26/09/2025
ശ്രീ നാരായണീയാമൃതരസം
ദശകം അറുപത്തി ഏഴ്
ശ്ലോകം എട്ട്
***********
തത: സമം താ വിപിനേ സമന്താത്
തമോവതാരാവധി മാർഗ്ഗയന്ത്യ:
പുനർവിമിശ്രാ യമുനാതടാന്തേ
ഭൃശം വിലേപുശ്ച ജഗുർഗുണാംസ്തേ.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഹരേ കൃഷ്ണ!
ശ്രീഗുരുവായൂരപ്പാ ശരണം
രാധാദേവിയുടെ കരച്ചിലും പരിഭവങ്ങളും കേട്ട്, ഗോപികമാരുടെ ദുഃഖം ഇരട്ടിച്ചു. കുറച്ചു കഴിഞ്ഞ് അവരെല്ലാവരും ഒരുമിച്ച് നിന്തിരുവടിയെ അന്വേഷിക്കാൻ തുടങ്ങി. കുറെ നേരം അവർ, ആ രാത്രിനേരം, വിജനമായ ആ കാട്ടിൽ അവരുടെ പ്രാണേശ്വരനെ കരഞ്ഞുകൊണ്ട് അന്വേഷിച്ച് നടന്നു.
അപ്പോഴേക്കും ചന്ദ്രനും അസ്തമിച്ചു. സർവ്വത്ര അന്ധകാരം. കൂരാക്കൂരിരുട്ട്. അവർ അന്വേഷണം നിർത്തി. ഇനി എന്തു ചെയ്യും? ഒരു എത്തും പിടിയും കിട്ടുന്നില്ല. വീടുകളിലേക്ക് മടങ്ങിയില്ല. പകരം എല്ലാവരും യമുനപുളിനത്തിലേക്ക് മടങ്ങി വന്നു.
പ്രിയന്റെ സാമീപ്യം കൂടാതെയുള്ള ജീവിതം അവർക്ക് വട്ടപൂജ്യമായി തോന്നി. ഗോപികമാർ ധാരാളമുണ്ട്. അവരുടെ മനസ്സൊന്നാണ്. പ്രിയനെ തിരിച്ചു കിട്ടണം. സ്വപ്രയത്നത്താൽ കണ്ടുകിട്ടുകയില്ലെന്ന് മനസ്സിലായി. മനസ്സിൽ തത്വബോധമുദിച്ചു.
അപ്പോൾ മുമ്പുണ്ടായിരുന്ന മനോമദം നശിച്ചു. മനസ്സ് ശാന്തമായി. അവർ എല്ലാവരും ഒരുമിച്ചവരുടെ കണ്ണനെത്തന്നെ ശരണം പ്രാപിച്ചു. "പ്രഭോ! വേഗം വന്ന് ദർശനം തരേണമേ" എന്ന് കരഞ്ഞ് പ്രാർത്ഥിച്ചു.
കൃഷ്ണനെത്തന്നെ ചിന്തിച്ചും കൃഷ്ണനെ തന്നെ കീർത്തിച്ചും കൃഷ്ണചേഷ്ടകളെ അനുകരിച്ചും കൃഷ്ണമഹിമകളെ ധ്യാനിച്ചും അവരെല്ലാം കൃഷ്ണമയിമകളായി ഭവിച്ചു. അവരെല്ലാം തങ്ങളെത്തന്നെ മറന്നു. ഗൃഹപുത്രാദികളെയെല്ലാം
മറന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!
അനന്തരം അത്രയും അസംഖ്യം ഗോപികൾ (ശതകോടിയെന്നാണ് ഭാഗവതം പറയുന്നത്) ഒത്തൊരുമിച്ച് ഏക സ്വരത്തിൽ വൃന്ദാവനമാകെ കോരിത്തരിപ്പിച്ചുകൊണ്ട് ഉച്ചത്തിൽ കൃഷ്ണകീർത്തനം തുടങ്ങി. അതാണ് വിശ്വപ്രസിദ്ധമായ ഗോപികാഗീതം.
ഹരേ കൃഷ്ണ!
#ശ്രീ_നാരായണീയാമൃതരസം
നിത്യവും ഈ പംക്തി നിങ്ങളിൽ എത്തുവാൻ Malayalarajyam Book Depot പേജ് പിന്തുടരുക.. 🙏🏻🙏🏻