30/05/2020
1.0
ഇത് അൺലോക്ക് വൺ, 3 ഘട്ടം ആയി കൂടുതൽ ഇളവുകളോടെ ലക്ഡൗണ് പിൻവലിക്കാൻ തീരുമാനമെടുത്തത് കേന്ദ്രസർക്കാർ.
ദില്ലി: ഘട്ടംഘട്ടമായി ലോക്ക്ഡൗണില്‍ നിന്ന് പുറത്തുകടക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതുവരെ ലോക്ക്ഡൗണ്‍ ഒന്നാംഘട്ടം, രണ്ടാംഘട്ടം എന്നിങ്ങനെ നാലാംഘട്ടമായി വരെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിക്കൊണ്ടിരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയം, പുതിയ മാര്‍ഗനിര്‍ദേശത്തെ വിശേഷിപ്പിക്കുന്നത് 'അണ്‍ലോക്ക് വണ്‍' എന്നാണ്. ലോക്ക്ഡൗണിന് പുറത്തേക്ക് എന്നര്‍ത്ഥം. ഇത് ലോക്ക്ഡൗണ്‍ 5.0 അല്ല, അണ്‍ലോക്ക് ഒന്നാംഘട്ടമാണ്. മൂന്ന് ഘട്ടങ്ങളിലായാണ് ലോക്ക്ഡൗണിന് പുറത്തേക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുക. രാജ്യത്ത് ഒരു ദിവസം പുതുതായി രോഗബാധിതരാകുന്നവരുടെ എണ്ണം എണ്ണായിരം പിന്നിടുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
ഇളവുകള്‍, നിയന്ത്രണങ്ങള്‍ ഇങ്ങനെ
പുതിയ അണ്‍ലോക്ക് വണ്‍ ഘട്ടത്തില്‍ രാജ്യത്ത് തീവ്രബാധിതമേഖലകള്‍ അല്ലാത്ത ഇടങ്ങളില്‍ കൊണ്ടുവരുന്ന ഇളവുകള്‍ ഇങ്ങനെയാണ്:
തീവ്രബാധിതമേഖലകള്‍ അല്ലാത്ത ഇടത്ത് എല്ലാ മേഖലകളെയും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പക്ഷേ, ചില മേഖലകളില്‍ നിയന്ത്രണങ്ങളുണ്ട്. നിലവില്‍ പ്രഖ്യാപിച്ചമ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് (Standard Operating Procedures) മാത്രമേ ഇവിടങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കൂ.
ഘട്ടം 1
ജൂണ്‍ 8 മുതല്‍ താഴെപ്പറയുന്ന മേഖലകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം:
1) ആരാധനാലയങ്ങള്‍
2) ഹോട്ടലുകള്‍, റസ്റ്റാറന്‍റുകള്‍, മറ്റ് ഹോസ്പിറ്റാലിറ്റി സര്‍വീസുകള്‍
3) ഷോപ്പിംഗ് മാളുകള്‍
ഇവിടങ്ങളില്‍ പ്രവര്‍ത്തനം എങ്ങനെയാകണം, സാമൂഹിക അകലം പാലിക്കാനുള്ള നിര്‍ദേശങ്ങള്‍ എങ്ങനെ വേണം എന്നതില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.
ഘട്ടം 2
1) സ്കൂളുകള്‍, കോളജുകള്‍, കോച്ചിംഗ് സ്ഥാപനങ്ങള്‍, മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷം, തുറക്കും. എല്ലാ സംസ്ഥാനങ്ങളും അതാത് മേഖലകളിലെ അധികൃതരോട് ചര്‍ച്ച നടത്തിയ ശേഷം, ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും. ജൂലൈ മുതല്‍ ഇവ ഏതാണ്ട് തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തില്‍ പ്രവര്‍ത്തികള്‍ മുന്നോട്ട് കൊണ്ടുപോകും.
ഇവിടെയും, പ്രവര്‍ത്തനം എങ്ങനെയാകണം, സാമൂഹിക അകലം പാലിക്കാനുള്ള നിര്‍ദേശങ്ങള്‍ എങ്ങനെ വേണം എന്നതില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.
ഘട്ടം 3
നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം താഴെപ്പറയുന്ന മേഖലകള്‍ നിയന്ത്രണങ്ങളോടെ എപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കാം/ തുറക്കാം/ തുടങ്ങാം എന്ന് തീരുമാനിക്കും.
1) അന്താരാഷ്ട്ര വിമാനയാത്രകള്‍ (കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ പ്രത്യേക അനുമതി ഇല്ലാത്തത്)
2) മെട്രോ റയില്‍ സംവിധാനം
3) സിനിമാ ഹാളുകള്‍, ജിംനേഷ്യങ്ങള്‍, സ്വിമ്മിംഗ് പൂളുകള്‍, എന്‍റര്‍ടെയിന്‍മെന്‍റ് പാര്‍ക്കുകള്‍, തീയറ്ററുകള്‍, ബാറുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍, അസംബ്ലി ഹാളുകള്‍, സമാനമായ മറ്റിടങ്ങള്‍
4) സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, കായിക, വിനോദ, അക്കാദമിക, മത ചടങ്ങുകളും, നിരവധി ആളുകള്‍ ഒന്നിച്ചു കൂടുന്ന അത്തരം പ്രദേശങ്ങളും.
കൊവിഡ് നിയന്ത്രണത്തിനുള്ള ദേശീയ മാര്‍ഗനിര്‍ദേശങ്ങള്‍
കൊവിഡ് നിയന്ത്രണത്തിന് കേന്ദ്രസര്‍ക്കാര്‍ ദേശവ്യാപകമായി പുറത്തിറക്കുന്ന മാര്‍ഗനിര്‍ദേശങ്ങളാണിത്. ഇത് അനുസരിച്ച് മാത്രമേ വിവിധ സംസ്ഥാനങ്ങള്‍ക്ക് ഇളവുകള്‍ പരിഗണിക്കാനാവൂ. വേണമെങ്കില്‍ കൂടുതല്‍ നിയന്ത്രണങ്ങളാകാം. പക്ഷേ, കേന്ദ്ര അനുമതിയില്ലാതെ ഇളവുകള്‍ പാടില്ല.
നൈറ്റ് കര്‍ഫ്യൂ
രാജ്യത്തെ നൈറ്റ് കര്‍ഫ്യൂവില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് വരുത്തിയിട്ടുണ്ട്. നിലവില്‍ വൈകിട്ട് 7 മണി മുതല്‍ രാവിലെ 7 മണി വരെയാണ് ലോക്ക്ഡൗണ്‍ നൈറ്റ് കര്‍ഫ്യൂ നില നിന്നിരുന്നതെങ്കില്‍ അണ്‍ലോക്ക് ഒന്നാംഘട്ടത്തില്‍ നൈറ്റ് കര്‍ഫ്യൂ രാത്രി 9 മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയാക്കി മാറ്റി. തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് വേണമെങ്കില്‍ ഇതില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുത്താന്‍ അനുമതിയുണ്ടാകും.
ലോക്ക്ഡൗണ്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ മാത്രം
1) ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ മാത്രമേ നിലനില്‍ക്കൂ.
2) ജില്ലാ അധികാരികള്‍ക്കാണ് കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ നിശ്ചയിക്കാന്‍ അധികാരം. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖ പ്രകാരമായിരിക്കണം ഇത് നിശ്ചയിക്കേണ്ടത്.
3) അത്യാവശ്യസേവനങ്ങള്‍ മാത്രമേ കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ പാടുള്ളൂ. ഈ മേഖലകളില്‍ നിന്ന് ആളുകള്‍ പുറത്തുപോകുന്നത് കര്‍ശനമായി തടയും. അതല്ലെങ്കില്‍ അടിയന്തരവൈദ്യസഹായത്തിന് വേണ്ടിയോ, അവശ്യചരക്ക് നീക്കത്തിനോ വേണ്ടി മാത്രമായിരിക്കണം യാത്ര. കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍, കോണ്ടാക്‌ട് ട്രേസിംഗ് ശക്തിപ്പെടുത്തണം. വീടുവീടാന്തരം നിരീക്ഷണം ശക്തമാക്കണം, വൈദ്യസഹായം ഉറപ്പാക്കണം.
4) കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ക്ക് പുറത്ത് ബഫര്‍ സോണുകള്‍ ഉണ്ടാകണം. പുതിയ കേസുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടോ എന്ന് പരിശോധിച്ചുകൊണ്ടേയിരിക്കണം. ഇവിടെ എന്തെല്ലാം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന്, ജില്ലാ അധികൃതര്‍ തീരുമാനിക്കണം.
അന്തര്‍സംസ്ഥാനയാത്രകള്‍ക്ക് ഇളവ്
1) അന്തര്‍സംസ്ഥാനയാത്രകള്‍ക്കും സംസ്ഥാനങ്ങള്‍ക്ക് അകത്തുള്ള യാത്രകള്‍ക്കും നിയന്ത്രണങ്ങളില്ല. ഇതിനായി പ്രത്യേക പാസ്സുകളോ, അനുമതിയോ, ഇ - പാസ്സോ ആവശ്യമില്ല.
2) ഇനി ഏതെങ്കിലും സംസ്ഥാനം അന്തര്‍സംസ്ഥാനയാത്രയ്ക്കോ, സംസ്ഥാനങ്ങള്‍ക്ക് അകത്തുള്ള യാത്രകള്‍ക്കോ നിയന്ത്രണവും അനുമതിയും വേണമെന്ന് തീരുമാനിച്ചാല്‍ അതിന് കൃത്യമായ ബോധവത്കരണം നടത്തണം. ജനങ്ങള്‍ക്ക് കൃത്യമായ വിവരം നല്‍കണം.
3) ശ്രമിക് തീവണ്ടികളും, യാത്രാ തീവണ്ടികളും, ആഭ്യന്തരവിമാനയാത്രകളും, വിദേശങ്ങളില്‍ കുടുങ്ങിയ ഇന്‍്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതും, ഇവിടെ കുടുങ്ങിയ വിദേശികളെ തിരികെ കൊണ്ടുപോകലും തുടരും.
4) അന്തര്‍സംസ്ഥാനചരക്കുനീക്കവും, അയല്‍രാജ്യങ്ങളിലേക്ക് കരാറുകളും ചട്ടങ്ങളും പാലിച്ചുകൊണ്ടുള്ള ചരക്കുനീക്കവും അനുവദിക്കും.
വൃദ്ധര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ - യാത്ര ഒഴിവാക്കുക
65 വയസ്സിന് മുകളിലുള്ള വൃദ്ധര്‍, ഗുരുതരമായ അസുഖങ്ങളുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ പുറത്തിറങ്ങാതിരിക്കുക. വൈദ്യസഹായം വേണമെങ്കിലോ അത്യാവശ്യങ്ങള്‍ക്കോ മാത്രം പുറത്തിറങ്ങുക.
ആരോഗ്യസേതു ആപ്ലിക്കേഷന്‍ ഉപയോഗിക്കുക
മാസ്കുകള്‍ ഉപയോഗിക്കുക, സാമൂഹ്യാകലം പാലിക്കുക, വിവാഹങ്ങളില്‍ പരമാവധി 50 പേര്‍ മാത്രം, മരണാനന്തരച്ചടങ്ങുകള്‍ക്ക് പരമാവധി 20 പേര്‍ മാത്രം, പൊതുസ്ഥലങ്ങളില്‍ തുപ്പരുത്, പൊതുസ്ഥലങ്ങളില്‍ മദ്യം, പാന്‍, ഗുഡ്ക, പുകയില എന്നിവ ഉപയോഗിക്കരുത്, വര്‍ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കുക, നിയന്ത്രിതമായ ജോലിസമയങ്ങള്‍ ഓഫീസുകളിലും മറ്റ് തൊഴില്‍സ്ഥലങ്ങളിലും പാലിക്കുക, കൃത്യമായി ആരോഗ്യപരിശോധനയും പരിസരശുചിത്വവും പാലിക്കുക, അണുനശീകരണം നടത്തുക എന്നിവ തുടരണം.