Archdiocese of Trivandrum- Archtvm

Archdiocese of Trivandrum- Archtvm A Media And Communication Venture of
Latin Catholic Archdiocese of Trivandrum Join us on YouTube: ArchTVM TV
https://www.youtube.com/c/archtvm

Visit our news portal
www.archtvmnews.com

02 നവംബർ 2025അനുദിന വായന & സുവിശേഷം✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠ 🧾ഒന്നാം വായനജ്ഞാനം 3:1-9അവിടുന്ന് അവരെ ശോധനചെയ്ത് ദഹനബലിയായി സ്വീക...
01/11/2025

02 നവംബർ 2025
അനുദിന വായന & സുവിശേഷം
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

🧾ഒന്നാം വായന
ജ്ഞാനം 3:1-9
അവിടുന്ന് അവരെ ശോധനചെയ്ത് ദഹനബലിയായി സ്വീകരിച്ചു.

നീതിമാന്മാരുടെ ആത്മാവ് ദൈവകരങ്ങളിലാണ്,
ഒരു ഉപദ്രവവും അവരെ സ്പര്‍ശിക്കുകയില്ല.
അവര്‍ മരിച്ചതായി ഭോഷന്മാര്‍ കരുതി;
അവരുടെ മരണം പീഡനമായും
നമ്മില്‍ നിന്നുള്ള വേര്‍പാട് നാശമായും അവര്‍ കണക്കാക്കി;
അവരാകട്ടെ ശാന്തി അനുഭവിക്കുന്നു.
ശിക്ഷിക്കപ്പെട്ടവരെന്ന് മനുഷ്യദൃഷ്ടിയില്‍ തോന്നിയാലും
അനശ്വരമായ പ്രത്യാശയുള്ളവരാണവര്‍.
ദൈവം അവരെ പരിശോധിക്കുകയും
യോഗ്യരെന്നു കാണുകയും ചെയ്തു.
അല്‍പകാല ശിക്ഷണത്തിനുശേഷം
അവര്‍ക്കു വലിയ നന്മ കൈവരും.
ഉലയില്‍ സ്വര്‍ണമെന്നപോലെ അവിടുന്ന് അവരെ ശോധനചെയ്ത്
ദഹനബലിയായി സ്വീകരിച്ചു.
അവിടുത്തെ സന്ദര്‍ശനത്തില്‍ അവര്‍ പ്രശോഭിക്കും,
വയ്‌ക്കോലില്‍ തീപ്പൊരിയെന്നപോലെ അവര്‍ കത്തിപ്പടരും.
അവര്‍ ജനതകളെ ഭരിക്കും;
രാജ്യങ്ങളുടെമേല്‍ ആധിപത്യം സ്ഥാപിക്കും.
കര്‍ത്താവ് അവരെ എന്നേക്കും ഭരിക്കും.
അവിടുത്തെ ആശ്രയിക്കുന്നവര്‍ സത്യം ഗ്രഹിക്കും;
വിശ്വസ്തര്‍ അവിടുത്തെ സ്‌നേഹത്തില്‍ വസിക്കും.
അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവരുടെമേല്‍
അവിടുന്ന് കരുണയും അനുഗ്രഹവും വര്‍ഷിക്കും;
വിശുദ്ധരെ അവിടുന്ന് പരിപാലിക്കുന്നു.

കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

🎼 പ്രതിവചന സങ്കീർത്തനം
സങ്കീ 23:1-3a,3b-4,5,6

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

കര്‍ത്താവാണ് എന്റെ ഇടയന്‍;
എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
പച്ചയായ പുല്‍ത്തകിടിയില്‍
അവിടുന്ന് എനിക്കു വിശ്രമമരുളുന്നു;
പ്രശാന്തമായ ജലാശയത്തിലേക്ക്
അവിടുന്ന് എന്നെ നയിക്കുന്നു.
അവിടുന്ന് എനിക്ക് ഉന്മേഷം നല്‍കുന്നു.

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

തന്റെ നാമത്തെപ്രതി
നീതിയുടെ പാതയില്‍ എന്നെ നയിക്കുന്നു.
മരണത്തിന്റെ നിഴല്‍വീണ
താഴ്‌വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും,
അവിടുന്നു കൂടെയുള്ളതിനാല്‍
ഞാന്‍ ഭയപ്പെടുകയില്ല;
അങ്ങേ ഊന്നുവടിയും ദണ്ഡും
എനിക്ക് ഉറപ്പേകുന്നു.

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

എന്റെ ശത്രുക്കളുടെ മുന്‍പില്‍
അവിടുന്ന് എനിക്കു വിരുന്നൊരുക്കുന്നു;
എന്റെ ശിരസ്സു തൈലംകൊണ്ട്
അഭിഷേകം ചെയ്യുന്നു;
എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു.

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

അവിടുത്തെ നന്മയും കരുണയും
ജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും;
കര്‍ത്താവിന്റെ ആലയത്തില്‍
ഞാന്‍ എന്നേക്കും വസിക്കും.

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

🧾 രണ്ടാം വായന
റോമാ 5:5a-11
അവന്റെ രക്തത്താല്‍ നീതീകരിക്കപ്പെട്ട നാം അവന്‍ മൂലം ക്രോധത്തില്‍ നിന്നു രക്ഷിക്കപ്പെടും.

പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല. കാരണം, നമുക്കു നല്‍കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ സ്‌നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നു. നാം ബലഹീനരായിരിക്കേ, നിര്‍ണയിക്കപ്പെട്ട സമയത്തു ക്രിസ്തു പാപികള്‍ക്കു വേണ്ടി മരിച്ചു. നീതിമാനുവേണ്ടിപ്പോലും ആരെങ്കിലും മരിക്കുക പ്രയാസമാണ്. ഒരുപക്‌ഷേ ഒരു നല്ല മനുഷ്യനുവേണ്ടി മരിക്കാന്‍ വല്ലവരും തുനിഞ്ഞെന്നുവരാം. എന്നാല്‍, നാം പാപികളായിരിക്കേ, ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തന്റെ സ്‌നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു. ആകയാല്‍, ഇപ്പോള്‍ അവന്റെ രക്തത്താല്‍ നീതീകരിക്കപ്പെട്ട നാം അവന്‍ മൂലം ക്രോധത്തില്‍ നിന്നു രക്ഷിക്കപ്പെടുമെന്നതു തീര്‍ച്ചയാണല്ലോ. നാം ശത്രുക്കളായിരുന്നപ്പോള്‍ അവിടുത്തെ പുത്രന്റെ മരണത്താല്‍ ദൈവവുമായി രമ്യതപ്പെട്ടുവെങ്കില്‍, രമ്യതപ്പെട്ടതിനുശേഷം അവന്റെ ജീവന്മൂലം രക്ഷിക്കപ്പെടുമെന്നതും തീര്‍ച്ച. മാത്രമല്ല, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി നാം ദൈവത്തില്‍ അഭിമാനിക്കുകയും ചെയ്യുന്നു. അവന്‍ വഴിയാണല്ലോ നാം ഇപ്പോള്‍ അനുരഞ്ജനം സാധിച്ചിരിക്കുന്നത്.

കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

✝ സുവിശേഷം
ലൂക്കാ 7:11-17
യുവാവേ, ഞാന്‍ നിന്നോട് പറയുന്നു, എഴുന്നേല്‍ക്കുക.

അക്കാലത്ത്, യേശു നായിന്‍ എന്ന പട്ടണത്തിലേക്കു പോയി. ശിഷ്യന്മാരും വലിയ ഒരു ജനക്കൂട്ടവും അവനെ അനുഗമിച്ചു. അവന്‍ നഗരകവാടത്തിനടുത്ത് എത്തിയപ്പോള്‍, മരിച്ചുപോയ ഒരുവനെ ചിലര്‍ എടുത്തുകൊണ്ടുവരുന്നതു കണ്ടു. ഒരു വിധവയുടെ ഏകപുത്രനായിരുന്നു അവന്‍. പട്ടണത്തില്‍ നിന്ന് വലിയ ഒരു ജനക്കൂട്ടവും അവളോടൊപ്പം ഉണ്ടായിരുന്നു. അവളെക്കണ്ട് മനസ്സലിഞ്ഞ് കര്‍ത്താവ് അവളോടു പറഞ്ഞു: കരയേണ്ടാ. അവന്‍ മുന്നോട്ടു വന്ന് ശവമഞ്ചത്തിന്മേല്‍ തൊട്ടു. അതു വഹിച്ചിരുന്നവര്‍ നിന്നു. അപ്പോള്‍ അവന്‍ പറഞ്ഞു: യുവാവേ, ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേല്‍ക്കുക. മരിച്ചവന്‍ ഉടനെ എഴുന്നേറ്റിരുന്നു. അവന്‍ സംസാരിക്കാന്‍ തുടങ്ങി. യേശു അവനെ അമ്മയ്ക്ക് ഏല്‍പിച്ചു കൊടുത്തു. എല്ലാവരും ഭയപ്പെട്ടു. അവര്‍ ദൈവത്തെ സ്തുതിച്ചുകൊണ്ടു പറഞ്ഞു: ഒരു വലിയ പ്രവാചകന്‍ നമ്മുടെ ഇടയില്‍ ഉദയം ചെയ്തിരിക്കുന്നു. ദൈവം തന്റെ ജനത്തെ സന്ദര്‍ശിച്ചിരിക്കുന്നു. അവനെപ്പറ്റിയുള്ള ഈ വാര്‍ത്ത യൂദയാ മുഴുവനിലും പരിസരങ്ങളിലും പരന്നു.

കർത്താവിൻ്റെ സുവിശേഷം
ക്രിസ്തുവേ അങ്ങേയ്ക്കു സ്തുതി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

01/11/2025
31 ഒക്ടോബർ 2025അനുദിന വായന & സുവിശേഷം✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠ 🧾ഒന്നാം വായനറോമാ 9:1-5എന്റെ സഹോദരരെപ്രതി ശപിക്കപ്പെട്ടവനാകാന്‍പോ...
30/10/2025

31 ഒക്ടോബർ 2025
അനുദിന വായന & സുവിശേഷം
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

🧾ഒന്നാം വായന
റോമാ 9:1-5
എന്റെ സഹോദരരെപ്രതി ശപിക്കപ്പെട്ടവനാകാന്‍പോലും ഞാന്‍ ആഗ്രഹിക്കുന്നു.

സഹോദരരേ, ഞാന്‍ ക്രിസ്തുവിനെ മുന്‍നിര്‍ത്തി സത്യം പറയുന്നു; വ്യാജംപറയുകയല്ല. എന്റെ മനസ്സാക്ഷിയും പരിശുദ്ധാത്മാവിനാല്‍ പ്രചോദിതമായി എനിക്കു സാക്ഷ്യം നല്‍കുന്നു. എനിക്കു ദുഃഖവും ഹൃദയത്തില്‍ അടങ്ങാത്ത വേദനയുമുണ്ട്. വംശമുറയനുസരിച്ചുതന്നെ എനിക്കുറ്റവരായ സഹോദരങ്ങള്‍ക്ക് ഉപകരിക്കുമെങ്കില്‍ ശപിക്കപ്പെട്ടവനും ക്രിസ്തുവില്‍ നിന്നു വിച്‌ഛേദിക്കപ്പെട്ടവനുമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ ഇസ്രായേല്‍ മക്കളാണ്. പുത്രസ്ഥാനവും മഹത്വവും ഉടമ്പടികളും നിയമത്തിന്റെ അവകാശവും ശുശ്രൂഷയും വാഗ്ദാനങ്ങളും അവരുടേതാണ്. പൂര്‍വപിതാക്കന്മാരും അവരുടേത്; ക്രിസ്തുവും വംശമുറയ്ക്ക് അവരില്‍ നിന്നുള്ളവന്‍തന്നെ. അവന്‍ സര്‍വാധിപനായ ദൈവവും എന്നേക്കും വാഴ്ത്തപ്പെട്ടവനുമാണ്, ആമേന്‍.

കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

🎼 പ്രതിവചന സങ്കീർത്തനം
സങ്കീ 147:12-13,14-15,19-20

ജറുസലെമേ, കര്‍ത്താവിനെ സ്തുതിക്കുക!

ജറുസലെമേ, കര്‍ത്താവിനെ സ്തുതിക്കുക;
സീയോനേ, നിന്റെ ദൈവത്തെ പുകഴ്ത്തുക.
നിന്റെ കവാടങ്ങളുടെ ഓടാമ്പലുകള്‍
അവിടുന്നു ബലപ്പെടുത്തുന്നു;
നിന്റെ കോട്ടയ്ക്കുള്ളിലുള്ള മക്കളെ
അവിടുന്ന് അനുഗ്രഹിക്കുന്നു.

ജറുസലെമേ, കര്‍ത്താവിനെ സ്തുതിക്കുക!

അവിടുന്നു നിന്റെ അതിര്‍ത്തികളില്‍
സമാധാനം സ്ഥാപിക്കുന്നു;
അവിടുന്നു വിശിഷ്ടമായ ഗോതമ്പുകൊണ്ടു
നിന്നെ തൃപ്തയാക്കുന്നു.
അവിടുന്നു ഭൂമിയിലേക്കു കല്‍പന അയയ്ക്കുന്നു;
അവിടുത്തെ വചനം പാഞ്ഞു വരുന്നു.

ജറുസലെമേ, കര്‍ത്താവിനെ സ്തുതിക്കുക!

അവിടുന്ന് യാക്കോബിനു തന്റെ കല്‍പനയും
ഇസ്രായേലിനു തന്റെ ചട്ടങ്ങളും
പ്രമാണങ്ങളും വെളിപ്പെടുത്തുന്നു.
മറ്റൊരു ജനതയ്ക്കുവേണ്ടിയും
അവിടുന്ന് ഇങ്ങനെ ചെയ്തിട്ടില്ല;
അവിടുത്തെ പ്രമാണങ്ങള്‍
അവര്‍ക്ക് അജ്ഞാതമാണ്;
കര്‍ത്താവിനെ സ്തുതിക്കുവിന്‍.

ജറുസലെമേ, കര്‍ത്താവിനെ സ്തുതിക്കുക!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

✝ സുവിശേഷം
ലൂക്കാ 14:1-6
സാബത്തില്‍ തന്റെ പുത്രനോ കാളയോ കിണറ്റില്‍ വീണാല്‍ ഉടന്‍ പിടിച്ചുകയറ്റാത്തവനായി നിങ്ങളില്‍ ആരുണ്ട്?

അക്കാലത്ത് ഒരു സാബത്തില്‍ യേശു ഫരിസേയപ്രമാണികളില്‍ ഒരുവന്റെ വീട്ടില്‍ ഭക്ഷണത്തിനുപോയി. അവര്‍ അവനെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. അവിടെ ഒരു മഹോദരരോഗി ഉണ്ടായിരുന്നു. യേശു നിയമജ്ഞരോടും ഫരിസേയരോടുമായി ചോദിച്ചു: സാബത്തില്‍ രോഗശാന്തി നല്‍കുന്നത് അനുവദനീയമോ അല്ലയോ? അവര്‍ നിശ്ശബ്ദരായിരുന്നു. യേശു അവനെ അടുത്തുവിളിച്ചു സുഖപ്പെടുത്തി അയച്ചു. അനന്തരം അവന്‍ അവരോടു ചോദിച്ചു: സാബത്തില്‍ തന്റെ പുത്രനോ കാളയോ കിണറ്റില്‍ വീണാല്‍ ഉടന്‍ പിടിച്ചു കയറ്റാത്തവനായി നിങ്ങളില്‍ ആരുണ്ട്? മറുപടി പറയാന്‍ അവര്‍ക്കു കഴിഞ്ഞില്ല.

കർത്താവിൻ്റെ സുവിശേഷം
ക്രിസ്തുവേ അങ്ങേയ്ക്കു സ്തുതി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

✨വിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ വേദപാരംഗതൻ; കത്തോലിക്കാ വിദ്യാഭ്യാസത്തിന്റെ സ്വർഗീയ മധ്യസ്ഥൻ✨ 📖 വിശദ വായനയ്ക്ക്.................
29/10/2025

✨വിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ വേദപാരംഗതൻ; കത്തോലിക്കാ വിദ്യാഭ്യാസത്തിന്റെ സ്വർഗീയ മധ്യസ്ഥൻ✨
📖 വിശദ വായനയ്ക്ക്...............👇

വത്തിക്കാൻ സിറ്റി: വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാനെ കത്തോലിക്ക സഭയുടെ വിദ്യാഭ്യാസ ദൗത്യത്തിന്റ�

✨വത്തിക്കാന്റെ അംഗീകാരത്തോടെ ഭൂതോച്ചാടനത്തെ കേന്ദ്രമാക്കി നിര്‍മ്മിക്കുന്ന ആദ്യ ഡോക്യുമെന്ററി ചിത്രം നാളെ തീയേറ്ററുകളിലേ...
29/10/2025

✨വത്തിക്കാന്റെ അംഗീകാരത്തോടെ ഭൂതോച്ചാടനത്തെ കേന്ദ്രമാക്കി നിര്‍മ്മിക്കുന്ന ആദ്യ ഡോക്യുമെന്ററി ചിത്രം നാളെ തീയേറ്ററുകളിലേക്ക്✨
📖 വിശദ വായനയ്ക്കും Trailer കാണുന്നതിനും...............👇

റോം: ഭൂതോച്ചാടനത്തെ കേന്ദ്രമാക്കി വത്തിക്കാന്‍റെ അംഗീകാരത്തോടെ നിര്‍മ്മിക്കുന്ന ആദ്യത്തെ ഡ�

30 ഒക്ടോബർ 2025അനുദിന വായന & സുവിശേഷം✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠ 🧾ഒന്നാം വായനറോമാ 8:31-39യാതൊരു സൃഷ്ടിക്കും യേശുക്രിസ്തുവിലുള്ള ദ...
29/10/2025

30 ഒക്ടോബർ 2025
അനുദിന വായന & സുവിശേഷം
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

🧾ഒന്നാം വായന
റോമാ 8:31-39
യാതൊരു സൃഷ്ടിക്കും യേശുക്രിസ്തുവിലുള്ള ദൈവസ്‌നേഹത്തില്‍ നിന്ന് നമ്മെ വേര്‍പെടുത്താന്‍ കഴിയുകയില്ല.

സഹോദരരേ, ദൈവം നമ്മുടെ പക്ഷത്തെങ്കില്‍ ആരു നമുക്ക് എതിരുനില്‍ക്കും? സ്വപുത്രനെപ്പോലും ഒഴിവാക്കാതെ, നമുക്കെല്ലാവര്‍ക്കുംവേണ്ടി അവനെ ഏല്‍പിച്ചുതന്നവന്‍ അവനോടുകൂടെ സമസ്തവും നമുക്കു ദാനമായി നല്‍കാതിരിക്കുമോ? ദൈവം തെരഞ്ഞെടുത്തവരുടെമേല്‍ ആരു കുറ്റമാരോപിക്കും? നീതികരിക്കുന്നവന്‍ ദൈവമാണ്. ആരാണ് ശിക്ഷാവിധി നടത്തുക? മരിച്ചവനെങ്കിലും ഉത്ഥാനം ചെയ്തവനും ദൈവത്തിന്റെ വലത്തുഭാഗത്തിരുന്നു നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നവനുമായ യേശുക്രിസ്തുതന്നെ. ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ നിന്ന് ആരു നമ്മെ വേര്‍പെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ? ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: നിന്നെപ്രതി ഞങ്ങള്‍ ദിവസം മുഴുവന്‍ വധിക്കപ്പെടുന്നു; കൊലയ്ക്കുള്ള ആടുകളെപ്പോലെ കരുതപ്പെടുകയും ചെയ്യുന്നു. നമ്മെ സ്‌നേഹിച്ചവന്‍ മുഖാന്തിരം ഇവയിലെല്ലാം നാം പൂര്‍ണവിജയം വരിക്കുന്നു. എന്തെന്നാല്‍, മരണത്തിനോ ജീവനോ ദൂതന്മാര്‍ക്കോ അധികാരങ്ങള്‍ക്കോ ഇക്കാലത്തുള്ളവയ്‌ക്കോ വരാനിരിക്കുന്നവയ്‌ക്കോ ശക്തികള്‍ക്കോ ഉയരത്തിനോ ആഴത്തിനോ മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെയുള്ള ദൈവസ്‌നേഹത്തില്‍ നിന്നു നമ്മെ വേര്‍പെടുത്താന്‍ കഴിയുകയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.

കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

🎼 പ്രതിവചന സങ്കീർത്തനം
സങ്കീ 109:21-22,26-27,30-31

കര്‍ത്താവേ, അങ്ങേ കാരുണ്യത്തിനൊത്തവിധം എന്നെ രക്ഷിക്കണമേ!

എന്റെ കര്‍ത്താവായ ദൈവമേ,
എന്നോട് അങ്ങേ നാമത്തിനൊത്തവിധം പ്രവര്‍ത്തിക്കണമേ;
അങ്ങേ വിശിഷ്ടമായ കാരുണ്യത്തെപ്രതി എന്നെ മോചിപ്പിക്കണമേ!
ഞാന്‍ ദരിദ്രനും അഗതിയുമാണ്; എന്റെ ഹൃദയം നുറുങ്ങിയിരിക്കുന്നു.

കര്‍ത്താവേ, അങ്ങേ കാരുണ്യത്തിനൊത്തവിധം എന്നെ രക്ഷിക്കണമേ!

എന്റെ ദൈവമായ കര്‍ത്താവേ, എന്നെ സഹായിക്കണമേ,
അങ്ങേ കാരുണ്യത്തിനൊത്തവിധം എന്നെ രക്ഷിക്കണമേ!
കര്‍ത്താവേ, ഇത് അങ്ങേ കരമാണെന്നും
അവിടുന്നാണ് ഇതു ചെയ്തതെന്നും അവര്‍ അറിയട്ടെ!

കര്‍ത്താവേ, അങ്ങേ കാരുണ്യത്തിനൊത്തവിധം എന്നെ രക്ഷിക്കണമേ!

എന്റെ അധരങ്ങള്‍ കര്‍ത്താവിന് ഏറെ കൃതജ്ഞതയര്‍പ്പിക്കും;
ജനക്കൂട്ടത്തിന്റെ നടുവില്‍ ഞാന്‍ അവിടുത്തെ പ്രകീര്‍ത്തിക്കും.
മരണശിക്ഷയ്ക്കു വിധിക്കുന്നവരില്‍ നിന്നു രക്ഷിക്കാന്‍
അഗതിയുടെ വലത്തുവശത്ത്, അവിടുന്നു നില്‍ക്കും.

കര്‍ത്താവേ, അങ്ങേ കാരുണ്യത്തിനൊത്തവിധം എന്നെ രക്ഷിക്കണമേ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

✝ സുവിശേഷം
ലൂക്കാ 13:31-35
ജറുസലെമിനു പുറത്തുവച്ച് ഒരു പ്രവാചകന്‍ നശിക്കുക സാധ്യമല്ല.

അക്കാലത്ത് ചില ഫരിസേയര്‍ വന്ന് യേശുവിനോടു പറഞ്ഞു: ഇവിടെ നിന്നു പോവുക; ഹേറോദേസ് നിന്നെ കൊല്ലാന്‍ ഒരുങ്ങുന്നു. അവന്‍ പറഞ്ഞു: നിങ്ങള്‍ പോയി ആ കുറുക്കനോടു പറയുവിന്‍: ഞാന്‍ ഇന്നും നാളെയും പിശാചുക്കളെ പുറത്താക്കുകയും രോഗശാന്തി നല്‍കുകയും ചെയ്യും. മൂന്നാംദിവസം എന്റെ ദൗത്യം ഞാന്‍ പൂര്‍ത്തിയാക്കിയിരിക്കും. എങ്കിലും ഇന്നും നാളെയും മറ്റന്നാളും ഞാന്‍ എന്റെ യാത്ര തുടരേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, ജറുസലെമിനു പുറത്തുവച്ച് ഒരു പ്രവാചകന്‍ നശിക്കുക സാധ്യമല്ല. ജറുസലേം, ജറുസലേം, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുത്തേക്ക് അയയ്ക്കപ്പെടുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, പിടക്കോഴി കുഞ്ഞുങ്ങളെ ചിറകിന്‍കീഴ് ചേര്‍ത്തുനിര്‍ത്തുന്നതു പോലെ നിന്റെ സന്താനങ്ങളെ ഒന്നിച്ചുചേര്‍ക്കുന്നതിന് ഞാന്‍ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു! പക്‌ഷേ, നിങ്ങള്‍ സമ്മതിച്ചില്ല. ഇതാ, നിങ്ങളുടെ ഭവനം പരിത്യക്തമായിരിക്കുന്നു. ഞാന്‍ നിങ്ങളോടു പറയുന്നു, കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍ എന്നു നിങ്ങള്‍ പറയുന്നതുവരെ നിങ്ങള്‍ എന്നെ കാണുകയില്ല.

കർത്താവിൻ്റെ സുവിശേഷം
ക്രിസ്തുവേ അങ്ങേയ്ക്കു സ്തുതി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

29/10/2025
29 ഒക്ടോബർ 2025അനുദിന വായന & സുവിശേഷം✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠ 🧾ഒന്നാം വായനറോമാ 8:26-30bദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക് അവിടുന്ന...
28/10/2025

29 ഒക്ടോബർ 2025
അനുദിന വായന & സുവിശേഷം
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

🧾ഒന്നാം വായന
റോമാ 8:26-30b
ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക് അവിടുന്ന് സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നു.

സഹോദരരേ, നമ്മുടെ ബലഹീനതയില്‍ ആത്മാവ് നമ്മെ സഹായിക്കുന്നു. വേണ്ടവിധം പ്രാര്‍ഥിക്കേണ്ടത് എങ്ങനെയെന്നു നമുക്കറിഞ്ഞുകൂടാ. എന്നാല്‍, അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്മാവുതന്നെ നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു. ഹൃദയങ്ങള്‍ പരിശോധിക്കുന്നവന്‍ ആത്മാവിന്റെ ഇംഗിതം ഗ്രഹിക്കുന്നു. എന്തെന്നാല്‍, ആത്മാവ് ദൈവഹിതമനുസരിച്ചാണ് വിശുദ്ധര്‍ക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നത്. ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്നു സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ. അവിടുന്നു മുന്‍കൂട്ടി അറിഞ്ഞവരെ തന്റെ പുത്രന്റെ സാദൃശ്യത്തോട് അനുരൂപരാക്കാന്‍ മുന്‍കൂട്ടി നിശ്ചയിക്കുകയും ചെയ്തു. ഇതു തന്റെ പുത്രന്‍ അനേകം സഹോദരരില്‍ ആദ്യജാതനാകുന്നതിനു വേണ്ടിയാണ്. താന്‍ മുന്‍കൂട്ടി നിശ്ചയിച്ചവരെ അവിടുന്നു വിളിച്ചു; വിളിച്ചവരെ നീതീകരിച്ചു; നീതീകരിച്ചവരെ മഹത്വപ്പെടുത്തി.

കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

🎼 പ്രതിവചന സങ്കീർത്തനം
സങ്കീ 13:3-4,5-6

കര്‍ത്താവേ, ഞാന്‍ അവിടുത്തെ കരുണയില്‍ ആശ്രയിക്കുന്നു.

എന്റെ ദൈവമായ കര്‍ത്താവേ,
എന്നെ കടാക്ഷിച്ച് ഉത്തരമരുളണമേ!
ഞാന്‍ മരണനിദ്രയില്‍ വഴുതി വീഴാതിരിക്കാന്‍
എന്റെ നയനങ്ങളെ പ്രകാശിപ്പിക്കണമേ!
ഞാനവനെ കീഴ്‌പെടുത്തി എന്ന്
എന്റെ ശത്രു പറയാന്‍ ഇടയാക്കരുതേ!
ഞാന്‍ പരിഭ്രമിക്കുന്നതുകണ്ട്
എന്റെ ശത്രു ആനന്ദിക്കാന്‍ ഇടവരുത്തരുതേ!

കര്‍ത്താവേ, ഞാന്‍ അവിടുത്തെ കരുണയില്‍ ആശ്രയിക്കുന്നു.

ഞാന്‍ അവിടുത്തെ കരുണയില്‍ ആശ്രയിക്കുന്നു;
എന്റെ ഹൃദയം അങ്ങേ രക്ഷയില്‍ ആനന്ദം കൊള്ളും.
ഞാന്‍ കര്‍ത്താവിനെ പാടിസ്തുതിക്കും;
അവിടുന്ന് എന്നോട് അതിരറ്റ കരുണ കാണിച്ചിരിക്കുന്നു.

കര്‍ത്താവേ, ഞാന്‍ അവിടുത്തെ കരുണയില്‍ ആശ്രയിക്കുന്നു.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

✝ സുവിശേഷം
ലൂക്കാ 13:22-30
കിഴക്കുനിന്നും പടിഞ്ഞാറുനിന്നും ജനങ്ങള്‍ വന്ന് ദൈവരാജ്യത്തില്‍ വിരുന്നിനിരിക്കും.

അക്കാലത്ത് പട്ടണങ്ങളിലും ഗ്രാമങ്ങളിലും പഠിപ്പിച്ചുകൊണ്ട് യേശു ജറുസലെമിലേക്കു യാത്രചെയ്യുകയായിരുന്നു. ഒരുവന്‍ അവനോടു ചോദിച്ചു: കര്‍ത്താവേ, രക്ഷ പ്രാപിക്കുന്നവര്‍ ചുരുക്കമാണോ? അവന്‍ അവരോടു പറഞ്ഞു: ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാന്‍ പരിശ്രമിക്കുവിന്‍. ഞാന്‍ നിങ്ങളോടു പറയുന്നു, അനേകം പേര്‍ പ്രവേശിക്കാന്‍ ശ്രമിക്കും. എന്നാല്‍ അവര്‍ക്കു സാധിക്കുകയില്ല. വീട്ടുടമസ്ഥന്‍ എഴുന്നേറ്റ്, വാതില്‍ അടച്ചുകഴിഞ്ഞാല്‍ പിന്നെ, നിങ്ങള്‍ പുറത്തുനിന്ന്, കര്‍ത്താവേ, ഞങ്ങള്‍ക്കു തുറന്നുതരണമേ എന്നുപറഞ്ഞ് വാതില്‍ക്കല്‍ മുട്ടാന്‍ തുടങ്ങും. അപ്പോള്‍ അവന്‍ നിങ്ങളോടു പറയും: നിങ്ങള്‍ എവിടെ നിന്നാണെന്നു ഞാന്‍ അറിയുന്നില്ല. അപ്പോള്‍ നിങ്ങള്‍ പറയും: നിന്റെ സാന്നിധ്യത്തില്‍ ഞങ്ങള്‍ ഭക്ഷിക്കുകയും പാനംചെയ്യുകയും ഞങ്ങളുടെ തെരുവുകളില്‍ നീ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അവന്‍ പറയും: നിങ്ങള്‍ എവിടെനിന്നാണെന്നു ഞാന്‍ അറിയുന്നില്ല. അനീതി പ്രവര്‍ത്തിക്കുന്ന നിങ്ങള്‍ എന്നില്‍ നിന്ന് അകന്നു പോകുവിന്‍. അബ്രാഹവും ഇസഹാക്കും യാക്കോബും സകല പ്രവാചകന്മാരും ദൈവരാജ്യത്തില്‍ ഇരിക്കുന്നതായും നിങ്ങള്‍ പുറംതള്ളപ്പെടുന്നതായും കാണുമ്പോള്‍ നിങ്ങള്‍ വിലപിക്കുകയും പല്ലിറുമ്മുകയും ചെയ്യും. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നും ജനങ്ങള്‍ വന്ന് ദൈവരാജ്യത്തില്‍ വിരുന്നിനിരിക്കും. അപ്പോള്‍ മുന്‍പന്മാരാകുന്ന പിന്‍പന്മാരും പിന്‍പന്മാരാകുന്ന മുന്‍പന്മാരും ഉണ്ടായിരിക്കും.

കർത്താവിൻ്റെ സുവിശേഷം
ക്രിസ്തുവേ അങ്ങേയ്ക്കു സ്തുതി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

28 ഒക്ടോബർ 2025അനുദിന വായന & സുവിശേഷം✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠ 🧾ഒന്നാം വായനഎഫേ 2:19-22അപ്പോസ്തലന്മാരും പ്രവാചകന്മാരുമാകുന്ന അടി...
27/10/2025

28 ഒക്ടോബർ 2025
അനുദിന വായന & സുവിശേഷം
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

🧾ഒന്നാം വായന
എഫേ 2:19-22
അപ്പോസ്തലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേല്‍ പണിതുയര്‍ത്തപ്പെട്ടവരാണ് നിങ്ങള്‍.

സഹോദരരേ, ഇനിമേല്‍ നിങ്ങള്‍ അന്യരോ പരദേശികളോ അല്ല; വിശുദ്ധരുടെ സഹപൗരരും ദൈവഭവനത്തിലെ അംഗങ്ങളുമാണ്. അപ്പോസ്തലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേല്‍ പണിതുയര്‍ത്തപ്പെട്ടവരാണ് നിങ്ങള്‍; ഈ അടിത്തറയുടെ മൂലക്കല്ല് ക്രിസ്തുവാണ്. ക്രിസ്തുവില്‍ ഭവനമൊന്നാകെ സമന്വയിക്കപ്പെട്ടിരിക്കുന്നു; കര്‍ത്താവില്‍ പരിശുദ്ധമായ ആലയമായി അതു വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. പരിശുദ്ധാത്മാവില്‍ ദൈവത്തിന്റെ വാസസ്ഥലമായി നിങ്ങളും അവനില്‍ പണിയപ്പെട്ടുകൊണ്ടിരിക്കുന്നു.

കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

🎼 പ്രതിവചന സങ്കീർത്തനം
സങ്കീ 19:1-2,3-4

അവയുടെ വാക്കുകള്‍ ലോകത്തിന്റെ അതിര്‍ത്തിയോളം എത്തുന്നു.

ആകാശം ദൈവത്തിന്റെ മഹത്വം പ്രഘോഷിക്കുന്നു;
വാനവിതാനം അവിടുത്തെ കരവേലയെ വിളംബരം ചെയ്യുന്നു.
പകല്‍ പകലിനോട് അവിരാമം സംസാരിക്കുന്നു;
രാത്രി, രാത്രിക്കു വിജ്ഞാനം പകരുന്നു.

അവയുടെ വാക്കുകള്‍ ലോകത്തിന്റെ അതിര്‍ത്തിയോളം എത്തുന്നു.

ഭാഷണമില്ല, വാക്കുകളില്ല, ശബ്ദംപോലും കേള്‍ക്കാനില്ല.
എന്നിട്ടും അവയുടെ സ്വരം ഭൂമിയിലെങ്ങും വ്യാപിക്കുന്നു;
അവയുടെ വാക്കുകള്‍ ലോകത്തിന്റെ അതിര്‍ത്തിയോളം എത്തുന്നു.

അവയുടെ വാക്കുകള്‍ ലോകത്തിന്റെ അതിര്‍ത്തിയോളം എത്തുന്നു.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

✝ സുവിശേഷം
ലൂക്കാ 6:12-16
യേശു പന്ത്രണ്ടു പേരെ തിരഞ്ഞെടുത്ത് അവര്‍ക്ക് അപ്പോസ്തലന്മാര്‍ എന്ന പേരു നല്‍കി.

അക്കാലത്ത്, യേശു പ്രാര്‍ഥിക്കാനായി ഒരു മലയിലേക്കു പോയി. അവിടെ ദൈവത്തോടു പ്രാര്‍ത്ഥിച്ചുകൊണ്ടു രാത്രി മുഴുവന്‍ ചെലവഴിച്ചു. പ്രഭാതമായപ്പോള്‍ അവന്‍ ശിഷ്യന്മാരെ അടുത്തു വിളിച്ച് അവരില്‍ നിന്നു പന്ത്രണ്ടുപേരെ തെരഞ്ഞെടുത്ത് അവര്‍ക്ക് അപ്പോസ്തലന്മാര്‍ എന്നു പേരു നല്‍കി. അവര്‍, പത്രോസ് എന്ന് അവന്‍ പേരു നല്‍കിയ ശിമയോന്‍, അവന്റെ സഹോദരനായ അന്ത്രയോസ്, യാക്കോബ്, യോഹന്നാന്‍, പീലിപ്പോസ്, ബര്‍ത്തലോമിയോ, മത്തായി, തോമസ്, ഹല്‍പൈയുടെ പുത്രനായ യാക്കോബ്, തീവ്രവാദിയായി അറിയപ്പെട്ടിരുന്ന ശിമയോന്‍, യാക്കോബിന്റെ മകനായ യൂദാസ്, ഒറ്റുകാരനായിത്തീര്‍ന്ന യൂദാസ് സ്‌കറിയോത്ത എന്നിവരാണ്.

കർത്താവിൻ്റെ സുവിശേഷം
ക്രിസ്തുവേ അങ്ങേയ്ക്കു സ്തുതി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

Address

Vellayambalam
Thiruvananthapuram

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914712724001

Website

https://www.archtvmnews.com/

Alerts

Be the first to know and let us send you an email when Archdiocese of Trivandrum- Archtvm posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Archdiocese of Trivandrum- Archtvm:

Share

Category