
31/07/2025
വി.പി.സി തങ്ങളുടെ പേര് മായ്ച്ച സംഭവത്തിൽ വി.പി.സി തങ്ങളുടെ ചിത്രമുയർത്തി പ്രതിപക്ഷ പ്രതിഷേധം
പൊന്നാനി: മുൻ എം.എൽ.എയും പൊന്നാനി പഞ്ചായത്തിന്റെ ദീർഘകാല പ്രസിഡന്റുമായിരുന്ന വി.പി.സി തങ്ങളുടെ പേര് നഗരസഭ കാര്യാലയത്തിൽ നിന്നും മായ്ച്ച സംഭവത്തിൽ യു.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ വി.പി.സി തങ്ങളുടെ ചിത്രം ഉയർത്തി നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിഷേധിച്ചു. നഗരസഭയുടെ പുതിയതും പഴയതുമായ ഇരു കെട്ടിടങ്ങൾക്കും വി.പി.സി തങ്ങളുടെ പേരാണ് നാമകരണം ചെയ്തിട്ടുണ്ടായിരുന്നത്.
സി.പി മുഹമ്മദ് കുഞ്ഞിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതി പുതിയ കെട്ടിടത്തിലുണ്ടായിരുന്ന വി.പി.സി തങ്ങളുടെ പേര് മായ്ക്കുകയും അതേ തുടർന്ന് മുസ്‌ലിം ലീഗിന്റെയും യു.ഡി.എഫിന്റെയും നേതൃത്വത്തിൽ പ്രതിഷേധങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. പിന്നീട് പഴയ കെട്ടിടത്തിൽ ഒരു വർഷം മുമ്പ് നടന്ന പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി വി.പി.സി തങ്ങളുടെ പേര് ആസൂത്രിതമായി മായ്ച്ചു കളയുകയായിരുന്നു. യു.ഡി.എഫ് ജനപ്രതിനിധികളും നേതാക്കളും വി.പി.സി തങ്ങളുടെ പേര് കെട്ടിടത്തിൽ പുനസ്ഥാപിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ഭരണസമിതി തയ്യാറായിരുന്നില്ല. തുടർന്നാണ് കൗൺസിൽ യോഗത്തിൽ പ്രതിഷേധമുണ്ടായത്. ഉത്തരേന്ത്യയിൽ ബിജെപിയും ആർ.എസ്.എസും നടത്തുന്ന പേരുമായ്ക്കൽ രാഷ്ട്രീയം പൊന്നാനിയിൽ ശിവദാസ് ആറ്റുപുറത്തിന്റെ നേതൃത്വത്തിലുള്ള സി.പി.എം ഭരണസമിതി നടത്തുന്നത് ലജ്ജാകരമാണെന്നും ഏഴു ദിവസത്തിനകം പേര് പുനഃസ്ഥാപിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങളുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം പറഞ്ഞു.
അതേ സമയം തിങ്കളാഴ്ച പേര് പുനഃസ്ഥാപിക്കുമെന്ന് കൗൺസിൽ യോഗത്തിൽ നഗരസഭാ സെക്രട്ടറിയും മുനിസിപ്പൽ എഞ്ചിനീയറും മറുപടി നൽകി. അനുപമ മുരളീധരൻ, ആയിഷ അബ്‌ദു, മിനി ജയപ്രകാശ്, ശ്രീകല ചന്ദ്രൻ, ഷബ്‌ന ആസ്മി, കെ.എം ഇസ്മായിൽ, എം.പി ഷബീറാബി, അബ്‌ദുൾ റാഷിദ് നാലകത്ത്, പ്രിയങ്ക വേലായുധൻ പ്രതിഷേധത്തിന് നേതൃത്വം നൽകി.