10/02/2024
വയനാട് ജില്ല വന്യമൃഗങ്ങൾക്ക് മാത്രമോ?
വയനാട് ജില്ല എന്നും എല്ലാവരുടെയും പറുദീസയായിരുന്നു.എന്നാൽ ഇന്ന് ജില്ല ഒരു വന്യജീവികൾക്ക് സ്വർഗ്ഗവും മനുഷ്യന് ദുരന്തഭൂമിയുമായി മാറുന്നതാണ് കാണുന്നത്. വയനാടിന്റെ വനാതിർത്തികൾ മുതുമല ബന്ദിപ്പൂർ, നാഗർഹോളേ തുടങ്ങിയ വനങ്ങളുമായി അതിർത്തി പങ്കിടുന്ന ഏരിയയാണ്. വേനൽക്കാലം ആകുമ്പോൾ മറ്റു വനമേഖലകളിൽ നിന്നും മൃഗങ്ങൾ കൂട്ടത്തോടെ പച്ചപ്പ് നിലനിൽക്കുന്ന വയനാട് ജില്ലയിലേക്ക് എത്തിച്ചേരുന്നു. 345 സ്ക്വയർ കിലോമീറ്റർ മാത്രമുള്ള വയനാട് ജില്ലയിൽ ഈ വനാതിർത്തിയിലുള്ള മൃഗങ്ങളെ കൂടാതെ മറ്റ് സ്ഥലങ്ങളിൽ നിന്നും കൂടി വരുന്ന മൃഗങ്ങളെ താങ്ങാൻ പറ്റാതെ വരുന്നു എന്നത് ഒരു സത്യമായ കാര്യമാണ്.നമ്മുടെ കാടുകൾക്കുള്ളിൽ തേക്ക് അക്കേഷ്യ യൂക്കാലിപ്റ്റസ് എന്നിവ പോലെയുള്ള മരങ്ങൾ ഈ ജീവികൾക്ക് തിന്നാൻ പറ്റാത്തതും വലിയൊരു അളവിൽ കർഷകർക്ക് ദോഷകരമായി തീരുന്നു. കാട്ടിൽ നിന്നും മൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലേക്ക് ഇറങ്ങുന്നു.
പെരുകുന്ന അംഗസംഖ്യ
കടുവ
കഴിഞ്ഞ രണ്ടോ മൂന്നോ വർഷമായി ആയിട്ടുള്ള കടുവകൾ വ്യാപകമായി വയനാടിന്റെ പല മുക്കിലും മൂലയിലും എത്തിച്ചേരാൻ തുടങ്ങിയിട്ട്. എന്തുകൊണ്ട് ഇങ്ങനെ ഗ്രാമങ്ങളിലേക്കും കൃഷിസ്ഥലങ്ങളിലും കടുവകളിറങ്ങുന്നു എന്നത് ഇതുവരെ ആരും പഠനവിധേയമാക്കാൻ തയ്യാറായിട്ടില്ല എന്നാൽ കടുവയുടെ ആക്രമണത്താൽ സാധുക്കളായ ഗ്രാമവാസികൾ കൊല്ലപ്പെടുമ്പോഴും ഒന്നോ രണ്ടോ ദിവസം കഴിയുമ്പോഴേക്കും ആളുകൾ ഇത് മറന്നു തുടങ്ങുന്നു. ഇതിന് കാരണമായിട്ടുള്ള വസ്തുതകൾ എന്താണെന്ന് ചിന്തിക്കാൻ പോലും അധികാരികളും മൃഗസ്നേഹികൾ ഒന്നും പ്രകൃതിസ്നേഹികൾ എന്നും പറഞ്ഞ് ഫ്ലാറ്റുകളിലും ചില്ല് കൂടുകളിലും ഇരിക്കുന്നവർ തയ്യാറാവുന്നില്ല.
2021 സെപ്റ്റംബർ ആറാം തീയതി ദ ഹിന്ദു എന്ന പത്രത്തിൽ വയനാട് ജില്ലയിലെയും തൊട്ടടുത്ത വന്യമൃഗ സങ്കേതങ്ങളെയും കടുവകളുടെ സെൻസസിനെ കുറിച്ച് ഒരു വാർത്തയുണ്ടായിരുന്നു. 155 കടുവകളെ അന്ന് ഇവിടെ കണ്ടെത്തി എന്നാണ് അതിൽ പറയുന്നത് 2018ലെ സെൻസസ് ആണ് ഇതിൽ കുറിച്ചിട്ടുള്ളത് അതിൽ 69വും വയനാട് ജില്ലയിൽ നിന്നും നേരിട്ട് ക്യാമറ ട്രാഫിലൂടെയും കണ്ടെത്തിയിട്ടുള്ളതാണ് എന്നാൽ സെൻസസിൽ പറഞ്ഞതിനേക്കാൾ വളരെയധികം ആണ് ഇപ്പോൾ കടുവയുടെ എണ്ണം . സ്വന്തമായി ഒരു സാമ്രാജ്യം സംരക്ഷിക്കുന്ന കടുവ ആ സാമ്രാജ്യത്തിലേക്ക് മറ്റൊരു കടുവ വന്നു കയറുമ്പോൾ അവിടെ അവർ തമ്മിൽ യുദ്ധം ഉണ്ടാകുകയും ആ യുദ്ധത്തിൽ പരാജയപ്പെടുന്ന കടുവ പരിക്ക് പറ്റിയാൽ വേട്ടയാടാൻ കഴിയാതെ നാട്ടിലിറങ്ങി വളർത്തുമൃഗങ്ങളെയും മനുഷ്യനെയും ആക്രമിക്കുന്നു. പെറ്റുപെരുകി കാടിന് ഉൾക്കൊള്ളാൻ കഴിയാത്ത അത്ര കടുവകൾ വയനാടൻ കാടുകളിലുണ്ട് എന്ന് അധികൃതർ പുറത്തു പറയാൻ തയ്യാറാകണം. അതിന് എന്താണ് പ്രതിവിധി എന്ന് കണ്ടെത്തണം. മറ്റ് കാടുകളിലേക്ക് റീ ലൊക്കേറ്റ് ചെയ്യണമെങ്കിൽ അതും പഠനവിധേയമാക്കണം(പറ്റുമെങ്കിൽ മംഗളവനത്തിലും തട്ടേക്കാടും അടക്കം അതോടെ ഫ്ലാറ്റിൽ സേഫ് സോണിൽ ഇരുന്ന് മൃഗസ്നേഹം പറയുന്ന ചിലരുടെ കപടത സ്വന്തം കുടുംബത്തിലെ ആളുകളുടെ എണ്ണം കുറയുമ്പോൾ കുറച്ച് ആശ്വാസമുണ്ടാകും.) അല്ലാതെ മനുഷ്യൻ കയ്യേറിയ കാട്, ആവാസവ്യവസ്ഥ എന്നിങ്ങനെയുള്ള സ്ഥിരം പല്ലവികൾ നിർത്തണം. അല്ലെങ്കിൽ മനുഷ്യൻ എവിടെയാണ് വയനാട് ജില്ലയിൽ കാട് കയ്യേറിയത് എന്ന് തെളിവ് സഹിതം പറയണം.വനത്തിലേക്ക് ഒരു സാധാരണക്കാരൻനോക്കിയാൽ പോലും കേസെടുക്കാൻ വകുപ്പിന് നിയമമുള്ളപ്പോൾ കയ്യേറിയിട്ടുണ്ട് എന്ന് തെളിയിച്ചാൽ ആ വകുപ്പിനെ പിരിച്ച് വിട്ടേക്കണം.
വംശനാശ ഭീഷണി നേരിടുന്ന വർഗ്ഗം
ഇപ്പോൾ വയനാട്ടിൽ വംശനാശ ഭീഷണി നേരിടുന്ന ഒരേ ഒരു വർഗ്ഗമേ ഉള്ളൂ അതാണ് കർഷകർ. പണ്ട്താമരശ്ശേരി ചുരത്തിൽ മാത്രം കണ്ടിരുന്ന Bonet maqaque ഇനത്തിൽ പെട്ട കുരങ്ങുകൾ പെറ്റ് പെരുകി ഗ്രാമങ്ങൾ പട്ടണങ്ങൾ എന്നീ വ്യത്യാസങ്ങളില്ലാതെ ആയിരക്കണക്കിന് ഇറങ്ങി കൃഷി നശിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ ആളുകൾ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്നു. കാട്ടുപന്നികൾ, മാനുകൾ, മയിലുകൾ, മലയണ്ണാൻ ' എന്നിവയുടെ ഉപദ്രവങ്ങൾ എണ്ണമറ്റതാണ്. പുതിയ തലമുറകൃഷി ഉപേക്ഷിക്കുമ്പോൾ കളത്തിലിറങ്ങി യാഥാർത്ഥ്യം മനസ്സിലാക്കാതെ പുറത്ത് സേഫ് സോണിലിരുന്ന് മൃഗസ്നേഹം, ആവാസവ്യവസ്ഥ, അരി കൊമ്പൻ, ചക്ക കൊമ്പൻ, തണ്ണീർ കൊമ്പൻഎന്നിങ്ങനെ പുലമ്പുമ്പോൾ കാർഷികവൃത്തിയിൽ പ്രതീക്ഷ നഷ്ടപ്പെട്ട ഒരു ജനത വന്യമൃഗശല്യത്താൽ തുടച്ചു നീക്കപ്പെടുമ്പോൾ ഓർക്കുക നാളെ നിൻ്റെ മക്കൾ ചോറിനു പകരം സോഫ്റ്റ് വെയർ തിന്നേണ്ടി വരും.
വന്യമൃഗആക്രമണം തുടർക്കഥ
ജില്ലയിൽ കേട്ടുകേൾവിയില്ലാത്ത തരത്തിലാണ് ,കടുവ, പുലി, കരടി, ചെന്നായ തുടങ്ങി ഗ്രാമങ്ങൾ പട്ടണങ്ങൾ എന്നിവിടങ്ങളിൽ രാപകൽ വ്യത്യാസമില്ലാതെ വിലസുന്നത്.ഇവയിൽ പലതും അന്യസംസ്ഥാനങ്ങളിൽ ആൾനാശം ഉണ്ടാക്കി മയക്ക് വെടിവെച്ചും അല്ലാതെയും പിടിച്ച് കേരളത്തിൻ്റെ അതിർത്തിയിലേക്ക് കയറ്റി വിട്ടവ ( കേരളവും മോശമല്ല അരിക്കൊമ്പനെ തമിഴ്നാട് അതിർത്തിയിൽ കൊണ്ട് വിട്ടപോലെ ) ഇതാണോ വർഷങ്ങളോളം ഇവർ പഠിച്ച ശാസ്ത്രീയത അടിപൊളി നാട്ടിലിറങ്ങി പഠിച്ച കടുവയും ആനയും അത് തുടരുക തന്നെ ചെയ്യും എന്ന് കോടതിയേ പോലും ബോദ്ധ്യപ്പെടുത്താൻ പോലും കഴിയാത്തതാണ് ആയിരക്കണക്കിന് ആളുകളുടെ ജീവൻ പൊലിയുന്നത് തുടരുന്നത്. എണ്ണമറ്റ് പെരുകുന്ന മൃഗങ്ങൾ കാട്ടിൽ ജീവിക്കാൻ ഇടമില്ലാതെ പെരുകി നാട്ടിലിറങ്ങി സാധാരണക്കാരെ ആക്രമിച്ചു കൊണ്ടേയിരിക്കും. ഒരു രാഷ്ട്രീയക്കാരൻ്റെയോ, ഒരു ന്യായാധിപൻ്റെയോ വീട്ടിലെ ആളുകളുടെ എണ്ണം വന്യജീവികളാൽ കുറയാതെ വനനിയമങ്ങളിൽ ഒരു മാറ്റവും ഉണ്ടാകില്ല. പട്ടിക്ക് വിലകൽപ്പിക്കുന്ന നാട്ടിൽ മനുഷ്യന് ഒരു പട്ടിയുടെ വില പോലുമില്ല എന്ന് മനസ്സിലാക്കുന്നു. ഇല്ലെങ്കിൽ ഈ വന്യ ജീവി സ്നേഹം പറയുന്നവർ തൃശ്ശൂർ പൂരം കുടമാറ്റത്തിന് ആനകളെ നിരത്തി നിർത്തുമ്പോൾ ഈ സ്നേഹം കാണാറില്ലല്ലോ
"അല്ല ഇതൊക്കെ ആരോടാ പറയുന്നേ " വന്യ ജീവികളുടെ സ്വൈര്യ വിഹാരത്തിന് രാത്രിയാത്ര നിരോധിച്ച ഭരണകൂടത്തോടോ അതിന് പരിഹാരമാർഗ്ഗം അതായിരുന്നോ? ഏത് നൂറ്റാണ്ടിലാണ് ഞാൻ ഉള്ളത് .സ്നേഹിച്ച് സ്നേഹിച്ച്, ഇപ്പോൾ ജില്ലയിൽ എവിടെയും രാത്രി വീടിന് പുറത്ത് ഇറങ്ങാൻ പേടിക്കേണ്ട അവസ്ഥയിലെത്തിച്ചു ചിലരുടെ വന്യജീവി സ്നേഹം.
ഇനിയും വയ്യ പറയേണ്ടത് പറയുക തന്നെ ചെയ്യും
എന്ന്,
ചികിത്സാ സൗകര്യം ഉള്ള മെഡിക്കൽ കോളേജ് ഇല്ലാത്ത, റെയിൽവേ, വിമാന താവളം, സെക്രട്ടേറിയറ്റ്, ഹൈക്കോടതി, ലുലു മാൾ, Kറെയിൽ, തുരങ്ക പാത മെട്രോ, കടൽ, കപ്പൽ എന്നിവയൊന്നും ഇല്ലാത്ത പ്രകൃതിയെ അറിഞ്ഞും ഇതുവരെ അതിനെ നേരിട്ട് സംരക്ഷിച്ചും ( ഫേസ്ബുക്കിലൂടെയല്ല ) കഴിയുന്ന സഹജീവി സ്നേഹം ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരു
വയനാട്ടുകാരൻ (SML)
❤️
❤️
❤️