05/03/2021
*വേണു രാജാമണി?*
*തിരുവനന്തപുരം സ്വദേശിയാണോ?*
അടുത്ത കാലത്തായി മാധ്യമങ്ങളിലൂടെ സജീവമായി കേൾക്കുന്ന ഒരു പേരാണ് വേണു രാജാമണിയുടേത്. ആരാണ് അദ്ദേഹം? തിരുവനന്തപുരം സ്വദേശിയോ കൊച്ചിക്കാരനോ - എന്നിങ്ങനെ പലരും ചോദിക്കുന്നതുകേട്ടതുകൊണ്ടാണ് ഈ കുറിപ്പ്.
വേണു രാജാമണിയെ കഴിഞ്ഞ 40 വർഷത്തോളമായി എനിക്ക് നേരിട്ടറിയാം. കഴിഞ്ഞ വർഷം ഒടുവിൽ ഇന്ത്യൻ ഫോറിൻ സർവീസിൽനിന്ന് വിരമിച്ചു.
എന്‍റെ അച്ഛന്‍റെ (അഡ്വ.പി.ഗോപാലകൃഷ്ണൻ നായർ ,മുൻ എസ് പി) സീനിയറും തിരുവനന്തപുരത്തെ പ്രമുഖ അഭിഭാഷകനുമായിരുന്ന കെ എസ് രാജാമണി അങ്കിളിന്റെ മകൻ ആണ് വേണുരാജാമണി. വേണുവിനെ എനിക്ക് സ്കൂൾ കാലം മുതൽ പരിചയമുണ്ട്, അടുത്ത സുഹ്രുത്തുക്കളുമാണ്. എന്‍റെ അനുജത്തി ശാന്തിയും വേണുവും ഒരേ സമയത്താണ് എൻസിസിയിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്തത്.
ഞാന്‍ മെഡിക്കല്‍ കോളേജിൽ പഠിക്കുമ്പോള്‍ വേണു മഹിരാജാസിൽ KSU വിലൂടെ സജീവരാഷ്ടീയത്തിലുണ്ടായിരുന്നു. അക്കാലത്തും വേണു അവധിക്കാലത്ത് തിരുവനന്തപുരത്തെ ആയുർവേദ കോളേജിനു സമീപമുള്ള കുന്നുംപുറത്തെ വീട്ടില്‍ അമ്മച്ചിയുടെ കൂടെയാണ് താമസിച്ചിരുന്നത്.
പലവട്ടം ഞങ്ങളെല്ലാവരും അവിടെ പോയി സമയം ചെലവഴിച്ചിട്ടുണ്ട്. വേണു കാനഡയില്‍ യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാം കഴിഞ്ഞ് തിരിച്ചെത്തി എന്‍റെ വീട്ടില്‍ വന്ന് അമ്മയോട് (ഡോ.സുഭദ്രാ നായർ, പ്രമുഖ ഗൈനക്കോളജിസ്റ്റ്) അതേപ്പറ്റി പറയുന്നത് ഞാനിന്നും ഓര്‍ക്കുന്നു.
തിരുവനന്തപുരവുമായി ആഴത്തിൽ ബന്ധങ്ങളുള്ള വേണുവിന്‍റെ മുത്തച്ഛനും പ്രമുഖ അഭിഭാഷകനായിരുന്നു. തിരു-കൊച്ചി നിയമ സഭയിൽ തിരുവനന്തപുരം ഒന്നാം മണ്ഡലത്തെ പ്രതിനിധാനം ചെയ്ത എംഎൽഎ (1949 -52 ) ആയിരുന്നു വേണുവിന്‍റെ മുത്തച്ഛനായ എസ്. നീലകണ്‌ഠ അയ്യർ .
യൂണിവേഴ്സിറ്റി കോളേജിലും ലോ കോളേജിലും പഠനാവശ്യത്തിനാണ് കെ. എസ്. രാജാമണി അങ്കിൾ മാവേലിക്കരയിൽനിന്നും തിരുവനന്തപുരത്തെത്തിയ ത്. അമ്മ സീത രാജാമണി വിദ്യാഭ്യാസം നേടിയതും തിരുവനന്തപുരത്തുതന്നെയാണ്.
രാജാമണി അങ്കിൾ തിരുവനന്തപുരത്തും കൊച്ചിയിലുമായി 40 വർഷത്തിലേറെ അഭിഭാഷകനായി പ്രവർത്തിച്ചു. കേരളത്തിലെ ആദ്യത്തെ ബാർ കൗൺസിൽ രൂപീകരിക്കുന്നതിൽ അദ്ദേഹം പങ്കാളിയായിരുന്നു.
ഇന്നത്തെ ലോകായുക്തയുടെ ആദ്യരൂപമായ സംസ്ഥാന പൊതുപ്രവർത്തക അഴിമതി നിരോധന കമ്മിഷൻ അംഗമായും 1992-97കാലയളവിൽ അഡ്വ.രാജാമണി പ്രവർത്തിച്ചു. ഇന്നും കേരളത്തിന്‍റെ സാസ്കാരിക മേഖലയിൽ മിഴിവാർന്ന് നിലകൊള്ളുന്ന കെപിഎസിക്ക് അഡ്വ.കെ.ജനാർദനക്കുറുപ്പ്, ശ്രീ ഒ .എൻ.വി എന്നിവരോടൊപ്പം രൂപം നൽകിയതിലും അദ്ദേഹത്തിന് വലിയ പങ്കുണ്ട്. തിരുവനന്തപുരം ഫ്ലൈയിംഗ് ക്ലബ്, സ്റ്റേറ്റ് ഹോംഗാർഡ്സ് എന്നിവയുടെ രൂപീകരണത്തിലും അദ്ദേഹം പ്രയത്നിച്ചിരുന്നു. ഭാരത് സ്കൗട്ട്സ് ആന്‍റ് ഗൈഡ്സിന്‍റെ സംസ്ഥാന സെക്രട്ടറിയായി എട്ടുവർഷം സേവനമനുഷ്ഠിച്ച അദ്ദേഹം തിരുവനന്തപുരം അന്ധവിദ്യാലയത്തിന്‍റെ രക്ഷാധികാരിയുമായിരുന്നു.
ഹോളി ഏഞ്ചൽസ് കോൺവെന്‍റിലാണ് വേണു പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത് . അടുത്ത മൂന്നു വർഷം ജനറൽ ഹോസ്പിറ്റലിനടുത്തുള്ള സെന്‍റ് ജോസഫ്സ് സ്കൂളിലായിരുന്നു, പഠനം. വീട്ടിൽ നിന്ന് കാൽനടയായോ സൈക്കിളിലോ സ്കൂളിൽ പോകുന്ന വേണുവിന്‍റെ ചിത്രം ഇന്നുമെന്‍റെ മനസിലുണ്ട്.
അദ്ദേഹം ജനിച്ചു വളർന്ന വീടായ ലക്ഷ്മി ഭവൻ ഇന്ന് ചിന്മയ സ്കൂളിന്‍റെ ഭാഗമാണ്.
രാജാമണി അങ്കിൾ കുടുംബസമേതം കൊച്ചിയിലേക്ക് താമസം മാറിയതോടെ വേണുവിന്റെ ഹൈസ്കൂൾ വിദ്യാഭ്യാസം കളമശ്ശേരി സെന്‍റ് ജോസഫ് സ്കൂളിൽ ആയി (1973-1976). പിന്നീട് എറണാകുളം മഹാരാജാസ് കോളേജിൽ പ്രീ ഡിഗ്രി പഠിയ്ക്കുമ്പോൾ (1976-78) വിദ്യാർത്ഥി രാഷ്ട്രീയത്തിൽ ആകൃഷ്ടനായി. 1981 ൽ പൊളിറ്റിക്‌സിൽ ബിഎ നേടി. 1980-81 കാലഘട്ടത്തിൽ മഹാരാജാസ് കോളേജ് സ്റ്റുഡന്‍റ്സ് യൂണിയൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. പ്രസംഗത്തിലും സംഘാടനത്തിലും വേണുവിന്‍റെ മിടുക്ക് അക്കാലത്തു എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു.
പഠനകാര്യത്തിൽ ഒട്ടും പിന്നിലല്ലായിരുന്ന വേണു പ്രീ ഡിഗ്രി മുതൽ ബിഎ വരെ എല്ലാ പരീക്ഷകളിലും ഉന്നത റാങ്ക് കരസ്ഥമാക്കി. ഉപരിപഠനത്തിന് ജവഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു)യിൽ എത്തിയ വേണു ചുരുങ്ങിയ കാലത്തിനുള്ളിൽ വിദ്യാർത്ഥി രാഷ്ട്രീയ നേതൃനിരയിൽ തിളങ്ങി. സ്റ്റുഡന്‍റ്സ് യൂണിയൻ വൈസ് പ്രസിഡന്റായി ആദ്യ വർഷം തന്നെ തിരഞ്ഞെടുക്കപ്പെട്ടു.
വിദ്യാർഥി രാഷ്ട്രീയത്തോടൊപ്പം ഉപരിപഠനത്തിലും ശ്രദ്ധകേന്ദ്രീകരിച്ച വേണു , എറണാകുളം ലോ കോളേജിൽ നിന്ന് എൽഎൽബി നേടി. തുടർന്ന് ഇന്ത്യൻ എക്സ്പ്രസിൽ സ്റ്റാഫ് കറസ്പോണ്ടന്‍റ് ആയി കുറച്ചുകാലം കൊച്ചിയിൽ മാധ്യമപ്രവർത്തനം നടത്തി.
ഏറ്റവും ഉയർന്ന റാങ്ക് നേടിയാണ് 1986ൽ വേണു ഇന്ത്യൻ ഫോറിൻ സർവീസിൽ പ്രവേശിച്ചത്.
തിരുവനന്തപുരത്തെ വീട്ടിൽ താമസിച്ചാണ് സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുപ്പുകൾ നടത്തിയത്. യൂണിവേഴ്സിറ്റി കോളേജിലാണ് പരീക്ഷയെഴുതിയത്.
ഹോംഗ് കോങ്ങ് , ബീജിംഗ്, ജനീവ, വാഷിംഗ്ടൺ ഡിസി, ദുബായ്, നെതർലൻഡ്‌സ് എന്നിവിടങ്ങളിലെല്ലാമായി മൂന്ന് പതിറ്റാണ്ടിലേറെ നയതന്ത്രരംഗത്ത് പ്രവർത്തിച്ച അദ്ദേഹം സർക്കാരിന്‍റെ വിദേശകാര്യ നിലപാടുകളിൽ ഉറച്ച ശബ്ദത്തിൽ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച നയതന്ത്രജ്ഞനാണ് വേണു.
രാഷ്ട്രപതി പ്രണബ് മുഖർജിയുടെയും വിദേശകാര്യ മന്ത്രി യശ്വന്ത് സിഹ്നയുടെയും ഓഫീസുകളിൽ അദ്ദേഹം ദീർഘകാലം സേവനമനുഷ്ഠിച്ചു. ലോകത്തിന്‍റെ ഏതു കോണിലാണെങ്കിലും കേരളത്തിന്‍റെയും മലയാളികളുടെയും താല്പര്യങ്ങൾ സംരക്ഷിക്കാൻ എന്നും മുന്നിട്ടിറങ്ങി.
2007 മുതൽ 2010 വരെ ദുബായിൽ കോൺസൽ ജനറലായി സേവനമനുഷ്ഠിക്കുമ്പോൾ, വേണു രാജാമണി അവിടത്തെ രണ്ട് ദശലക്ഷം വരുന്ന ഇന്ത്യൻ സമൂഹത്തിന്‍റെ ക്ഷേമത്തിനും യുഎഇയും ഇന്ത്യയും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനും നിരവധി സംരംഭങ്ങൾ നടത്തി. അക്കാലത്ത് അവിടത്തെ പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നിൽ നിന്നതും മറ്റാരുമല്ല. ജോലിചെയ്ത വിദേശ രാജ്യങ്ങളിൽ എല്ലാം ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും പരിഹാരം ഉണ്ടാക്കാനും അവരിലൊരാളെപ്പോലെ ഇടപെടാനുംഅദ്ദേഹം മുൻപന്തിയിൽ ഉണ്ടായിരുന്നു.
കഴിഞ്ഞവർഷം അവസാനത്തോടെ സർവീസിൽ നിന്നും വിരമിച്ച വേണു രാജാമണി ഇപ്പോൾ കേരളത്തിന്‍റെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിൽ സജീവമാണ്. ഇനി വേണുവിന്റെ പരിചയസമ്പത്ത് നമ്മുടെ നാടിന് അനുഭവിക്കാനാവട്ടെ!
Dr. Asha Nair,
Consultant Pediatrician,
Ulloor, Trivandrum