18/12/2025
ഇന്ത്യയിലെ ആദ്യ ഐ പി എസ് ഉദ്യോഗസ്ഥ എന്ന പേരിൽ ചരിത്രത്തിലിടം നേടിയ വ്യക്തിയാണ് കിരൺ ബേദി. കാക്കി യൂണിഫോമണിഞ്ഞ പെൺമുഖങ്ങളെ രാജ്യം കണ്ടുതുടങ്ങുന്നത് തന്നെ കിരൺ ബേദിയിൽ നിന്നുമാണ്.
പഞ്ചാബിലെ അമൃത്സറിൽ ജനിച്ച കിരൺബേദി വിദ്യാഭ്യാസത്തിനും കായികശാസ്ത്രത്തിനും വളരെയധികം പ്രാധാന്യം നൽകുന്ന ഒരു കുടുംബത്തിലായിരുന്നു വളർന്നുവന്നത്. ഒരു ടെന്നീസ് പ്രേമിയായിരുന്ന കിരൺ ബേദി ദേശീയതല ടെന്നീസ് മത്സരത്തിൽ വരെ പങ്കെടുത്തിരുന്നു. ടെന്നീസ് വിനോദത്തിന് പുറമേ ഒരുപാട് ജീവിതപാഠങ്ങളും കിരണിന് പകർന്നുനൽകിയിരുന്നു. സഹനശക്തി, യുക്തിബോധം, കഠിനമായ സമ്മർദ്ദങ്ങൾക്കിടയിലും ഒറ്റക്ക് നിലനിൽക്കാനുള്ള കഴിവ് എന്നിവയെല്ലാം അങ്ങനെ പകർന്നു കിട്ടിയ പാഠങ്ങളിൽ ചിലതായിരുന്നു. ഇവയെല്ലാം സിവിൽ സർവീസിലേക്കുള്ള പാതയിൽ അവൾക്കേറെ സഹായകമായിരുന്നു.
പോലീസ് യൂണിഫോമിൽ കിരൺ ഏറെ അഭിമാനിച്ചിരുന്നുവെങ്കിലും തുടക്കകാലങ്ങളിലൊന്നും ജോലി അവർക്ക് എളുപ്പമായിരുന്നില്ല. പോലീസ് യൂണിഫോമണിഞ്ഞ പെൺകുട്ടിയെ പലരും അംഗീകരിക്കാൻ മടിച്ചു. തനിക്ക് അവകാശപ്പെട്ട അംഗീകാരവും ബഹുമാനവും പലയിടത്തു നിന്നും അവൾക്ക് പിടിച്ചു വാങ്ങേണ്ടതായി വന്നു.
തന്റെ യൂണിഫോമിനോട് തീർത്തും നീതി പുലർത്തുന്ന രീതിയിലായിരുന്നു കിരണിന്റെ പ്രവർത്തനങ്ങൾ. അധികാരി എന്നോ സാധാരണക്കാരനെന്നോ വകഭേദമില്ലാതെ മുഖം നോക്കാതെ അവൾ നിയമങ്ങൾ കർശനമായി നടപ്പിലാക്കി വന്നു. ഇതുമൂലം ഏറെ വൈകാതെ അവൾ പലരുടെയും കണ്ണിലെ കരടായി മാറി.
ഒരിക്കൽ നിയമവിരുദ്ധമായി പാർക്ക് ചെയ്തതിന് പ്രധാന മന്ത്രിയുടെ ഓഫീസ് വാഹനം കിരൺ എടുത്തു മാറ്റിയ സംഭവം ഏറെ ചർച്ച ചെയ്യപ്പെട്ടു. വലിയവരെന്നോ ചെറിയവരെന്നോ ഇല്ലാതെ എല്ലാവരോടും ഒരുപോലെയുള്ള കിരണിന്റെ ഈ സമീപനം ഏറെ പ്രശംസിക്കപ്പെട്ടുവെങ്കിലും പലരും അവളെ അഹങ്കാരിയായി മുദ്രകുത്തി.
കിരണിന്റെ പോലീസ് ജീവിതത്തിലെ ഏറ്റവും നിർണായകഘട്ടം ഏഷ്യയിലെ ഏറ്റവും വലുതും ഭീതിജനകവുമായ തിഹാർ ജയിലിലെ ജോലികാലഘട്ടമായിരുന്നു. അക്രമങ്ങളും അശാന്തിയും നിറഞ്ഞ ഒരു അന്തരീക്ഷമായിരുന്നു അന്നേ വരെ തിഹാർ ജയിലിനുണ്ടായിരുന്നത്.
എന്നാൽ, കിരണിന്റെ ആഗമനം ജയിലിന് ഒരു പുതുപരിവേഷം നൽകാൻ കാരണമായി.
കാലങ്ങളായി തടവറകൾക്കുള്ളിൽ വെറും അക്കങ്ങളായി മാത്രം അറിയപ്പെട്ട മനുഷ്യർക്ക് വേണ്ടി അവർ ജയിലിൽ ധ്യാനവും മികച്ച വിദ്യാഭ്യാസ പദ്ധതികളും തൊഴിൽ പരിശീലനങ്ങളും കൊണ്ടുവന്നു. ഇതിലൂടെ തടവറയിൽ ശൂന്യമായ മനസ്സുമായി അർത്ഥമറിയാതെ ജീവിച്ചു പോന്ന ഒരുപറ്റം മനുഷ്യർക്ക് ആത്മീയ പരിവർത്തനം നൽകാൻ അവൾക്ക് സാധിച്ചു. എന്നാൽ പലരും ഇതിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചു കൊണ്ടിരുന്നു. കുറ്റവാളികളെ സമീപിക്കേണ്ടത് ഇത്തരത്തിൽ അല്ലെന്നും തടവറ വിധിക്കപ്പെട്ട കുറ്റവാളികൾ ഒരിക്കലും കരുണക്ക് അർഹരല്ലെന്നും പലരും വാദിച്ചു. എന്നാൽ ഈ വിമർശനങ്ങളെയെല്ലാം പാടെ അവഗണിച്ചു കൊണ്ട് കിരൺ തന്റെ പ്രവർത്തനങ്ങൾ തുടർന്നുപോന്നു.
കിരൺ ബേദിയുടെ പരിഷ്കാരങ്ങൾ കുറ്റകൃത്യങ്ങൾ പെരുകിയ ആ കൂറ്റൻ മതിൽക്കെട്ടുകൾക്കുള്ളിൽ ഉണ്ടാക്കിയ മാറ്റങ്ങൾ അത്ഭുതകരമായിരുന്നു. തടവുകാർക്കിടയിൽ അക്രമങ്ങൾ കുറഞ്ഞു. അവർ വായിക്കാനും ചിന്തിക്കാനും തുടങ്ങി. ജയിലിലെ ശാന്തജീവിതം മാനസികനിലയിൽ ഏറെ മാറ്റം വരുത്തിയ പല തടവുകാരും തങ്ങൾ ചെയ്ത കുറ്റകൃത്യങ്ങളെയോർത്ത് പശ്ചാത്തപിച്ചു.
തടവുകാരുടെ ഈ മാറ്റങ്ങൾ എല്ലാവരേയും ഏറെ അതിശയിപ്പിക്കുന്നതായിരുന്നു. അതുവരെ തുടർന്നു പോന്ന ശിക്ഷാരീതി തെറ്റായിരുന്നുവെന്നും തടവുകാരെ സമീപിക്കേണ്ട രീതി അങ്ങനെയായിരുന്നില്ലെന്നും കിരൺബേദി തന്റെ പ്രവർത്തനങ്ങളിലൂടെ തെളിയിച്ചു.
തന്റെ യൂണിഫോം കളങ്കമേൽക്കാതെ കൊണ്ടുനടക്കാനുള്ള വ്യഗ്രത പലപ്പോഴും അവളെ ഒരുപാട് വിവാദങ്ങളിൽ കൊണ്ടുചെന്നെത്തിച്ചു.ഈ സ്വഭാവം ഒരുപാട് ശത്രുക്കളെ അവൾക്ക് നേടിക്കൊടുക്കുകയും ചെയ്തു. അഴിമതിയെ കുറച്ച് തുറന്നു പറയാൻ ധൈര്യം കാണിച്ച അവൾ കൈക്കൂലിക്കെതിരെ രൂക്ഷമായി പ്രതികരിച്ചു. ഇത് പല പ്രമുഖരുടെയും മുഖത്തേറ്റ അടിയായിരുന്നു. അവൾ പോലുമറിയാതെ അവൾ പലരുടെയും ശത്രുവായി മാറി. അതിന്റെ ഫലമായി ഒരുപാട് സ്ഥലംമാറ്റങ്ങളും എതിർപ്പുകളും അവൾക്ക് അനുഭവിക്കേണ്ടി വന്നു.
പോലീസിങ് മേഖലക്കപ്പുറം വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, യുവജന വികസനം എന്നിവ കേന്ദ്രീകരിച്ച സാമൂഹിക പ്രവർത്തനങ്ങളിലേക്കും അവൾ കടന്നു ചെന്നു. തന്നെക്കൊണ്ടാവും വിധത്തിൽ പല മാറ്റങ്ങളും സമൂഹത്തിൽ സൃഷ്ടിക്കാൻ കിരണിന് സാധിച്ചു.
തന്റെ സ്തുത്യർഹമായ പ്രവർത്തനങ്ങൾ വൻതോതിലുള്ള ജന പിന്തുണയും അതിലൂടെ ഒരുപാട് അംഗീകാരങ്ങളും പദവികളും അവൾക്ക് നേടിക്കൊടുത്തു. അതിൽ പ്രധാനപ്പെട്ടതായിരുന്നു പുതുച്ചേരിയുടെ ലഫ്റ്റനന്റ് ഗവർണർ പദവി.
കിരൺ ബേദിയെ പ്രശസ്തയാക്കിയത് അവളുടെ നേട്ടങ്ങൾ മാത്രമല്ല, തെറ്റിനും അനീതിക്കും മുന്നിൽ മുട്ടുമടക്കാത്ത അവളുടെ ഇച്ഛാശക്തി കൂടെയായിരുന്നു. പലപ്പോഴും ശരിയെന്നു തോന്നുന്ന നിലപാടുകൾ തെരഞ്ഞെടുക്കുമ്പോൾ ഒറ്റപ്പെടൽ അനുഭവിക്കേണ്ടി വന്നുവെങ്കിലും തന്റെ നിലപാടുകൾ അവൾ ഒന്നിന് വേണ്ടിയും പണയപ്പെടുത്തിയില്ല.
സ്ത്രീകൾ പലപ്പോഴും അക്രങ്ങൾക്ക് ഇരയാകുന്നയിടങ്ങളിൽ കിരൺ തന്നാലാവും വിധം പെൺകുട്ടികളെ പിന്തുണച്ചു. നിർഭയത്വം പകർന്നു നൽകി അവൾ ലക്ഷക്കണക്കിന് പെൺകുട്ടികളെ പ്രചോദിപ്പിച്ചു.
തന്റെ ധീരമായ കാഴ്ചപ്പാടിലൂടെയും പ്രവർത്തനങ്ങളിലൂടെയും ആദ്യ വനിതാ ഐ പി എസ് ഓഫീസർ എന്ന വിശേഷണത്തിൽ മാത്രം ഒതുങ്ങാതെ തന്റെ പ്രവർത്തങ്ങളിലൂടെ സ്ത്രീശക്തിയുടെ തന്നെ പ്രതീകമായി മാറാനും കിരൺ ബേദിക്ക് സാധിച്ചു.
Copied