05/09/2016
--
> മൂക്കുന്നിമലയിൽ
> ഒരു യുവ വ്യവസായി അനുഭവിക്കുന്നത് ....!
> > വടയാർ സുനിൽ
>
> നിയമവിരുദ്ധവും നീതി രഹിതവുമായ ഖനന മാഫിയയുടെ ദുരമൂത്ത പ്രവർത്തി മൂലം വീടിടിഞ്ഞു തകർന്ന ശ്രീമതി ഗുലാത്തിയുടെ കണ്ണീരിന്റെ കഥ, നാലാഴ്ചകൾക്കു മുൻപാണ് കലാകൗമുദി കേരള മനസാക്ഷിയ്ക്കു മുന്നിൽ വെച്ചത്. നമ്മുടെ ഭരണ കൂടം സടകുടഞ്ഞ് എഴുന്നേറ്റു. മന്ത്രിമാരുൾപ്പെടെയുള്ള ജന നേതാക്കൾ, നിയമ വിരുദ്ധ ഖനന ത്തിനെതിരെ കനത്ത താക്കീതുമായി മിസ്സിസ്സ് ഗുലാത്തിയുടെ കണ്ണീരൊപ്പാനെത്തി. നന്ന്! ഗർവിന്റെയും കായബലത്തിന്റെയും മുന്നിൽ സാധാരണക്കാരന് ആശ്രയമാകുന്ന നടപടി.
>
> വീടു തകർന്നു നഷ്ടമായ ഗുലാത്തിയുടെ കഥ പുറം ലോകത്തെ അറിയിച്ച് ഖനന ലോബിയുടെ പ്രത്യേകിച്ച് ക്വാറികളുടെ പേരിൽ നടക്കുന്ന നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരായ ജനശ്രദ്ധ ഉണർത്തിയ ഞങ്ങൾക്ക് തൊട്ടടുത്ത ദിവസങ്ങളിലാണ് തലസ്ഥാന നഗരിയിലെ അരുൺ വർഗീസ് എന്ന 38 കാരന്റെ ഫോൺ വിളി എത്തുന്നത്. ഒരു വ്യവസായ സംരംഭകനായ അദ്ദേഹത്തിനുമൊരു കഥയുണ്ട് കേൾക്കണമെന്നാവശ്യപ്പെട്ട്. എല്ലാ രേഖകളും, കോടതി വിധികളും പരിശോധിച്ചതിനു ശേഷം, സ്ഥലത്തെത്തി വസ്തുതകൾ നേരിട്ട് പഠിച്ചതിനു ശേഷം ഇക്കുറി ഞങ്ങൾ ഒരു ക്വാറി ഉടമയുടെ അവിശ്വസനീയമായ കഥയാണ് വായനക്കാരന് മുന്നിൽ വയ്ക്കുന്നത്. പ്രതിപക്ഷ നേതാവായിരിക്കെ വി.എസ്. അച്ചുതാനന്ദൻ നേരിൽ വന്നു കണ്ട് , മൂക്കുന്നിമലയിലെ കെ.കെ. റോക്സിന്റെയും അതിന്റെ ഉടമ അരുൺ വർഗീസിന്റെയും കഥ. ഇതിൽ ഒരു സിനിമാക്കഥയെ വെല്ലുന്ന തരത്തിൽ ഉന്നത തലത്തിലെ അഴിമതി, അധോലോകം, ചതി, ബ്ലാക്ക് മെയിലിംഗ്, വ്യാജ പരിസ്ഥിതി വാദം തുടങ്ങി എല്ലാ മസാല ചേരുവകളുമുണ്ട്. കേരളത്തെ ഗൾഫ് നാടുകൾ പോലെ സമ്പന്നമാക്കാൻ പോരുന്ന കരിമണൽ ഖനനം ആലപ്പുഴയിൽ അട്ടിമറിച്ചതു പോലൊരു പൊറാട്ടുനാടകം
>
> മൂക്കുന്നി മലയുടെ കഥ.
> അരുണിന്റെയും.
>
> 1999 ൽ ഏതാണ്ട് 200ൽ ഏറെ ക്വാറികൾ പ്രവർത്തിച്ചിരുന്ന മേഖലയാണ് തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ പെടുന്ന മൂക്കുന്നിമല. ഏറ്റവും ഗുണനിലവാരമുള്ളതും കാഠിന്യമേറിയതുമായ കറുത്ത കല്ലുകളുടെ അക്ഷയ ശേഖരമാണ് മൂക്കുന്നിമലയെ ക്വാറി ബിസിനസിന്റെ കേദാര കേദാര ഭൂമിയാക്കി മാറ്റിയത്.
>
> തലസ്ഥാന നഗര ജില്ലയിലെ വികസന മുദ്രകളായ പുതിയ കനപ്പെട്ട നിർമ്മിതികളുടെയൊക്കെ ആധാരശിലകളായി മൂക്കുന്നിമലയിലെ കറുത്ത കനത്ത പാറകളുണ്ട്. 25 എച്ച്.പി. വരെയുള്ള ക്രഷറുകൾക്കും ക്വാറികൾക്കും ഗ്രാമ പഞ്ചായത്തിന്റെ ലൈസൻസ് മാത്രം മതിയായിരുന്നു അക്കാലത്ത് പ്രവർത്തിക്കാൻ .ഇതേ മൂക്കുന്നിമലയിലെ തന്നെ കുറെ ഭൂമി കെ.ആർ. ഗൗരിയമ്മ മന്ത്രി ആയിരിക്കെ കുറെപ്പേർക്ക് മൂന്നര ഏക്കർ വീതം അനുവദിച്ചു നൽകിയിരുന്നു.10 വർഷത്തേക്ക് റബ്ബർ കൃഷി നടത്തണമെന്ന വ്യവസ്ഥയോടെ. സൊസൈറ്റികളുടേത് ഉൾപ്പെടെ ഏതാണ്ട് നാല് പതിറ്റാണ്ടുകൾ ക്കപ്പുറത്ത് തുടങ്ങിയതാണ് മൂക്കുന്നിമലയിലെ ക്വാറി വ്യവസായം.
>
> കാത്തലിക്ക് സിറിയൻ ബാങ്കിന്റെ ഏ.ജി.എം. ആയിരുന്ന വർഗീസ് ജോസഫിന്റെ മകൻ അരുൺ ആക്കുളത്ത്, ടെക്നോപാർക്കിനടുത്തുള്ള കുടുംബസ്വത്ത് വിറ്റുകിട്ടിയ മോശമല്ലാത്ത പണവും, 30 ലക്ഷം രൂപയുടെ ബാങ്കു ലോണും സ്വരൂപിച്ചാണ് തന്റെ സി.എ. പഠനകാലത്ത് റബ്ബർ കൃഷിക്കായി മൂക്കുന്നിമലയിൽ സ്ഥലം വാങ്ങുന്നത്. എന്നാൽ കരിമ്പാറപ്പുറത്തെ കൃഷി പരാജയമായതോടെയാണ് ക്വാറി ബിസിനസ്സിലേക്ക് തിരിഞ്ഞത്. ബൈപ്പാസ് ശസ്ത്രക്രിയക്കു ശേഷം ക്വാറിയും' ക്രഷർ യൂണിറ്റും തുടർന്നു നടത്താനാവാതെ വന്ന ഒരാളുടെ ഒന്നേമുക്കാൽ ഏക്കറിലെ സംരംഭം വിലയ്ക്കു വാങ്ങിയാണ് അരുൺ വർഗീസ് ക്വാറി ഉടമയാകുന്നത്. പഞ്ചായത്ത്, ജിയോളജി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ് ,ആരോഗ്യ ,എക്സ്പ്ലോസീവ് വകുപ്പുകളുടെ ലൈസൻസ് എന്നിവ നേടിയ അരുണിന്റെ കെ.കെ. റോക്സ് എൻവയയൺമെന്റൽ ക്ലിയറൻസ് (ഈ. സി) ലഭ്യമായ അപൂർവം സ്ഥാപനങ്ങളിൽ ഒന്നാണ്.
>
> . സാധാരണ പാറമടകൾ പൊടിയും പുകയും അഗാധ ഗർത്തങ്ങളും നിറഞ്ഞ ഒരു പ്രത്യേക ലോകമാണ്. ഇത്തരം ചിത്രങ്ങളാണ് മാധ്യമങ്ങളിലൂടെ നമ്മൾ കണ്ട് പരിചയിച്ചിട്ടുള്ളതും.എന്നാൽ, കെ.കെ. റോക്സിൽ ഭൂമി പാതാളം വരെ തുരക്കുന്നതിന് പകരം ബഞ്ച് സിസ്റ്റം എന്ന ആധുനിക രീതിയിലാണ് ഖനനം നടക്കുന്നത് .ഇരുപതടി വീതിയിൽ കിണറിന്റെ അരഞ്ഞാണം പോലെ ഭൂമി നിലനിർത്തിക്കൊണ്ടുള്ള ഖനന രീതിയാണിത്. സംസ്ഥാനത്തു തന്നെ അപൂർവമാണ് ഇത്തരത്തിലുള്ള പാറ ഖനനം. ആവശ്യമെങ്കിൽ അനായാസം ഖനനം നടത്തിയ സ്ഥലം നികത്തി കരഭൂമിയാക്കി വീണ്ടും മാറ്റാം എന്നതാണ് ഇതിന്റെ സവിശേഷത.
>
> മൂക്കുന്നി മലയിൽ അനധികൃത പാറ ഖനനം നടക്കുന്നുണ്ടോ എന്നു പരിശോധിച്ച് 2012 ജൂൺ 25 ന് തിരുവനന്തപുരം ജില്ലാ കളക്ടർ ചീഫ് സെക്രട്ടറിക്ക് നൽകിയ ദീർഘമായ റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെയാണ് "പരിശോധനാ വേളയിൽ കെ.കെ. റോക്സ് ഒഴികെയുള്ള ക്വാറികളിൽ അപകടകരമാം വിധം കുത്തനെ ആഴത്തിൽ ഖനന പ്രവർത്തനം നടക്കുന്നതായി ശ്രദ്ധയിൽ പെട്ടു .കെ.കെ. റോക്സ് മാതൃകാ പരമായാണ് ഖനനം നടത്തുന്നത്.. അതിനാൽ അനധികൃത പാറ ഖനനവുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി നിരോധനം കെ.കെ. റോക്സിന് ബാധകമല്ല. ഇക്കാര്യത്തിൽ ഒരു കോടതി അലക്ഷ്യ നടപടിയും ഉണ്ടായിട്ടില്ല." ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് ചീഫ് സെക്രട്ടറി ഹൈക്കോടതിക്ക് കൈമാറുകയും ചെയ്തു.
>
> ആധുനിക കാഴ്ചപ്പാടോടെ ഒരു ചെറുപ്പക്കാരൻ മാതൃകാപരമായി നടത്തിക്കൊണ്ടു വരുന്നതെന്ന് നീതി പീഠത്തിനു മുന്നിലും ബോധിപ്പിക്കപ്പെട്ട സ്ഥാപനം പക്ഷേ, ഇപ്പോൾ അടച്ചു പൂട്ടിക്കിടക്കുകയാണ് !. രണ്ടാഴ്ച കൂടിക്കഴിഞ്ഞ് തിരുവോണ മെത്തുമ്പോൾ മൂക്കുന്നിമലയിലെ ക്വാറികളെ ആശ്രയിച്ച് ജീവിക്കുന്ന പതിനായിരത്തോളം കുടുബങ്ങൾക്കത് കണ്ണീരോണമാവുകയാണ്. അതിന്റെ പിന്നാമ്പുറത്തെ കഥകളിലേക്കാണ് ഇനി പോകേണ്ടത്. നമ്മുടെ നാട്ടിൽ നേരേ ചൊവ്വേ ഒരു വ്യവസായം നടത്തിയാൽ, എന്താകും ഫലം എന്നതിന്റെ നേർ സാക്ഷ്യം.
>
> കടുവയെ പിടിക്കുന്ന കിടുവ!
>
> ഖനന വ്യവസായ രംഗത്തുള്ളവരെ പ്രത്യേകിച്ച് ക്വാറി രംഗത്തുള്ളവരെ മാഫിയകളായി വിശേഷിപ്പിക്കുന്നതാണ് നമ്മുടെ "സ്റ്റൈൽ " . ആളുകളെ നിഷ്കരുണം തട്ടിക്കളയുക വരെ ചെയ്യുന്ന ഇത്തരം "അധോലോക " ' കഥാപാത്രങ്ങളെ സിനിമയിൽ നമ്മൾ ഒരു പാട് കണ്ടിട്ടുമുണ്ട്. മസാൽ പവറും ഗുണ്ടായിസവും കൊണ്ട് ഭീതി പടർത്തി വാഴുന്നവരാണ് ക്വാറി, ഖനന വ്യവസായികൾ എന്നതാണ് സാധാരണക്കാരന്റെ മനസ്സിലേക്ക് നമ്മുടെ മാധ്യമങ്ങൾ പതിപ്പിച്ചെടുത്തിരിക്കുന്ന ചിത്രം.
> സെൽസ് ടാക്സ്, ഇൻകം ടാക്സ് ഇനങ്ങളിലായി സർക്കാരിന് വർഷം തോറും ആറു കോടി രൂപയിൽ കുറയാതെ നൽകിക്കൊണ്ടിരുന്ന പൂട്ടിപ്പോയ പാറമടയുടെ മുതലാളിയായ അരുൺ വർഗീസ് പറയുന്നത് കേൾക്കുക " മാസം തോറും അമ്പതിനായിരം രൂപ .ആഴ്ചയിൽ രണ്ട് ലോഡ് പാറ ഇതായിരുന്നു "അവരുടെ "ആവശ്യം. എല്ലാം നിയമാനുസൃതം നടത്തുന്ന ഞാൻ അതിന് തയ്യാറായിരുന്നില്ല. എന്നാൽ " അവർ "പ്രശ്നങ്ങളുണ്ടാക്കിയാൽ തങ്ങളെയും ബാധിക്കുമെന്നും പണം ഞങ്ങൾ കൊടുക്കുന്നുണ്ടെന്നും മറ്റ് ക്വാറി ഉടമകൾ പറഞ്ഞ് സമ്മർദ്ദം ചെലുത്തിയതോടെ ഗത്യന്തരമില്ലാതെ, ഞാൻ വഴങ്ങി. എന്നാൽ അപ്പയ്ക്കു സുഖമില്ലാതെ പത്ത് മാസത്തോളം വെല്ലൂരിൽ ഞാൻ നിൽക്കേണ്ടി വന്നതോടെ ഇതു മുടങ്ങി. അതോടെയാണ് ഓരോ തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കിത്തുടങ്ങിയത് . ഒന്നിനു പിന്നാലെ ഓരോന്നായി ഓരോ അധികാര കേന്ദ്രത്തിലും പരാതി നൽകി അന്വേഷണം ആവശ്യപ്പെടും. ഇക്കാലയളവിൽ ക്വാറിയും ക്രഷറും പ്രവർത്തിപ്പിക്കാനാവില്ല എന്നതാണ് ലക്ഷ്യം. ഇപ്പോൾ പരാതികൾ പിൻവലിക്കാൻ മൂന്നരക്കോടി രൂപയാണ് അവർ എന്നോടു ചോദിക്കുന്നത്. എല്ലാ നിയമപരമായ അനുമതികളുമുള്ള ഞാൻ എന്തിന് അത് ചെയ്യണം?" നാട്ടിൽ സംരംഭകനായി പ്പോയി എന്നതിന്റെ പേരിൽ വെട്ടിലായിപ്പോയ ഒരു ചെറുപ്പക്കാരൻ നമ്മുടെ വ്യവസ്ഥിതിക്കു മുമ്പാകെ വെയ്ക്കുന്ന, ' പൊള്ളിക്കുന്ന ചോദ്യമാണിത്.
>
> ടാക്ടറിൽ ഘടിപ്പിച്ച സ്വന്തം ജാക്ക് ഹാമർ കൊണ്ട് പാറ പൊട്ടിച്ച് ജീവിച്ചിരുന്ന എം.പ്രീത് എന്ന ആളുടെ ഭാര്യയായ മൂക്കന്നിമലയിലെ എസ്. ലതയാണ് അരുൺ വർഗീസ് പറയുന്ന ഈ ''അവർ ''. ഒറ്റനോട്ടത്തിൽ ഒരു സാധാരണ വീട്ടമ്മ. വിദ്യാഭ്യാസവും ലോക പരിചയവും തനി സാധാരണം. എന്നാൽ ,കഴിഞ്ഞ ഒരു വർഷത്തിനിടെ അവർ അരുൺ വർഗീസിന്റെ സ്ഥാപനത്തിനെതിരെ വിവിധ അധികാര കേന്ദ്രങ്ങളിൽ നൽകിയത് 16 പരാതികളാണ്.! ഹൈക്കോടതിയിൽ ഉൾപ്പെടെ. എല്ലാ പരാതികളും അധികാരികമായ ഭാഷയിൽ ഡ്രാഫ്ററ് ചെയ്യപ്പെട്ടത്. കോടതികളിൽ ഹാജരാകുന്നത് പ്രമുഖ അഭിഭാഷകർ.!
>
> കെ.കെ. റോക്സ് എന്ന കമ്പനി അനധികൃത ഖനനം നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ടായിരുന്നു ഹൈക്കോടതിയിലെ ആദ്യ ഹർജി. അതിലാണ്, ഈ റിപ്പോർട്ടിന്റെ തുടക്കത്തിൽ പറഞ്ഞ തരത്തിൽ ചീഫ് സെക്രട്ടറിയും ജില്ലാ കളക്ടറും കമ്പനിക്ക് ക്ലീൻ ചിറ്റ് നൽകി പ്രശംസിച്ചത്. തുടർന്ന് റബ്ബർ പ്ലാന്റേഷൻ ഭൂമിയിൽ ഖനനം നടത്തുന്നു എന്നായി പരാതി. പ്ലാന്റേഷൻ തന്നെ 10 വർഷത്തേക്കാണ് വ്യവസ്ഥ ചെയ്തിട്ടുള്ളതെന്നും അരുണിന്റെ കമ്പനി പ്രവർത്തിക്കുന്നത് ഖനനത്തിന് ലീസുള്ള വിലക്കു വാങ്ങിയ ഭൂമിയിലാണന്നും വന്നതോടെ പരാതി വേറെയായി. തന്റെ വീടിന് ക്വാറിയും റെഡി മിക്സ് യൂണിറ്റും അപകട ഭീഷണി ഉയർത്തുന്നു എന്നതായി അടുത്ത പരാതി. വീടുകളിൽ നിന്ന് ക്വാറിക്ക് 100 മീറ്ററും റെഡി മിക്സിന് 50 മീറ്ററും അകലം വേണമെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ വ്യവസ്ഥ. പരാതിക്കാരിയുടെ വീട് ക്വാറിയിൽ നിന്ന് ഒന്നേകാൽ കിലോമീറ്ററും റെഡി മിക്സ് യൂണിറ്റിൽ നിന്ന് 300 മീറ്ററും അകലെയാണന്നു വന്നതോടെ അതിന്റെയും മുനയൊടിഞ്ഞു.ഈ പരാതികളും അന്വേഷണവും നടക്കുന്നതിനിടെ നഷ്ടമായ തൊഴിൽ ദിനങ്ങൾ ഒട്ടേറെയാണ്. എല്ലാം തോറ്റമ്പിയപ്പോഴാണ് ലത പരിസ്ഥിതി പ്രവർത്തകയുടെ കുപ്പായമണിഞ്ഞ് രംഗത്തെത്തിയതെന്നു പറയുന്നത് പാറ പൊട്ടിച്ച് അന്നമുണ്ണുന്ന പാവപ്പെട്ട തൊഴിലാളികളാണ്. ലതയുടെ തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന മോളിയുടെ വാക്കുകൾ ഇങ്ങനെയാണ് " എന്റെ വീട്ടിൽ വീഴാത്ത പൊടിയും പാറയും തൊട്ടപ്പുറത്തുള്ള ലതയുടെ വീട്ടിൽ എങ്ങനെ വീഴാനാണ്? കമ്പനി ഇവിടെ നിന്നും എത്ര ദൂരയാണ്. ഈ മേഖല മുഴുവൻ പട്ടിണിയിലാക്കിയിട്ട് ജാക്ക് ഹാമർ കൊണ്ട് പാറ പൊട്ടിച്ചും മറ്റും അവർ സുഖമായി കഴിയുകയാണ്. എൽ.എൽ.ബി.ക്കു പഠിക്കുന്ന എന്റെ മോൾക്ക് പഠിക്കാൻ 3 പുസ്തകം വേണം. വാങ്ങാൻ കാശില്ല. ഇവിടെ താമസിക്കുന്നവരൊക്കെ ഇച്ചിരി മീൻ വാങ്ങിയിട്ട് മാസങ്ങളായി. ഓണത്തിനും പട്ടിണി ആയാൽ പണ്ടത്തെ പോലെ സ്പിരിറ്റു കച്ചവടമൊക്കെ ഇവിടെ തിരിച്ചു വരുമോ എന്ന പേടിയാണ്. ഒരാൾ വളഞ്ഞ വഴിയിൽ കാശുണ്ടാക്കാൻ നടത്തുന്ന തരികിട കാരണം നാട്ടുകാരാകെ പട്ടിണിയിലാണ്. കാലങ്ങളായി ഇവിടെ കഴിയുന്ന പരാതിയാണ് വന്നു താമസിക്കുന്ന ഒരു വ്യക്തിക്കള്ളത്. "
>
> യഥാർത്ഥ അജണ്ടയും മറിയുന്ന കോടികളും
>
> കരി മണൽ ഖനനം അട്ടിമറിച്ച് കേരളത്തിന്റെ വികസനവും ആലപ്പുഴയുടെ പ്രതീക്ഷയും കെടുത്തിക്കളഞ്ഞ അതേ നയമാണ് മുൻ സർക്കാരിന്റെ കാലത്ത് " പരിസ്ഥിതി സ്നേഹിയായ യുവതി"യുടെ പരാതി കണ്ട ഉടൻ കെ.പി.സി.സി അദ്ധ്യക്ഷൻ വി.എം. സുധീരൻ കൈക്കൊണ്ടത്. പഞ്ചായത്തിനോട് ലൈസൻസുകൾ റദ്ദാക്കാൻ ആവശ്യപ്പെട്ടു .! മുക്കുന്നിമലയിലെ നാല്പതോളം ക്വാറികൾ നിശ്ചലമായി.വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റേതുൾപ്പെടെയുള്ള കോടികളുടെ കരാർ ജില്ലയിലെ മറ്റ് മേഖലകളിലെ പ്രത്യേകിച്ച് ഭരണകക്ഷിയിലെ ചിലരുടെ അടുത്ത ബന്ധുക്കളുടെ സ്ഥാപനത്തിന് ഉടൻ ലഭിച്ചു.!
>
> കരമന-കളിയിക്കാവിള റോഡിന്റെ നിർമ്മാണ കരാർ എടുത്ത ആൾക്ക് മുക്കുന്നിമലയിൽ നിന്നുള്ള " പാറ കിട്ടാത്തതിനാൽ '' പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കരയിൽ നിന്നും അത് കൊണ്ടുവരുന്നതിനായി 20 കോടി രൂപ അധികമായി നൽകാൻ ജില്ലാ കളക്ടർ നൽകിയ ശുപാർശ പൊതുമരാമത്ത് വകുപ്പ് ഞൊടിയിടയിൽ അനുവദിക്കുന്ന അസാധാരണ നടപടിയും ഉടനെയുണ്ടായി! ലതയുടെ പരിസ്ഥിതി പ്രേമത്തിനും പരാതി പ്രളയത്തിനും പിന്നിൽ പൊതുജനം അറിയാത്ത മറ്റു ചില രഹസ്യ ഡീലുകൾ കൂടി ഉണ്ടായിരുന്നുവെന്ന് ഇപ്പോൾ വ്യക്തത വരുന്നുണ്ട്.
>
> പ്രതിപക്ഷ നേതാവായിരുന്ന വി.എസ് . ആവട്ടെ ഈ വിഷയത്തിൽ പ്രായോഗിക നിലപാടാണ് എടുത്തത്. മുക്കുന്നിമലയിൽ നേരിട്ടെത്തി കാര്യങ്ങൾ വിലയിരുത്തിയ വി.എസ്. അച്ചുതാനന്ദൻ , പരാതിക്കാരിയുടേത് പരിസ്ഥിതി പ്രശ്നമല്ല വ്യക്തിപരമായ അജണ്ടയാണെന്നു മനസ്സിലാക്കിയാണ് മടങ്ങിയത്. "ലതയുടെ ലക്ഷ്യം മനസ്സിലായതു കൊണ്ടാകാം, ഇവിടെ സ്ഥലത്തിന് എന്തു വിലയുണ്ട് ആ സ്ത്രീ വിൽക്കുമെങ്കിൽ അവരുടെ സ്ഥലം വാങ്ങിക്കൂടേ എന്നാണ് വി.എസ്. അപ്പയോട് ചോദിച്ചത്. 50000 ആണ് സെന്റിനു വില 2 ലക്ഷം നൽകിയും വാങ്ങാൻ തയ്യാറാണന്ന് അപ്പ പറഞ്ഞു. അതു വേണ്ട വെറുതെ വിലകേറ്റിയാൽ നാളെ പാവങ്ങൾക്കിവിടെ ഒരു തുണ്ടു ഭൂമി വാങ്ങാൻ പറ്റാത്ത സ്ഥിതി വരും . അവർക്ക് വീടുവയ്ക്കാനും മറ്റും എന്തേലും കൂടി സഹായിച്ചാൽ മതിയെന്നു പറഞ്ഞാണ് വി.എസ്. പോയത്. ഞങ്ങൾ തയ്യാറായതു കൊണ്ടു കാര്യമില്ലല്ലോ വേറെ ആർക്കോ വേണ്ടി എന്ന പോലെ കളിക്കുന്ന ലതയുടെ ലക്ഷ്യം വേറെയാണല്ലോ." അരുൺ പറയുന്നു.
>
> ഇതിനിടെയാണ് കടുവയെ കടുവ പിടിച്ചതു പോലെമറ്റൊരു സംഭവം മുക്കുന്നിമലയിൽ അരങ്ങേറിയത്. കഴിഞ്ഞ വർഷം മെയ് 29 ന് മച്ചേൽ റോഡിന് സമീപം നിന്ന അരുൺ വർഗീസിനെ ഒരു പരിചയക്കാരൻ , ലത തന്റെ വീടും അഞ്ച് സെന്റ് സ്ഥലവും വിൽക്കാൻ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നു പറഞ്ഞ് കാറിൽ കയറ്റുന്നു. അല്പസമയത്തിനുള്ളിൽ ലതയുടെ ഭർത്താവ് പ്രീതും ബെവിൻ സാം എന്നൊരാളും ഒപ്പം കയറി അരുണിനെ മണലിയിലെ ഒരു വീട്ടിലേക്ക് നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോയി. മൂന്നരക്കോടി രൂപ നൽകാൻ സമ്മതിപ്പിച്ചു രേഖകളിൽ ഒപ്പിട്ടു നൽകാനായിരുന്നു ആവശ്യം. മുക്കുന്നിമലയിൽ നിന്നും അരുണിന്റെ സ്റ്റാഫ് വിവരമറിഞ്ഞ് എത്തിയപ്പോഴാണ് വിട്ടയച്ചത്. തുടർന്ന് നൽകിയ പരാതിയിൽ മൊബൈൽ ടവർ ലൊക്കേറ്റ് ചെയ്ത് സംഭവം സ്ഥിരീകരിച്ച നേമം പൊലീസ് ലത, പ്രീത്, ബെവിൻ സാം എന്നിവരെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റ് ഭയന്ന് മൂവരും ഹൈക്കോടതിയിൽ പ്രമുഖ ക്രിമിനൽ അഭിഭാഷകർ മുഖേന മുൻകൂർ ജാമ്യ ഹർജി നൽകി.കേസ് പരിഗണനക്ക് എടുത്തപ്പോഴാണ് പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ എതിർത്തു കൊണ്ട്, പ്രീത് നിരവധി കേസുകളിലെ പ്രതിയും നേരത്തെ കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ആളുമാണന്ന് വ്യക്തമാക്കപ്പെട്ടത്. പരിസ്ഥിതി പ്രവർത്തക എന്ന പേരിൽ പരാതികളുമായി നിൽക്കുന്ന ലതയ്ക്ക് ഒപ്പം താമസിക്കുന്ന പ്രീതിനെക്കുറിച്ചുള്ള ഈ വെളിപെടുത്തൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുനിൽ തോമസ് കഴിഞ്ഞ ഏപ്രിൽ 7ന് പുറപ്പെടുവിച്ച ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
>
> റാബിയത്ത് എന്ന പൊലീസുകാരൻ.
>
> പരിസ്ഥിതി പ്രവർത്തകയെന്ന പേരിൽ നടത്തിയ വിധ്വംസക പ്രവർത്തനങ്ങൾക്ക് ലതയുടെ ഇപ്പോഴത്തെ ആയുധം റാബിയത്ത് എന്ന വിജിലൻസ് സി.ഐയാണന്ന് തൊഴിലാളികൾ പറയുന്നു. മൂക്കുന്നിമലയിൽ വ്യാപക കൈയേറ്റമുള്ളതിനാൽ റീസർവേ നടത്തണമെന്നും അതിനായി എല്ലാ ക്വാറികളും 6 മാസത്തേക്ക് നിർത്തി വെയ്ക്കാൻ ഉത്തരവിടണമെന്ന ആവശ്യമായാണ് ഏറ്റവും ഒടുവിൽ ലത ഹൈക്കോടതിയെ സമീപിച്ചത്. 6 മാസം പ്രവർത്തനം നിലച്ചാൽ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ മറ്റിടങ്ങളിലേക്കു പോകുന്നതോടെ അരുണിന്റെ കമ്പനി എന്നെന്നേക്കുമായി പൂട്ടിക്കാം എന്ന കണക്കു കൂട്ടലായിരുന്നു അതിന്റെ പിന്നിൽ. എന്നാൽ കോടതി 3 മാസമാണ് അനുവദിച്ചത്. ടോട്ടൽ സ്റ്റേഷൻ സർവേ നടക്കട്ടെ എന്നാണ് അരുൺ വർഗീസും പറയുന്നത് " എന്റെ സ്വന്തം ഭൂമിയുടെ പത്തിലൊന്നിൽ പോലും ഇതേവരെ ഖനനം നടന്നിട്ടില്ല. പിന്നല്ലേ കൈയേറിയുള്ള ഖനനം'' പക്ഷേ ഇതു മൂലം ആയിരക്കണക്കിന് തൊഴിലാളി കുടുംബങ്ങളാണ് വീണ്ടും പട്ടിണിയിലായിരിക്കുന്നത്.
>
> റവന്യു വകുപ്പിൽ നിന്നും പൊലീസിലെത്തിയ റാബിയത്ത് എന്ന പൊലീസുദ്യോസ്ഥൻ തന്നെ വേണം അന്വേഷണവും സർവേയും നടത്തണമെന്നു കോടതിയിൽ ലത ആവശ്യമുന്നയിച്ചതിനു പിന്നിൽ ദുരൂഹത സംശയിക്കുന്നത് തൊഴിലാളികളാണ്. ലതയുടെ വീടാണ് വിജിലൻസ് സി.ഐ. റാബിയത്ത് ,ക്യാമ്പ് ഓഫീസായി ഉപയോഗിക്കുന്നത്. ഇയാളെ ഒരു കാരണവശാലും അന്വേഷണ നടപടികളിൽ നിന്നും മാറ്റരുതെന്ന ആവശ്യം ഉന്നയിച്ചും ലത കോടതിയിൽ പോയി.പ്രവർത്തിക്കാത്ത ക്വാറികൾ പ്രവർത്തിച്ചതായി കാട്ടി ഇയാൾ 4 കള്ളക്കേസുകൾ രജിസ്റ്റർ ചെയ്തതായും നാട്ടുകാർക്ക് പരാതിയുണ്ട്. യഥാർത്ഥത്തിൽ മുക്കുന്നിമലയിൽ പ്രാവച്ചമ്പലം ഭാഗത്തുള്ള ക്വാറികളിൽ ചിലത് അനധികൃതമെന്നു കണ്ട് നിർത്തിവെയ്പ്പിച്ചിട്ടുള്ളതാണ്. ഇവിടുത്തെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ അരുണിന്റെ സ്ഥാപനത്തിന്റെ പേരിലാക്കി കള്ളക്കേസ് എടുക്കാനുള്ള നിർദ്ദേശം വരെ ദുരൂഹ സാഹചര്യത്തിൽ ഈ വിജിലൻസ് ഉദ്യോഗസ്ഥൻ ലോക്കൽ പൊലീസിന് നൽകി.. മറ്റൊരു സർവേ നമ്പരിൽ നടന്ന പാറ പൊട്ടിക്കൽ അരുണിന്റെ സ്ഥാപനത്തിന്റെ പേരിലാക്കി റാബിയത്ത് നേമം പൊലീസിൽ റിപ്പോർട്ടു നൽകിയതിനെ ചോദ്യം ചെയ്ത ദലിത് സ്ത്രീയെ വീട്ടിൽ കയറിച്ചെന്ന് ജാതിപ്പേരു പറഞ്ഞ് അപമാനിച്ച കേസിൽ ഈ വിജിലൻസ് സി.ഐ. ഇപ്പോൾ അന്വേഷണം നേരിടുകയാണ്.
> "പരിസ്ഥിതി പ്രവർത്തക "യായ ലതയോട് അവരുടെ നിയമ യുദ്ധങ്ങളുടെ കാര്യങ്ങൾ തിരക്കിയാൽ മറുപടി ഇങ്ങനെ ." "എനിക്കൊന്നുമറിയില്ല. എല്ലാം റാബിയത്ത് സാർ പറയും !"
>
> 'വലിയ സാമ്പത്തിക താല്പര്യങ്ങളുള്ള ചില ഗൂഢ ശക്തികളും അവരുടെ പിണിയാളായ വ്യാജ പരിസ്ഥിതി പ്രവർത്തകരും അനുമതിയില്ലാതെയും അഴിമതിപ്പണം കൊണ്ടും മാളികകൾ തീർത്ത പൊലീസ് കങ്കാണിമാരും ചേർന്ന്,
> ദശാബ്ദങ്ങളായി നിരാക്ഷേപമായി നടന്നു വരുന്ന ഒരു നിയമാനുസൃത വ്യവസായ മേഖലയെ ചുടല പറമ്പാക്കുന്നതിന്റെ നേർ ചിത്രമാണ് മൂക്കുന്നിമലയിൽ കാണുന്നത്. പഞ്ചായത്ത് ലൈസൻസ് റദ്ദാക്കിയതോടെ മറ്റെല്ലാ ലൈസൻസുകളും റദ്ദായ 40 ക്വാറികൾ ഇനി ഒരിക്കലും പ്രവർത്തിച്ചേക്കില്ല. ഏഴു മാസം കേസ് നടത്തിയാണ് അരുൺ കോടതി വിധിയിലൂടെ ലൈസൻസുകൾ തിരികെ നേടിയത്.മറ്റ് നാല്പതു പേർ പൊരുതാൻ ശേഷിയല്ലാതെ കീഴടങ്ങിയ സ്ഥിതിയിലാണ്. നാലു പേർ മാത്രമാണ് നിയമ യുദ്ധത്തിന് തയ്യാറായിട്ടുള്ളത്. എല്ലാം ശുഭമായി തീർന്നാലും മൂക്കുന്നിമലയിൽ അന്നത്തിന് വേണ്ടി പണിയെടുക്കുന്ന തൊഴിൽ സേന ഇനി നാമമാത്രമാകും. തെരുവുകളിൽ ഇനി ആളനക്കമുണ്ടാവില്ല. കടകളും കച്ചവട സ്ഥാപനങ്ങളും വൈകാതെ അടച്ചു പൂട്ടേണ്ടി വരും. പണിയില്ലാതാകുന്നവർ ഇനി എന്തു ചെയ്യും? കള്ളവാറ്റും, കള്ളനോട്ടും, കൂലിത്തല്ലുമൊക്കെ ഉണ്ടായിരുന്ന പഴയൊരു കാലം ഓർമ്മയുള്ളവരെ പേടിപ്പിക്കുന്നതാണ് ഈ ചോദ്യം.
>
> കമ്പനി പ്രവർത്തിക്കാതെ കടുത്ത ദാരിദ്രത്തിലാണെങ്കിലും പള്ളിക്കൂടം തുറന്നപ്പോൾ നൂറുകണക്കിന് കുട്ടികൾക്ക് യുണി ഫാറവും മറ്റും നൽകിയ കെ.കെ. റോക്സ് ഇപ്പോഴും പത്ത് കിലോ അരി സൗജന്യമായി സ്ഥലവാസികൾക്ക് നൽകുന്നുണ്ട്. " റേഷൻ ഷാപ്പിൽ ഫ്രീ ആയി കിട്ടിയിട്ടും ഞായറാഴ്ച എന്തു കൊണ്ടാണ് ആളുകൾ ഇവിടെ അരി വാങ്ങാൻ ക്യു നിൽക്കുന്നത്. ഇവിടെ ജീവിക്കുന്നത്പാവങ്ങളാണ് എന്നതു തന്നെ. എന്റെ അപ്പ തുടങ്ങി വെച്ചതാണത്.എന്തു വന്നാലും ഞാനത് നിർത്തില്ല " ഇങ്ങനെ പറയുന്ന ഈ യുവാവിന്റെ അടുത്ത ചോദ്യം ചാട്ടുളിയായി നമുക്കു നേരേ വരികയാണ്." സി. .എ .ക്കാരനാവാതെ ഞാൻ വ്യവസായം തുടങ്ങിയത് ഒരു തെറ്റാണോ?
> >
> > വടയാർ സുനിൽ
> > 85476 35375