26/06/2019
ജൂൺ 26- അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
''നമുക്ക് ഒന്നിക്കാം നല്ലൊരു ഭാവിക്കായ്''
നമ്മുടെ നാട്ടില്‍ കുറ്റകൃത്യങ്ങളുടെ എണ്ണം അടിക്കടി കൂടിക്കൊണ്ടിരിക്കുകയാണ്. മദ്യപിക്കാന്‍ പണം നല്‍കാത്തതിന് കൌമാരക്കാരനായ മകനെ അച്ഛന്‍ ചുമരിനു തലയിടിച്ചു കൊല ചെയ്ത സംഭവം നടന്നത് നമ്മുടെ ജില്ലയില്‍ ആണ്. ഇത് കേവലം ഒറ്റപ്പെട്ട സംഭവം അല്ല. സൌമ്യ വധക്കേസില്‍ നാം കണ്ട ഗോവിന്ദച്ചാമിമാര്‍ നാട്ടില്‍ കൂടിക്കൂടിവരികയാണ്. മനുഷ്യനീലെ മാനുഷികഭാവം എങ്ങനെ മൃഗീയതയ്ക്ക് വഴിമാറുന്നു എന്ന് പരിശോധിക്കുംബോളാണ് മദ്യം, മയക്കുമരുന്ന് എന്നിവ തേടിപ്പോകുന്നവരുടെയും അടിമകളാക്കപ്പെടുന്നവരുടെയും എണ്ണം കൂടുന്നതായി നാം കാണുന്നത്. ലഹരിയുടെ വ്യാപനത്തിന് ആനുപാതികമായാണ് കുറ്റകൃത്ത്യങ്ങളുടെ എണ്ണവും നാട്ടില്‍ കൂടിക്കൊണ്ടിരിക്കുന്നത്.
ഒരാള്‍ മദ്യത്തിനോ മയക്കുമരുന്നിനോ അടിമപ്പെട്ടു എന്നാല്‍ അയാള്‍ ഒരു മാരകമായ മാറാരോഗത്തിനു അടിമയായി എന്നു തന്നെയാണ് അര്‍ഥം.ഈ ലഹരികള്‍ക്ക് ഒരിക്കല്‍ അടിമയായിപ്പോയാല്‍ ആ സ്വാധീനവലയത്തിലേക്ക് വീണ്ടും വീണ്ടും ചെല്ലാതിരിക്ക വയ്യ. സ്വയം അടിമയാകുന്നതിനല്ല മറിച്ചു വെറുമൊരു കൌതുകത്തിനു മാത്രം ആയിരിക്കാം ലഹരി ഉപയോഗം തുടങ്ങുക. പിന്നെ അത് ശീലവും മാറ്റാനാവാത്ത ദൌര്‍ബല്യവും ആയി മാറുകയാണ് ചെയ്യുക. ഇതിനു ഓരോരുത്തര്‍ക്കും ന്യായീകരനത്തിനു പറയാന്‍ ഓരോ കാരണങ്ങളുണ്ട്. സൌഹൃദങ്ങളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി, നല്ല മൂഡിനുവേണ്ടി മാനസികപിരിമുറുക്കം, ടെന്‍ഷന്‍ ,വിഷമം, എന്നിവ കാരണം, ആകാംഷ കാരണം ഒക്കെയാകാം ആദ്യം രുചി അറിയുക. ഏചിലര്‍ക്ക് ആള്‍ക്കൂട്ടം കാണുമ്പോള്‍ അവിടെനിന്ന് ഒഴിഞ്ഞുമാറാന്‍ തോന്നും. ചിമിക്ക ആളുകള്‍ക്കും ആളുകളുടെ മുഖത്തു നോക്കാന്‍ പറ്റാത്ത ലജ്ജ, സഭാകമ്പം, അപകര്‍ഷബോധം തുടങ്ങിയ പ്രശ്നങ്ങള്‍ ഏതെങ്കിലും കാണും ഇത്തരക്കാര്‍ സ്വയം ഒതുങ്ങാനും സമൂഹത്തില്‍നിന്ന് ഒളിക്കാനും ശ്രമിക്കുന്നതു സ്വാഭാവികം. ചിലരെ സംബന്ധിച്ചിടത്തോളം ഈ പ്രശ്നങ്ങളില്‍നിന്ന് രക്ഷപ്പെടാനുള്ള വഴിയാണ് മദ്യം, മയക്കുമരുന്ന് എന്നിവ. അവ ഒരിക്കല്‍ ഉപയോഗിച്ച് എന്നതുകൊണ്ട് ആരും അതിന് അടിമകളാകണമെന്നില്ല. മദ്യവും മയക്കുമരുന്നും ഓരോന്നിന്റെയും സ്വഭാവമാനുസരിച്ച് വ്യത്യസ്ത രീതിയിലാണ് ശരെയത്തെ ബാധിക്കുന്നത്. അതെ സമയം അവയെല്ലാം തലച്ചോറിനെ ഒരേ രീതിയില്‍ ബാധിക്കും. അവ മനുഷ്യനെ മനുഷ്യന്‍ അല്ലാത്ത എന്തോ ആക്കി മാറ്റും.
സര്‍ക്കാര്‍ ലഹരി പദാര്‍ഥങ്ങളുടെ വില്‍പ്പന നിയന്ത്രിക്കുകയും സ്കൂള്‍ പരിസരങ്ങളില്‍ പൂര്‍ണ്ണമായി നിരോധിക്കുകയും ചെയ്തെങ്കിലും ഇന്നും പരസ്യമായി തന്നെ അവ ലഭ്യമാണ്. അതുപോലെ മാധ്യമങ്ങള്‍ പോലും ഇന്ന് ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങളാണ് സന്ദേശങ്ങളാണ് നല്‍കുന്നത്. സമൂഹത്തില്‍ പടര്‍ന്നുപിടിച്ചു കൊണ്ടിരിക്കുന്ന പാന്മസാലയില്‍ തുടങ്ങി വിദേശമദ്യത്തിലും കഞ്ചാവിലും മറ്റ് മയക്ക് മരുന്നുകളിലും എത്തുന്ന ലഹരി ഉപയോഗത്തിനെതിരെ പ്രതികരിക്കാന്‍ പ്രചാരണം നടത്താന്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ബാധ്യതയുണ്ട്. ലഹരിക്ക് പിന്നാലെ പോകുന്നവരെ വിശേഷിച്ചു യുവാക്കളെ മാറ്റിയെടുക്കാനായാല്‍ മാത്രമേ സമൂഹത്തെ രക്ഷിക്കാനാകൂ. നമുക്കറിയാവുന്ന ആരെങ്കലും ഏതെങ്കിലും തരത്തിലുള്ള ലഹരി പദാര്‍ത്ഥം ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതില്‍ നിന്നും പിന്മാറ്റാനുള്ള എളിയ ശ്രമം ഓരോരുത്തരുടെയും ഭാഗത്തുനിന്നും ഉണ്ടാവണം.