17/12/2021
ലാലേട്ടൻ
നഷ്ടബോധം എന്നാൽ അത് തൊണ്ണൂറുകളിലെ മോഹൻലാൽ ആണ്.
ഇരുപതുകളുടെ തീക്ഷണതകളിൽ നിന്നു, മുപ്പത്തുകളുടെ അനായാസയതിലേക്ക് അയാൾ, കായലിലേക്ക് പറന്നു ഇറങ്ങുന്ന ഒരു നീർ പക്ഷിയെ പോലെ താഴ്ന്നിറങ്ങിയ സമയം.
അയാളുടെ കണ്ണുകൾ, അതിലെ വല്ലാത്ത വശ്യത. കുസൃതി ഒളിപ്പിച്ച കണ്ണുകൾ, ഏതൊരു സ്ത്രീയും മടിയിൽ ഇരുത്തി ലാളിക്കാൻ വെമ്പുന്ന ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയിൽ നിന്നു, പ്രണയത്തിന്റെ നിലയിലാ കയത്തിലേക്ക് അവരെ വലിച്ചിടാൻ ആ കണ്ണുകൾക്ക്, ആ ചിരിക്ക് കഴിഞ്ഞിരുന്നു.
പ്രണയം എന്നാൽ അത് ഷാരുഖ് ഖാൻ തന്റെ നായികമാരെ നോക്കുന്ന രീതി ആണ് എന്നു പല സ്ത്രീകളും പറഞ്ഞു കേട്ടിട്ടുണ്ട്.
അതിന് മുകളിൽ ഒരാൾ നോട്ടം കൊണ്ട്, ചിരി കൊണ്ട്, ഭാവം കൊണ്ട് പ്രണയത്തെ നിർവചിച്ചിട്ടുണ്ട് എങ്കിൽ അത് മോഹൻലാൽ ആണ്.
അയാളുടെ,തൊണ്ണൂറുകൾ ആണ്.
പ്രായമനുസരിച്ചു ഓരോരുത്തർക്കും അയാൾ ഓരോ ലാൽ ആയിരുന്നു.
അമ്മമാർക്ക് അയാൾ ജുബ്ബ ഇട്ടു, ചന്ദനം തൊട്ട്, നിഷ്കളനായ ചിരിച്ച മകൻ ആയിരുന്നു. തെറ്റിദ്ധരിക്കപ്പെട്ട, തിരസ്കരിക്കപ്പെട്ട മകനായി അയാൾ നടന്നു നീങ്ങിയപ്പോൾ അവരുടെ ഹൃദയം ആണ് തകർന്നത്.
കുട്ടികൾക്ക് അയാൾ ഏട്ടൻ ആയിരുന്നു. സ്നേഹത്തോടെ മുടിയിൽ തലോടുന്ന, കൈയിൽ പിടിച്ച് നടക്കുന്ന, വിഷമം വരുമ്പോൾ നെഞ്ചോട് ചേർക്കുന്ന, അയാളെ പോലൊരു ജ്യേഷ്ഠനേ പെൺകുട്ടികൾ സ്വപ്നം കണ്ടു.
പൊടി മീശ വിരിയുന്ന കാലത്തിൽ, അയാളെ പോലെ തോൾ ചെരിച്ചു, കറുത്ത ഷർട്ടും, ജീൻസും ഇട്ടു, ഒരു ബട്ടൻസ് തുറന്നു, മുടിയുടെ പിൻ ഭാഗം വളർത്തി, അയാളെ പോലെ ചിരിക്കാൻ ശ്രമിച്ച്, പ്രണയിക്കാൻ ശ്രമിച്ച ഒരു തലമുറയിലെ ആൺകുട്ടികൾ.
അയാൾ സിഗരറ്റ് വലിക്കുന്ന പോലെ, അയാൾ ബൈക്ക് ഓടിക്കുന്ന പോലെ, അയാൾ ബിയർ ബോട്ടിൽ തുറക്കുന്ന പോലെ, അയാൾ ആഘോഷിക്കുന്ന പോലെ യുവത്വം ആഘോഷിക്കാൻ ശ്രമിച്ചു യുവാക്കൾ.
അയാളുടെ കഥാപാത്രങ്ങളെ പ്രണയിച്ചു, അത് പോലെ തങ്ങളെ പ്രണയിക്കുന്ന, സ്നേഹിക്കുന്ന, കരുതുന്ന കാമുകന്മാരെ അല്ലെങ്കിൽ ഭർത്താക്കന്മാരെ സ്വപ്നം കണ്ട യുവതികൾ.
നാല് പെഗ് ഉള്ളിൽ ചെന്നാൽ ടോണി കുരിശിങ്കൽ ആകുന്ന ഒരു പാട് ആണുങ്ങൾ ഇന്നും ഉണ്ട്. കാശ് പൊടിച്ചു കളഞ്ഞു ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്തു അതിന്റെ നിർവൃതിയിൽ സ്വയം രാജീവ് മേനോൻ ആയി കണ്ണടച്ച് ചിരിക്കുന്ന ആണുങ്ങൾ ഇന്നും ഉണ്ട്.
അയാളുടെ നിസ്സഹായത, അതിനപ്പുറം ശക്തമായി ചങ്ക് തകർക്കുന്നത് ഒന്നും പിന്നീട് ഞാൻ വെള്ളിത്തിരയിൽ കണ്ടിട്ടില്ല.
ഞാൻ വിടർന്ന കണ്ണുകളോടെ, തീരാത്ത അഭിനിവേശത്തോടെ, അതിലേറെ അത്ഭുതത്തോടെ വീണ്ടും വീണ്ടും സന്ദർശിക്കുന്ന ഇടമാണ് തൊണ്ണൂറുകളിലെ മോഹൻലാൽ.
അയാളുടെ ചിരിയിൽ.
കണ്ണുകളിലെ കുസൃതിയിൽ.
അയാളുടെ പ്രണയത്തിൽ.
ആ നിഷ്കളങ്കതയിൽ.
ആ നിസ്സഹായതയിൽ.
എല്ലാം മറന്നു, ഇരിക്കാറുണ്ട്.
നഷ്ടബോധത്തിനു ഒരു പേര് നിർവചിക്കാം എങ്കിൽ അത് തൊണ്ണൂറുകളിലെ മോഹൻലാൽ ആണ്.
ഇരുപത്കളുടെ തീക്ഷണതകൾക്കും, നാല്പത്കളുടെ അമാനുഷികതയ്ക്കും ഇടയ്ക്കു അയാൾ ആടി തിമിർത്ത, അനായാസതയുടെ, നടന വൈഭത്തിന്റെ പത്താണ്ടുകൾ.
ഒരു കാലയന്ത്രത്തിലൂടെ യാത്ര ചെയ്തെത്തി, മുപ്പത്തുകളിലെ അയാളെ കണ്ടെത്തി ചേർത്ത് നിർത്തി ഒരു മുത്തം കൊടുക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്ന് ഓർക്കാറുണ്ട്.
© Joe Thomas