്ദേഹത്തിൻ്റെ സുഹൃത്തുക്കളുടെ വീടാക്രമിച്ചില്ല, കാർ കത്തിച്ചില്ല. കേരളത്തിലെ ഇടത് ബുദ്ധിജീവികൾ ഭീകര ഫാസിസ്റ്റ് സംഘടനയെന്ന് വിശേഷിപ്പിക്കുന്ന ആർഎസ്എസിൽ നിന്ന്, ബിജെപിയിൽ നിന്ന് വിട്ടുപോയ സന്ദീപ് വാര്യർ ഒരു പ്രശ്നവുമില്ലാതെ കമ്മ്യൂണിസ്റ്റ് കോട്ടയായ തൃക്കരിപ്പൂരിൽ യുഡിഎഫ് ടിക്കറ്റിൽ മത്സരിച്ച് അദ്ഭുതവിജയം നേടി.
പയ്യന്നൂരിലെ കുഞ്ഞികൃഷ്ണൻ സൗമ്യപ്രകൃതക്കാരനാണ്. ധനരാജ് രക്തസാക്ഷി ഫണ്ടിൽ ചില നേതാക്കൾ തിരിമറി കാട്ടിയെന്ന് കണ്ടെത്തിയ കുഞ്ഞികൃഷ്ണൻ പാർട്ടി നേതൃത്വത്തെ വിവരം അറിയിച്ചു. വെട്ടിപ്പ് നടത്തിയവർ ഔദ്യോഗിക നേതൃത്വത്തിന് വളരെ പ്രിയപ്പെട്ടവരായതിനാൽ കുഞ്ഞികൃഷ്ണൻ ഹാജരാക്കിയ തെളിവുകൾ അവഗണിക്കപ്പെട്ടു. കുഞ്ഞികൃഷ്ണൻ പാർട്ടിക്ക് അനഭിമതനായി, വെറുക്കപ്പെട്ടവനായി. അവസാനം സഹികെട്ട് പൊതുസമൂഹത്തോട് ഫണ്ട് തട്ടിപ്പിനെ പറ്റി കുഞ്ഞികൃഷ്ണൻ തുറന്നു പറഞ്ഞു. നേതൃത്വത്തെ അണികൾ തിരുത്തണം എന്നുപറഞ്ഞൊരു പുസ്തകവും എഴുതി.
ആരോപണവിധേയർ തെരഞ്ഞെടുപ്പിൽ വീണ്ടും സ്ഥാനാർത്ഥിയായപ്പോൾ, കുഞ്ഞികൃഷ്ണനും സ്വതന്ത്രനായി പത്രിക നൽകി. യുഡിഎഫ് പിന്തുണച്ചു. അതോടെ സോഷ്യൽ ബോയിക്കോട്ടിംഗ് ഉച്ചസ്ഥായിയിലായി. ഇലക്ഷൻ കമ്മിറ്റി ഓഫീസ് കെട്ടാൻ ആരും സ്ഥലം കൊടുക്കരുതെന്ന ഫത്‌വ പുറപ്പെടുവിക്കപ്പെട്ടു. പുസ്തകപ്രകാശനചടങ്ങിൽ പങ്കെടുത്ത സുഹൃത്തിന്റ് വീട് ആക്രമിക്കപ്പെട്ടു വാഹനം കത്തിച്ചു. കുഞ്ഞികൃഷ്ണനായി ചുവരെഴുത്ത് നടത്തിയ മതിൽ തകർത്തു.
ജനാധിപത്യ ഇന്ത്യയിൽ വ്യക്തികൾക്ക് ഇഷ്ടമുള്ള രാഷ്ട്രീയ പാർട്ടികളിൽ ചേർന്നു പ്രവർത്തിക്കാനും , ഇഷ്ടക്കേട് തോന്നുമ്പോൾ പാർട്ടി വിടാനും എല്ലാമുള്ള അവകാശം ഭരണഘടനാപരമായുണ്ട്. പക്ഷെ പുരോഗമന ജനാധിപത്യ കേരളത്തിലെ ഒരു ജില്ലയിൽ ഈ സ്വാതന്ത്ര്യം ദശകങ്ങളായി നിരോധിക്കപ്പെട്ടിരിക്കുകയാണ്. മതം വിട്ടവന് മരണം വിധിക്കുന്ന ചില മതങ്ങളുടെ അതേ ഫാസിസ്റ്റ് ശൈലിയാണ് ചില വിപ്ലവ പാർട്ടികൾ ഇപ്പോഴും പിന്തുടരുന്നത്. എം വി രാഘവനൊക്കെ മരണവക്രത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ വടകരയിൽ സ്വതന്ത്രനായി മത്സരിച്ച ടിപി ചന്ദ്രശേഖരന് കോൺഗ്രസ് പിന്തുണ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ആദർശത്തിൻ്റെ അസുഖം കൂടുതലായിരുന്ന അദ്ദേഹം അത് നിരസിച്ചു. അവസാനം അമ്പത്തിയൊന്ന് വെട്ടുകളേറ്റ്, തുന്നിക്കെട്ടാൻ മുഖം പോലുമില്ലാതെ ടി പി ചിതയിലമർന്നു.
പയ്യന്നൂരിലെ കുഞ്ഞിക്കണ്ണനും തളിപ്പറമ്പിലെ ഗോവിന്ദനും ടിപിയുടെ ആനമണ്ടത്തരം ആവർത്തിച്ചില്ല. രണ്ടുപേരും കോൺഗ്രസ് പിന്തുണയോടെ ഇലക്ഷനിൽ മത്സരിച്ചു. വിമതരെ വോട്ടർമാർ ചേർത്തുപിടിച്ചപ്പോൾ ജനാധിപത്യത്തിന്റെ പ്രകമ്പനത്തിൽ നെടുങ്കോട്ടകൾ തകർന്നടിഞ്ഞു.
കോൺഗ്രസിൻ്റെ സൗഭാഗ്യകാലത്ത് എംപിയും എംഎൽഎയും സംസ്ഥാന മന്ത്രിയും കേന്ദ്രമന്ത്രിയും എല്ലാമായി അധികാരം ആസ്വദിച്ച കെ വി തോമസ് പാർട്ടി വിട്ട് സിപിഎം സഹയാത്രികനായപ്പോൾ ഒരു മത്സ്യത്തിന്റെ പേരുപറഞ്ഞ് കളിയാക്കിയതല്ലാതെ ഒരു കോൺഗ്രസ് പ്രവർത്തകനും തോമസ് മാഷിനെ കായികമായി നേരിടാൻ തെരുവിലിറങ്ങിയിട്ടില്ല.
ഇൻകമിംഗാവാം പക്ഷെ ഔട്ട് ഗോയിംഗ് പാടില്ല ഇതാണ് വടക്കൻ കേരളത്തിലെ വിപ്ളവമതനിയമം. പാർട്ടി വിട്ട കുലംകുത്തികളുടെ തലയെടുക്കേണ്ടത് തങ്ങളുടെ ധാർമ്മികവും രാഷ്ട്രീയവുമായ ഉത്തരവാദിത്വമാണെന്ന് വിശ്വസിക്കുന്ന അണികൾ മതചാവേറുകളെ പോലെ അപകടകാരികളാണ്.
പിതാവിൻ്റെ പ്രായമുള്ള കുഞ്ഞികൃഷ്ണനെ 'ഒരു കള്ളൻ' എന്ന് സംബോധന ചെയ്ത സ്വരാജന്മാർ താത്വികഭീമന്മാരായി കൊണ്ടാടപ്പെടുന്ന കാലത്തോളം കണ്ണൂരിൽ കൊലവിളി സംസ്ക്കാരം തുടരും.
✍️ Sajeevala
"I believe in communism because it is the only religion without god" - Albert Camus