07/06/2026
മാറെടോ... ബാക്കിലോട്ട് മാറി നിൽക്കടോ.. നിന്റെയൊക്കെ ഒരു ക്യാമറ..? എന്താടോ നിങ്ങൾക്കൊക്കെ വേണ്ടത്..?
നടൻ സലീം കുമാറിന്റെ മകൻ ചന്തു, അച്ഛന്റെ സംസ്കാര ചടങ്ങിനിടയിൽ, ചിതക്കരികിൽ നിന്നും ഇങ്ങനെ അവിടെ തിക്കും തിരക്കും കൂട്ടി നിൽക്കുന്ന മുന്നോട്ട് തള്ളി വരുന്ന, Online ക്യാമറാമാൻമാരോടും Youtuber മാരോടും പറഞ്ഞത് തെറ്റാണ്.. എന്ന് പറയാൻ നിങ്ങൾക്ക് എങ്ങനെ സാധിക്കുന്നു..?
നമ്മുടെ വീട്ടിൽ ആണെങ്കിലും ഇത് തന്നെയാ സംഭവിക്കുക..നാം ആയാലും അങ്ങനെ പറഞ്ഞു പോകും.
അതിനു നടൻ സലീം കുമാറിന്റെ മകൻ നടൻ ചന്തുവിനെ കുറ്റം പറയരുത്.. സോഷ്യൽ മീഡിയ ഇന്ന് അദ്ദേഹത്തെ ട്രോളുമ്പോൾ, വിമർശിക്കുമ്പോൾ, ഓർക്കുക..
അവരുടെ അച്ഛനാണ് അവിടെ കിടക്കുന്നത്.
ചങ്കു തകർന്നു മനസ്സ് പിടഞ്ഞ് കണ്ണീർ വറ്റിയാണ് ആ കുടുംബം അവിടെ നിൽക്കുന്നത്.
മറ്റുള്ളവർക്ക് സലീം നടൻ ആയിരിക്കാം. ചന്തുവിന് അത് അച്ഛനാണ്. ഒരു മകൻ എങ്ങനെയാണോ അവിടെ പ്രതികരിക്കേണ്ടത്.. അത് മാത്രമേ ചന്തു ചെയ്തുള്ളു..
മുമ്പും ഇതുപോലെ സെലിബ്രിറ്റികളുടെ സംസ്കാര ചടങ്ങുകളിൽ ഓൺലൈൻ മാധ്യമങ്ങളും സോഷ്യൽ മീഡിയ ക്യാമറമാൻമാരും യൂട്യൂബർമാരും തിക്കും തിരക്കും കൂട്ടി തള്ള് നടത്തിയിട്ടുണ്ട്. അന്നും ചിലരൊക്കെ പ്രതികരിച്ചിട്ടുണ്ട്.
മനസ്സ് നീറി, ഏറെ ദുഃഖഭാരം മനസ്സിൽ തളംകെട്ടി നിൽക്കുന്ന സമയത്ത് ആരായാലും പ്രതികരിച്ചു പോകും.
സലീം കുമാറിന്റെ മക്കളെ ഒരിക്കലും കുറ്റപ്പെടുത്തരുത്.
മനുഷ്യത്വം എന്ന ഒരു പ്രധാന ഘടകമുണ്ട്. അവസരത്തിൽ ഉപയോഗിക്കേണ്ട കാര്യമാണ് അത്..
മുഖ്യമന്ത്രി VD സതീശൻ ഇന്ന് സലീം കുമാറിന് ആദരാഞ്ജലികൾ അർപ്പിക്കാൻ ഓഡിറ്റോറിയത്തിൽ വന്നപ്പോൾ, ഒരു പ്രവർത്തകൻ ഷാൾ അണിയിക്കുകയും മുഖ്യമന്ത്രി ഉടൻ അത് തട്ടി മാറ്റുകയും ചെയ്ത വീഡിയോ നാം ഇന്ന് ചാനലുകളിൽ കണ്ടതാണ്. അദ്ദേഹം വരുന്നത് ഒരു പൊതു വേദിയിലേക്കോ ഒരു പാർട്ടി യോഗത്തിനോ അല്ല എന്ന ഒരു സാമാന്യബോധം എങ്കിലും പാർട്ടി പ്രവർത്തകർക്ക് ഉണ്ടായിരിക്കണം.
ഷാൾ തട്ടി മാറ്റിയതിന് കുറ്റം പറയുന്ന കുറെ ആളുകളെയും എന്ന് സോഷ്യൽ മീഡിയയിൽ കണ്ടു. പൊതുബോധം ഈ പറയുന്ന വിമർശകർക്കും ഉണ്ടാവേണ്ടത് വലിയ ഘടകമാണ്. പ്രവർത്തകൻ നൽകിയ ഷാളും കഴുത്തിൽ അണിഞ്ഞ് അദ്ദേഹം സലീം കുമാറിന്റെ മൃതദേഹത്തിന് അരികിൽ വന്നെങ്കിൽ അവിടെ നിന്ന് ലഭിക്കുന്ന ചിത്രങ്ങളും വീഡിയോയും പിന്നെ എന്ത് സന്ദേശം ആയിരിക്കും നൽകുക എന്ന് ഊഹിക്കാവുന്നതേയുള്ളൂ...
എന്ന് പറഞ്ഞതുപോലെ തന്നെയാണ് ഇന്ന് സലീം കുമാറിന്റെ ചിത ഒരുക്കുന്ന ആ സ്ഥലത്ത് ഉണ്ടായ ഉന്തും തള്ളും തിരക്കും.
ആസ്ഥാനത്ത് നിങ്ങളോ ഞാനോ ആയാൽ പോലും പ്രതികരിക്കും..
മൊബൈൽ ഫോണും മറ്റു ചില ക്യാമറ ഡിവൈസുകളും തൂക്കിപ്പിടിച്ച് ഉന്തും തള്ളും ഉണ്ടാക്കി ആ ദൃശ്യങ്ങൾ പകർത്താനുള്ള വ്യഗ്രത, അവിടെയുള്ള മറ്റു..സെലിബ്രിറ്റികൾക്ക്, മന്ത്രിമാർക്കും മറ്റും ശല്യം ഉണ്ടാക്കുന്ന രീതിയിൽ തിരക്ക് കൂട്ടുന്നത് കണ്ടപ്പോൾ, അങ്ങാടി മീൻ മാർക്കറ്റ് ചന്തയിൽ ലേലം വിളിക്കുന്ന മാർക്കറ്റ് സംസ്കാരം പോലെ തോന്നി. ഇതാണോ കേരളത്തിന്റെ തനത് സംസ്കാരം എന്നുപോലും വീഡിയോയ്ക്ക് താഴെ കേരളത്തിന് പുറത്തുള്ളവരും വിദേശത്തുള്ളവരും കമന്റ് ചെയ്തതും വായിക്കാൻ ഇടയായി. ആർക്കാണ് ഇതുകൊണ്ട് പേരുദോഷം ഉണ്ടാവുക എന്നും നാം ചിന്തിക്കേണ്ടത് തന്നെ.
സലിംകുമാറിന്റെ മക്കളോടാണ് ചിലർക്ക് ദേഷ്യം. തങ്ങൾക്ക് ആവശ്യമുള്ള ദൃശ്യങ്ങൾ പകർത്താൻ അനുവദിച്ചില്ലത്രേ..
അത് അനുവദിക്കലാണോ സലിംകുമാറിന്റെ മക്കളുടെ ഡ്യൂട്ടി..? പ്രത്യേകിച്ചും കരഞ്ഞു കലങ്ങിയ കണ്ണുമായി നിൽക്കുന്ന അവസ്ഥയിൽ..?
മലയാളികൾ ഇങ്ങനെയാണ്. ചില മലയാളികളുടെ ചെയ്തികൾ കണ്ടാൽ സങ്കടം വരും.
വിമാന യാത്രയിലും ഇതുപോലെ മലയാളികൾ തിരക്ക് കൂട്ടാറുണ്ട്. വിമാനം റൺവേയിൽ തൊട്ടാൽ മതി. മലയാളികൾ ആണെങ്കിൽ ഉടൻ സട കുടഞ്ഞ് എഴുന്നേറ്റ് ഉടൻ തന്റെ പെട്ടിയും വേഗം എടുത്തു പുറത്തിറങ്ങാൻ തിരക്ക് കൂട്ടും. ഉറപ്പിക്കാം അത് മലയാളികൾ യാത്ര ചെയ്യുന്ന വിമാനമാണ് എന്ന്.. ഇത് പറയുന്നത് മറ്റു സംസ്ഥാനക്കാരും ഇന്ത്യക്ക് പുറത്തുള്ളവരും.
അതായത് നമുക്ക് പേരുദോഷം.
സലിംകുമാറിന്റെ സംസ്കാര ചടങ്ങിൽ, ചിത ക്ക് അരികിൽ ആചാര ചടങ്ങുകൾ നടക്കുമ്പോൾ, അതിന്റെ ദൃശ്യങ്ങൾ പകർത്തുവാൻ ഞാൻ ആദ്യം ഞാൻ ആദ്യം എന്ന രീതിയിൽ , ആ ദൃശ്യങ്ങൾ തങ്ങളുടെ പേജുകളിൽ പോസ്റ്റ് ചെയ്തു അതുവഴി Like ഉം Subscribe ഉം വാങ്ങി നിറഞ്ഞാൽ, ഏവരുടെയും മനസ്സ് സംതൃപ്തമായി. പക്ഷേ അവിടെ, ഇതുകൊണ്ട് ഏറെ ബുദ്ധിമുട്ടുന്ന മരിച്ച വ്യക്തിയുടെ കുടുംബങ്ങളും ബന്ധുക്കളും ഉണ്ട് എന്ന് മറക്കരുത്. അവർക്ക് അവരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും നടത്തുവാൻ സൗകര്യം ചെയ്തു കൊടുക്കേണ്ടത് നാം തന്നെയാണ്. അല്ലാതെ അവരുടെ സ്വകാര്യതയിലേക്ക്, കടന്നുചെന്ന് ക്യാമറ ചലിപ്പിച്ച് അവരെ ബുദ്ധിമുട്ടിക്കുകയല്ല വേണ്ടത്..
ചില TV ചാനലുകാർ, Online മാധ്യമങ്ങൾ, ഫുട്ബോൾ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കമന്റ്റി പറയും പോലെയാണ് മരണവീട്ടിൽ ലൈവ് Update കൊടുക്കുന്നത്.. എല്ലാ ചാനലുകളെയും പറയുന്നില്ല. ചാനൽ റിപ്പോർട്ടർമാരും ക്യാമറാമാൻമാരും കുറച്ചെങ്കിലും മാന്യതയും ഡിസിപ്ലിനും പാലിക്കണം. മരണവീടാണ് കല്യാണ വീടല്ല. ഉത്സവപ്പറമ്പല്ല. ഗാനമേള ഗ്രൗണ്ടും അല്ല.
മരിച്ചു കിടക്കുന്ന വ്യക്തിയോടുള്ള ബഹുമാനം ആദരവ്, ആ കുടുംബത്തോടുള്ള ബഹുമാനം അതെങ്കിലും കാത്തുസൂക്ഷിക്കാൻ ആരും മറക്കരുത്.
തങ്ങളുടെ പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്കു കാണുവാൻ യാത്ര അയക്കുവാൻ കണ്ണീർ വറ്റി നിൽക്കുന്ന അവരുടെ കർമ്മങ്ങൾ ചെയ്യാൻ കൂടി അനുവദിക്കാത്ത വിധത്തിൽ, ക്യാമറകൾ, മൈക്കുകൾ, അതിന്റെ സ്‌റ്റാന്റുകൾ കുത്തിതിരുകി അവിടേക്ക് തിക്കി തിരക്കി കൊണ്ടുവരുമ്പോൾ, ബഹളം കൂട്ടി അവിടെ അങ്ങാടി ചന്ത സൃഷ്ടിക്കുമ്പോൾ..
അങ്ങനെയുള്ളവർ ഓർക്കുക നിങ്ങളുടെ വീട്ടിലും മരണം സംഭവിക്കും.. നിങ്ങളും അവിടെയുണ്ടാവും.. ഇതുപോലെ ഒരു സംഭവം നിങ്ങളുടെ മുറ്റത്ത് സംഭവിച്ചാലോ.. എന്തായിരിക്കും നിങ്ങളുടെ പ്രതികരണം..?
ചന്തുവും ആരോമലും ഇന്ന് അച്ഛന്റെ ചിതക്കരികിൽ നിന്നും ചെയ്തത് പറഞ്ഞത് ഒരു തരത്തിലും തെറ്റല്ല അന്യായമല്ല.. അത് അവരുടെ സ്വാതന്ത്ര്യമാണ്.
പ്രസ്തുത വിഷയത്തിൽ പ്രേക്ഷകരുടെ അഭിപ്രായങ്ങളും കമന്റുകളും കൂടി പ്രതീക്ഷിക്കുന്നു..
നിങ്ങളുടെ അഭിപ്രായം താഴെ രേഖപ്പെടുത്താം
➖➖➖➖➖