11/07/2026
അമ്മയെ കൊന്ന് സർക്കാർ ജോലി തട്ടിയെടുക്കാൻ ഗൂഢാലോചന പിതാവിന്റെ മരണത്തിലും മകൾക്കെതിരെ ഗുരുതര ആരോപണം ഞെട്ടിച്ച് രാജസ്ഥാൻ കേസ്
രാജസ്ഥാനിലെ ജയ്പൂരിൽ ആശ്രിത നിയമനത്തിലൂടെ ലഭിച്ച സർക്കാർ ജോലിയും കുടുംബസ്വത്തും സ്വന്തമാക്കാൻ സ്വന്തം അമ്മയെ വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23 വയസ്സുകാരിയും എൽഎൽബി വിദ്യാർഥിനിയുമായ ആയുഷി ശർമ്മക്കെതിരെ കൂടുതൽ ഗുരുതര ആരോപണങ്ങൾ ഉയരുന്നു. ഇപ്പോൾ ഒരു വർഷം മുൻപ് മരിച്ച പിതാവ് വിജയ് ശർമ്മയുടെ മരണത്തിലും അന്വേഷണം വേണമെന്ന ആവശ്യവുമായി ബന്ധുക്കൾ കോടതിയെ സമീപിച്ചിരിക്കുകയാണ്.
രാജസ്ഥാൻ ഹൈക്കോടതിയിലെ മുൻ കോർട്ട് മാസ്റ്ററായിരുന്ന വിജയ് ശർമ്മയുടെ മരണത്തെ തുടർന്ന് ഭാര്യ നീരജ് ശർമ്മയ്ക്ക് ആശ്രിത നിയമനത്തിലൂടെ സർക്കാർ ജോലി ലഭിച്ചിരുന്നു. പിതാവിന്റെ മരണത്തിന് ശേഷം ആ ജോലി തനിക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്ന ആയുഷി, അമ്മ ജോലി ഏറ്റെടുത്തതും കുടുംബസ്വത്തിന്റെയും വരുമാനത്തിന്റെയും നിയന്ത്രണം കൈവശം വെച്ചതുമാണ് കൊലപാതകത്തിന് പിന്നിലെ പ്രധാന കാരണമെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.
ഈ മാസം മൂന്നിന് ജയ്പൂരിലെ പ്രതാപ് നഗർ മേഖലയിലാണ് എൽഡി ക്ലർക്കായിരുന്ന 45 വയസ്സുകാരി നീരജ് ശർമ്മ വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്. ആദ്യം സാധാരണ അപകടമാണെന്ന് കരുതിയിരുന്നെങ്കിലും പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇത് ആസൂത്രിത കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്.
അന്വേഷണപ്രകാരം, അമ്മാവൻ മോഹൻ സ്വരൂപ്, ബന്ധുവായ ബൽറാം എന്നിവരുമായി ചേർന്നാണ് ആയുഷി പദ്ധതി തയ്യാറാക്കിയത്. ഭരത്പൂർ സ്വദേശിയായ ഹേമന്ത് ശർമ്മയ്ക്ക് ഏഴ് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് വാടകക്കൊല ഏൽപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്. ജൂലൈ മൂന്നിന് സ്‌കോർപിയോ വാഹനം ഇടിപ്പിച്ചാണ് കൊലപാതകം നടത്തിയതെന്നും കേസിൽ ഇതുവരെ ആയുഷി ഉൾപ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.
അമ്മയും മകളും തമ്മിൽ വർഷങ്ങളായി കുടുംബസ്വത്തും ഭിന്നശേഷിക്കാരനായ സഹോദരനോടുള്ള പരിഗണനയും സംബന്ധിച്ച് കടുത്ത അഭിപ്രായഭിന്നത ഉണ്ടായിരുന്നുവെന്നും, സർക്കാർ ജോലിയും സ്വത്തുക്കളും സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ ആയുഷി സമ്മതിച്ചതായും അന്വേഷണസംഘം വ്യക്തമാക്കുന്നു.
ഇതിനിടെയാണ് പിതാവ് വിജയ് ശർമ്മയുടെ മരണത്തിലും സംശയം ഉയർന്നിരിക്കുന്നത്. മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന വിജയ് ശർമ്മ സുഖം പ്രാപിച്ചുവരികയായിരുന്നു. എന്നാൽ മികച്ച ചികിത്സ നൽകാമെന്ന് പറഞ്ഞ് ബന്ധുക്കളിൽ നിന്ന് മാറ്റിക്കൊണ്ടുപോയ ശേഷം മൂന്ന് മാസത്തോളം ആരെയും കാണാൻ അനുവദിച്ചില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.
പിന്നീട് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കണ്ടെത്തിയ വിജയ് ശർമ്മ ആവശ്യമായ ചികിത്സ ലഭിക്കാതെ മരണത്തിലേക്ക് തള്ളിവിടപ്പെട്ടതാണെന്നാണ് മാതൃസഹോദരൻ രാകേഷ് ശർമ്മ കോടതിയിലും പൊലീസിലും നൽകിയ പരാതിയിൽ ആരോപിക്കുന്നത്.
കുടുംബാംഗങ്ങളുടെ ആരോപണം അനുസരിച്ച്, അമ്മയെ കൊലപ്പെടുത്തുന്നതിന് മുമ്പ് പലതവണ ആയുഷി വീട്ടിൽ ഭീഷണി മുഴക്കിയിരുന്നു. അച്ഛന്റെ ഫീഡിംഗ് ട്യൂബ് ഊരിമാറ്റിയാണ് കൊന്നതെന്നും നിങ്ങളെ കൊല്ലുന്നത് അതിലും എളുപ്പമാണെന്നും അമ്മയോട് പറഞ്ഞതായി ബന്ധുക്കൾ ആരോപിക്കുന്നു. കൂടാതെ മരിക്കുന്നതിന് തൊട്ടുമുമ്പ് നീരജ് ശർമ്മ തന്റെ വാട്‌സ്‌ആപ്പ് സ്റ്റാറ്റസിൽ എനിക്ക് ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത് എന്ന സന്ദേശവും പങ്കുവെച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു.
അമ്മയുടെ കൊലപാതകക്കേസിൽ അന്വേഷണം പുരോഗമിക്കുമ്പോഴാണ് പിതാവിന്റെ മരണത്തിലും അന്വേഷണം ആവശ്യപ്പെട്ട് പുതിയ പരാതി നൽകിയത്. ചികിത്സാ രേഖകളും മരണസാഹചര്യങ്ങളും വീണ്ടും പരിശോധിച്ചുതുടങ്ങിയതായി രാജസ്ഥാൻ പൊലീസ് അറിയിച്ചു. തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ചേർക്കുന്നതും പരിഗണനയിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഇതുവരെ കോടതിയിൽ തെളിയിക്കപ്പെട്ടിട്ടില്ല. ഈ വിഷയത്തിൽ അന്വേഷണം തുടരുകയാണ്.
സർക്കാർ ജോലിക്കും സ്വത്തിനും വേണ്ടി സ്വന്തം മാതാപിതാക്കളെ പോലും ഇല്ലാതാക്കാൻ കഴിയുന്ന തരത്തിൽ മനുഷ്യന്റെ മനസ്സ് മാറുകയാണോ?