20/08/2024
പുരുഷ മേധാവിത്വമുള്ള ലോകത്തെ സിനിമയും അങ്ങനെ അല്ലെങ്കില്‍ അതിനേക്കാള്‍ ഒരു പടി മുകളില്‍ ആണെന്ന കാര്യത്തില്‍ സംശയമില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വരുന്നതിനു മുന്പ് തന്നെ അറിയാവുന്നതുമാണല്ലോ ... സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന എല്ലാ പ്രശ്നങ്ങളും അഡ്രെസ്സ് ചെയ്യപ്പെടണം എന്നതില്‍ തര്‍ക്കമില്ല. എല്ലാവര്ക്കും ധൈര്യപൂര്‍വ്വം സമാധാനത്തോടെ ജോലി ചെയ്യാന്‍ കഴിയുന്ന മെച്ചപ്പെട്ട തൊഴിലിടങ്ങൾ ഉണ്ടാവണം എന്നാ കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. സിനിമ ബിസിനസും കലയും ആണ്. കലയെ സ്നേഹിക്കുന്നവര്‍ വളരട്ടെ . അല്ലാതെ ലഹരിക്കടിമപ്പെട്ട് തന്റെ ലൈംഗീക ആഗ്രഹങ്ങള്‍ തീര്‍ക്കാനുള്ള ഒരു ആലയമായി സിനിമയെ കാണുന്നവര്‍ പുറത്തേക്ക് തന്നെ പോകണം.
കൂടെ ഒന്ന് കൂടെ പറയട്ടെ. ചില മൊഴികള്‍ വായിക്കുമ്പോള്‍ വൈരാഗ്യ ബുദ്ധിയോടെ അടച്ചാക്ഷേപിക്കുന്ന പോലെ ഫീല്‍ ചെയ്യുന്നു. കാരണം
മലയാള സിനിമയിലെ ഒരു സെറ്റുകളിലും ജോലി ചെയ്യുന്ന സ്ത്രീകൾക്ക് വസ്ത്രം മാറാനോ മൂത്രമൊഴിക്കാനോ പോലും സൗകര്യം ഇല്ല, എല്ലാ സെറ്റുകളിലും ഭക്ഷണത്തിൽ പോലും വിവേചനം കാണിക്കുന്നു എന്നൊക്കെ ഏതു കമ്മിഷനില്‍ ആര് മൊഴി കൊടുത്തു എന്ന് പറഞ്ഞാലും വിശ്വസിക്കാന്‍ കഴിയില്ല. ഈ സെറ്റുകള്‍ എന്ന് പറയുന്ന സ്ഥലം ശൂന്യാകാശത്ത് ഒന്നുമല്ലല്ലോ . വെറും സാധാരണക്കാരായ നമ്മളില്‍ പലരും പല ജോലികള്‍ക്കായി സെറ്റുകളില്‍ പോകാറുള്ളവര്‍ ആണല്ലോ.. നമ്മളൊക്കെ നേരിട്ട് കാണുന്നതല്ലേ ... ഞാന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി പോയ സിനിമകളില്‍ എല്ലാവര്ക്കും ഒരേപോലത്തെ നല്ല ഭക്ഷണം തന്നെയായിരുന്നു. അവിടെ ഇപ്പറഞ്ഞ സൌകര്യങ്ങള്‍ എല്ലാം ധാരാളം ഉണ്ടായിരുന്നു . പിന്നെ മമ്മൂട്ടിയോ മോഹന്‍ലാലോ അല്ലെങ്കില്‍ ഏതെങ്കിലും താരങ്ങള്‍ നായകനായ സെറ്റില്‍ നയന്‍ താരയോ ഐശ്വര്യാ റായിയോ നായികയായ സെറ്റില്‍, അവര്‍ക്ക് കിട്ടുന്ന പരിഗണന എനിക്കും കിട്ടണമെന്ന് പറയുന്നത് ബാലിശമല്ലേ. അവരൊക്കെ സ്വന്തം വീട്ടില്‍ നിന്നും കൊണ്ട് വന്നു കഴിക്കുന്ന ഭക്ഷണം എല്ലാവര്ക്കും കൊടുക്കണം എന്ന് പറയുന്നത് ശുദ്ധ ഭോഷ്ക്കല്ലേ.
അല്ലാതെ സിനിമാക്കാരോട് പണ്ടേ ഒരു കുശുമ്പുള്ള പൊതുസമൂഹം അവസരം മുതലെടുത്ത് അവരെ എല്ലാം മോശമാണെന്ന് അടച്ചാക്ഷേപിക്കാതെ, കഴിഞ്ഞ 6 മാസം കൊണ്ട് ആയിരത്തില്‍ പരം കോടിയുടെ ബിസിനസ് നടന്ന ആ വ്യവസായത്തെ തകര്‍ക്കാതെ, ലോക സിനിമക്ക് മുന്‍പില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന മലയാള സിനിഅമ എന്ന കലയെ അടച്ച് ആക്ഷേപിച്ച് നശിപ്പിക്കാതെ നാണം കെടുത്താതെ, പുഴുക്കുത്തുകള്‍ക്ക് എതിരെ പ്രതികരിക്കാന്‍ മാധ്യമങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണം എന്നാണു എന്റെ അഭിപ്രായം.
സിജിന്‍ കൂവള്ളൂര്